ന്യൂഡൽഹി: 2000 കോടി രൂപയിലേറെ വായ്പയെടുത്ത സ്ഥാപനങ്ങൾ തിരിച്ചടവിൽ ഒരുദിവസത്തെ വീഴ്ചവരുത്തിയാൽപോലും അവയെ പാപ്പരായി പ്രഖ്യാപിക്കാൻ ബാങ്കുകളോട് നിർദേശിക്കുന്ന റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ.) സർക്കുലർ സുപ്രീംകോടതി ചൊവ്വാഴ്ച റദ്ദാക്കി. കഴിഞ്ഞവർഷം ഫെബ്രുവരി 12-നാണ് ആർ.ബി.ഐ. സർക്കുലർ ഇറക്കിയത്. ബാങ്കിങ് റെഗുലേഷൻ നിയമപ്രകാരം കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം സർക്കുലർ ഇറക്കാൻ റിസർവ് ബാങ്കിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഊർജമേഖലയിലേതുൾപ്പെടെ ഒട്ടേറെ കമ്പനികൾക്ക് ആശ്വാസമേകുന്നതാണ് സുപ്രീംകോടതിയുടെ നടപടി. എന്നാൽ, ഇത് ബാങ്കുകൾക്ക് 'വലിയ തിരിച്ചടി'യാണെന്നും വിലയിരുത്തലുണ്ട്. വായ്പ തിരിച്ചടയ്ക്കുന്നതിൽ ഏതെങ്കിലും കമ്പനി ഒരു ദിവസമെങ്കിലും വീഴ്ചവരുത്തിയിട്ടുണ്ടെങ്കിൽ അതു കിട്ടാക്കടമായി കണക്കാക്കണമെന്ന് ആർ.ബി.ഐ.യുടെ സർക്കുലർ പറയുന്നു. 2000 കോടിയിലേറെ വായ്പയെടുത്തിട്ടുള്ള സ്ഥാപനങ്ങൾക്ക് ഇതു ബാധകമാക്കണം. ഇവ തിരിച്ചടവിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതു പരിഹരിക്കാൻ 180 ദിവസത്തിനകം പരിഹാരപദ്ധതി തയ്യാറാക്കണം. വായ്പ നൽകിയ മുഴുവൻ ബാങ്കുകളും കുടിശ്ശികവരുത്തിയ സ്ഥാപനവും ചേർന്ന് ഏകകണ്ഠമായാണ് പരിഹാരപദ്ധതി നിർദേശിക്കേണ്ടത്. അല്ലാത്തപക്ഷം, കമ്പനികൾ പാപ്പരായി പ്രഖ്യാപിക്കൽ നടപടി നേരിടേണ്ടിവരും. 2018 ഓഗസ്റ്റ് 27-നകം പരിഹാര പദ്ധതി തയ്യാറാക്കിയില്ലെങ്കിൽ പാപ്പരായി പ്രഖ്യാപിക്കൽ നടപടിക്കായി കന്പനി നിയമ ട്രിബ്യൂണലിന് വിടുമെന്നും ഇത് സെപ്റ്റംബർ 11-നുണ്ടാകുമെന്നുമാണ് സർക്കുലറിൽ പറഞ്ഞിരുന്നത്. കുടിശ്ശിക തിരിച്ചടവിന് അതുവരെ ബാങ്കുകൾ സ്വീകരിച്ചിരുന്ന മാർഗങ്ങളെല്ലാം റിസർവ് ബാങ്ക് ഇല്ലാതാക്കുകയും ചെയ്തിരുന്നു. content highlights: reserve bank,circular,Supreme Court of India
from mathrubhumi.latestnews.rssfeed https://ift.tt/2Kapqvo
via
IFTTT
No comments:
Post a Comment