കേരളത്തിൽ ഏതുവിധേനയും സ്ഫോടനങ്ങൾ നടത്താനുള്ള ആസൂത്രിത പദ്ധതികളുമായി ഭീകരർ സജ്ജരാണെന്ന് റിപ്പോർട്ട്. കേരളത്തിൽ സ്ഫോടനം നടത്താനുള്ള ചാവേറുകളാകാൻ കൂടുതൽപ്പേർ താത്പര്യം പ്രകടിപ്പിക്കുന്നതായാണ് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.)യുടെ റിപ്പോർട്ടിൽ പറയുന്നത്. കാസർകോടുനിന്ന് സിറിയയിലേക്ക് കടന്ന മലയാളിയുടെ നേതൃത്വത്തിൽ കൂടുതൽ മലയാളികളെ ഭീകരസംഘടനയായ ഐ.എസിൽ ചേർക്കാൻ ശ്രമങ്ങൾ തുടരുന്നതായും എൻ.ഐ.എ.യുടെ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ തൃശ്ശൂർ പൂരം അടക്കമുള്ള പരിപാടികളും കൊച്ചി അടക്കമുള്ള സ്ഥലങ്ങളുമാണ് ഭീകരരുടെ പട്ടികയിൽ ആദ്യസ്ഥാനങ്ങളിലുള്ളതെന്നാണ് സൂചനകൾ. ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എൻ.ഐ.എ. അറസ്റ്റുചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് ഐ.എസിനുവേണ്ടി ചാവേറാകാൻ താത്പര്യമുണ്ടായിരുന്നെന്നാണ് എൻ.ഐ.എ. കണ്ടെത്തിയിരിക്കുന്നത്. കേരളത്തിൽ ഐ.എസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും റിയാസും സഹായികളും പരമാവധി ശ്രമിച്ചിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ ചാവേറാക്രമണത്തിന് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും സംഘത്തിലെ ചിലരുടെ നിസ്സഹകരണംമൂലം പദ്ധതി പാളുകയായിരുന്നെന്നും എൻ.ഐ.എ.യുടെ റിപ്പോർട്ടിലുണ്ട്. ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സൗദി അറേബ്യയിൽ അറസ്റ്റിലായ രണ്ടുപേർക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന കണ്ടെത്തലും ഗൗരവത്തോടെയാണ് എൻ.ഐ.എ. കാണുന്നത്. ശ്രീലങ്കൻ സ്ഫോടനത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന സഹ്രാൻ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്നാഹ് നാവിജ് എന്നിവരാണ് കഴിഞ്ഞദിവസം സൗദി പോലീസിന്റെ പിടിയിലായത്. ഇവർക്ക് കാസർകോട് അടക്കമുള്ള സ്ഥലങ്ങളിലെ ഐ.എസ്. റിക്രൂട്ട്മെന്റിൽ പ്രധാന പങ്കുണ്ടെന്നാണ് എൻ.ഐ.എ. കരുതുന്നത്. ഐ.എസ്. റിക്രൂട്ട്മെന്റ് കേസിലെ മുഖ്യപ്രതിയായ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് കേരളത്തിൽ സ്ഫോടനപരമ്പരകൾക്കുള്ള ആഹ്വാനം നടക്കുന്നതെന്നാണ് സൂചന. റാഷിദ് അബ്ദുല്ലയുടെ ശബ്ദസന്ദേശമാണ് റിയാസ് അടക്കമുള്ളവരെ ഭീകരവാദത്തിലേക്ക് കൂടുതൽ അടുപ്പിച്ചതെന്നും എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. ഐ.എസിന്റെ ലക്ഷ്യത്തെപ്പറ്റി വിശദീകരിച്ച് അതിൽ ചേരാനാണ് റാഷിദിന്റെ ശബ്ദസന്ദേശത്തിലെ ആദ്യത്തെ ആഹ്വാനം. സംഘടനയിൽ കയറാൻ സാധിക്കാത്തവർ സാമ്പത്തിക പിന്തുണ നൽകാനെങ്കിലും തയ്യാറാകണം. സാമ്പത്തിക പിന്തുണ നൽകാൻ സാധിക്കാത്തവർ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിൽ പരമാവധി സഹായങ്ങൾ ചെയ്യണമെന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. കാസർകോടുനിന്ന് സിറിയയിലേക്ക് കടന്ന ഫിറോസ് ഖാന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ഐ.എസ്. റിക്രൂട്ട്മെന്റ് ശ്രമങ്ങൾ തുടരുന്നതെന്നാണ് എൻ.ഐ.എ. പറയുന്നത്. സിറിയയിൽനിന്നുവരുന്ന ഫിറോസിന്റെ സന്ദേശങ്ങളെല്ലാം ഐ.എസിൽ ചേരാൻ ആഹ്വാനം ചെയ്യുന്നവയാണ്. ഫിറോസിനെ പിടികൂടാനായാൽ കേസിൽ നിർണായകമായ പല വിവരങ്ങളും ശേഖരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ.
from mathrubhumi.latestnews.rssfeed http://bit.ly/2PM0vgy
via
IFTTT
No comments:
Post a Comment