കോട്ടയം: 2018-ൽ അടുക്കളകളിൽനിന്നുള്ള വായുമലിനീകരണംമൂലമുള്ള രോഗങ്ങളാൽ ഇന്ത്യയിൽ മരണമടഞ്ഞത് 2.70 ലക്ഷംപേർ! രാജ്യത്ത് വായുമലിനീകരണത്തിനിടയാക്കുന്നതിൽ മുൻപന്തിയിൽ അടുക്കളകളാണെന്ന് ഐ.ഐ.ടി. ഡൽഹിയുടെ പഠനം വെളിപ്പെടുത്തുന്നു. വാഹനങ്ങളിൽനിന്നും ഫാക്ടറികളിൽനിന്നുമുള്ള മലിനീകരണത്തെക്കാൾ മുൻപിൽ അടുക്കളകളിൽനിന്നു പുറന്തള്ളുന്ന പുകയും അതിലടങ്ങിയിരിക്കുന്ന രാസപദാർഥങ്ങളുമെന്നാണ്, കാലിഫോർണിയ സർവകലാശാലയുടെ സഹകരണത്തോടെ നടന്ന ഗവേഷണത്തിലെ കണ്ടെത്തൽ. ഇന്ത്യയിൽ ഇപ്പോഴും വ്യാപകമായി വിറകടുപ്പുകൾ ഉപയോഗിക്കുന്നു. വിറകുകൂടാതെ ഉണക്കിയ മൃഗകാഷ്ഠം, മണ്ണെണ്ണ, കൽക്കരി എന്നിവയും അടുക്കളകളിൽ തീ കത്തിക്കാൻ ഉപയോഗിക്കുന്നതും വായുമലിനീകരണം വർധിപ്പിക്കുന്നുണ്ട്. അടുക്കളപ്പുകയിൽ മൂവായിരത്തിലേറെ രാസപദാർഥങ്ങൾ സിഗരറ്റുപുകയിലുള്ളതുപോലെ മാരകമായ രാസവസ്തുക്കൾ അടുപ്പിൽനിന്നുള്ള പുകയും പുറന്തള്ളുന്നു. മൂവായിരത്തിലേറെ രാസപദാർഥങ്ങളാണ് വിറകോ ചാണകമോ കൽക്കരിയോ കത്തിക്കുന്നതുമൂലം അന്തരീക്ഷത്തിൽ കലരുന്നത്. കാർബൺ ഡയോക്സൈഡ്, മീഥേൻ തുടങ്ങിയ വാതകങ്ങളും പുറന്തള്ളുന്നു. ഇതെല്ലാംചേർന്ന് ന്യൂമോണിയ, ശ്വാസകോശാർബുദം, ഹൃദ്രോഗം, സിരാവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങൾ, പക്ഷാഘാതം എന്നിവയ്ക്കൊക്കെ കാരണമാകുന്നു. അടുക്കള പ്രകൃതിസൗഹൃദമായാൽ ലക്ഷങ്ങൾക്കു രക്ഷ 2018-ലെ കണക്കനുസരിച്ച് അടുക്കളമലിനീകരണത്തോതു കുറഞ്ഞാൽ 2.70 ലക്ഷംപേരുടെ ജീവൻ രക്ഷിക്കാം. ആകെ വായുമലിനീകരണംമൂലമുള്ള മരണത്തിന്റെ 13 ശതമാനത്തിനും കാരണം അടുക്കളയിൽനിന്നു പുറന്തള്ളുന്ന വിഷമാണ്. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലെ ചേരികളിലും ഇപ്പോഴും വിറകും ചാണകവുമാണ് ഇന്ധനം. അത്തരം അടുക്കളകളിൽ കൂടുതൽനേരം ചെലവിടുന്ന വീട്ടമ്മമാരാണ് രോഗബാധിതരാകുന്നവരിലേറെയും. മലിനീകരണത്തോത് ഉയരെ ലോകാരോഗ്യസംഘടന അംഗീകരിച്ചിരിക്കുന്ന വായുമലിനീകരണത്തോത് ക്യുബിക് മീറ്ററിൽ 10 മൈക്രോഗ്രാമാണ്; ഇന്ത്യയിലെ ശരാശരി മലിനീകരണം ക്യുബിക് മീറ്ററിൽ 55 മൈക്രോഗ്രാമും. ഡൽഹിയിലെ മലിനീകരണത്തോത് മുന്നൂറു മൈക്രോഗ്രാമാണ്. ലോകത്ത് ഏറ്റവുമധികം വായുമലിനീകരണമുള്ള നഗരമായി മാറിയിരിക്കുകയാണ് ഡൽഹി. വൈദ്യുതീകരണം, ആശാസ്യമായ മറ്റ് ഇന്ധനരീതികൾ എന്നിവയിലൂടെ തോതു കുറയ്ക്കണമെന്നാണ് ഗവേഷകർ പറയുന്നത്. ഇല്ലെങ്കിൽ ശ്വാസകോശം, ഹൃദയം എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെ വ്യാപനത്തിൽ ഇന്ത്യ അതിവേഗം ഒന്നാംനിരയിലെത്തും. content highlights:2.70 lakh people died from indoor cooking smoke
from mathrubhumi.latestnews.rssfeed http://bit.ly/2V7BSMk
via
IFTTT
No comments:
Post a Comment