കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെതിരേയുള്ള വധശ്രമ കേസിലും ജില്ലാ കമ്മിറ്റി ഓഫീസിന് നേരേയുണ്ടായ ബോംബേറ് കേസിലും ഉൾപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. കഴിഞ്ഞ വർഷം ജൂൺമാസം രണ്ടാം വാരത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഓഫീസിന് നേരെ ബോംബെറിഞ്ഞ് ജില്ലാ സെക്രട്ടറി പി.മോഹനനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു സി.പി.എം ആരോപിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വധശ്രമത്തിനടക്കം കേസെടുത്തത്. ഏറെ വിവാദമായ സംഭവത്തിൽ അതീവ രഹസ്യമായിട്ടായിരുന്നു ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റ് അന്വേഷണം നടത്തിവരുന്നത്. അറസ്റ്റ് ഇതുവരേയും രേഖപ്പെടുത്തിയില്ലെങ്കിലും ഏറൈ വൈകാതെ ഉണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കണ്ണൂർ റോഡിലെ ക്രിസ്ത്യൻ കോളജിന് സമീപമുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച്. കണാരൻ സ്മാരകമന്ദിരത്തിനു നേരെയായിരുന്നു പുലർച്ചെ ബോംബേറുണ്ടായത്. തുടർന്ന് ലോക്കൽ പോലീസിന്റെ പ്രത്യേകസംഘം അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇത് പാർട്ടിക്കുള്ളിൽ തന്നെ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഒന്നര വർഷത്തിന് ശേഷമാണ് പ്രതികളെ കുറിച്ചുള്ള നിർണായക വിവരം ലഭിച്ചത്. ബോംബേറ് നടന്ന് അഞ്ചു ദിവസത്തിനുള്ളിൽ അന്വേഷണത്തിനു മേൽനോട്ടംവഹിച്ചിരുന്ന സിറ്റി പോലീസ് കമ്മിഷണർ ജെ. ജയനാഥിനെ മാറ്റിയത് ഏറെ വിവാദമായിരുന്നു. പഴയ ബോംബേറ് കേസുകളെ കുറിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. പഴയ കേസുകളിലുൾപ്പെട്ട പ്രതികളുടെ ഫോൺ കോളുകളും മറ്റും പരിശോധിച്ചതിലൂടെയാണ് ക്രൈംബ്രാഞ്ചിന് പ്രതികളിലേക്ക് എത്താൻ സാധിച്ചത്. ശാസ്ത്രീയമായ രീതിയിൽ എല്ലാ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ടെന്നാണറിയുന്നത്. വധശ്രമം, സ്ഫോടകവസ്തുക്കളുടെ ഉപയോഗം തുടങ്ങി അഞ്ചോളം വകുപ്പുകളുൾപ്പെടെ ചുമത്തിയായിരുന്നു നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ സെക്രട്ടറി പി. മോഹനൻ കാറിൽ നിന്നിറങ്ങി ഓഫീസ് വരാന്തയിലേക്ക് കയറുമ്പോഴായിരുന്നു ബോംബേറുണ്ടായത്. രണ്ടു സ്റ്റീൽബോംബുകൾ എറിഞ്ഞപ്പോൾ തലനാരിഴയ്ക്കാണ് അന്ന് മോഹനൻ രക്ഷപ്പെട്ടത്. ഓഫീസ് വരാന്തയിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകൻ സുർജിത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2S5REWY
via
IFTTT
No comments:
Post a Comment