ഇ വാർത്ത | evartha
പൊലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന ആ ഭാഷ ഇതില്‍ ഏതു സാംസ്‌കാരിക വകുപ്പില്‍ പെടും?: യതീഷ് ചന്ദ്രയ്ക്ക് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി
ശബരിമലയില്‍ എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും യതീഷ് ചന്ദ്രയുമായി നടന്ന വാക്കുതര്‍ക്കം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ സംഭവത്തില്‍ യതീഷ് ചന്ദ്രയ്ക്ക് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തി. ന്യായമായതല്ലാത്ത ഒരു ചോദ്യവും ഈ അവസരത്തില്‍ യതീഷ് ചന്ദ്ര ചോദിക്കുന്നില്ല എന്ന് ശാരദക്കുട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പൊലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന ആ ഭാഷ ഇതില്‍ ഏതു സാംസ്‌കാരിക വകുപ്പില്‍ പെടും? എന്നും ചോദിക്കുന്നു എഴുത്തുകാരി.
ശാരദക്കുട്ടിയുടെ പോസ്റ്റ്
‘പൊന്‍ രാധാകൃഷ്ണന്‍ ജനപ്രതിനിധിയായി പിന്നെ കേന്ദ്ര സഹമന്ത്രിയായ ആളാണ്. അദ്ദേഹത്തോട് ഒരു പോലീസുദ്യോഗസ്ഥന്‍ സാമാന്യത്തിലധികം വിനയം പുരണ്ട ഭാഷയില്‍ ചോദ്യം ചോദിക്കുന്നത് നമ്മളെല്ലാം കണ്ടതാണ്. അത്ര മര്യാദ പൊതുജനത്തോട് കാണിക്കാത്ത ഉദ്യോഗസ്ഥനാണിദ്ദേഹമെന്ന് എല്ലാര്‍ക്കുമറിയാം. തെളിവായി വിഡിയോ ദൃശ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ടുതാനും.
ജനപ്രതിനിധി കൂടിയായ ഒരു സഹമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ പോലീസിനെന്നല്ല, സാധാരണ ജനങ്ങള്‍ക്കു കൂടി അവകാശമുണ്ടായിരിക്കേണ്ടതല്ലേ? ന്യായമായതല്ലാത്ത ഒരു ചോദ്യവും ഈ അവസരത്തില്‍ യതീഷ് ചന്ദ്ര ചോദിക്കുന്നതുമില്ല. അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം കലര്‍ന്ന ശരീര ഭാഷക്ക് ചേരാത്ത മാതിരിയുള്ള വിനയമായിരുന്നു അതെന്ന് തൊട്ടിപ്പുറത്തു നില്‍ക്കുന്ന മന്ത്രിയല്ലാത്ത ‘വെറും ‘ രാധാകൃഷ്ണനെ നോക്കിയ നോട്ടത്തില്‍ നിന്നു വ്യക്തവുമാണ്.
എവിടെയാണയാള്‍ പ്രോട്ടോക്കോള്‍ ലംഘിച്ചത്? പ്രോട്ടോക്കോള്‍ എന്നത് ഏതവസരങ്ങളിലാണ് ജനപ്രതിനിധികള്‍ക്ക് ബാധകമാകുന്നതെന്ന സാമാന്യ ജ്ഞാനമെങ്കിലുമുണ്ടായിരിക്കണം. പ്രോട്ടോക്കോള്‍ നില്‍ക്കട്ടെ. സുജന മര്യാദ, പ്രായത്തെ മാനിക്കല്‍, സംസ്‌കാര സമ്പന്നത ഇതൊക്കെ നോക്കി വേണമായിരുന്നു പോലീസ് പെരുമാറേണ്ടത് എന്നാണ് ബിജെപി പ്രതിനിധിയുടെ ന്യായവാദം.
ദൃശ്യങ്ങളില്‍ കാണുന്ന മന്ത്രിയല്ലാത്ത രാധാകൃഷ്ണനോടും കൂടി ഈ വാക്കുകള്‍ പറഞ്ഞു കൊടുക്കണ്ടേ സുഹൃത്തേ.. പോലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന ആ ഭാഷ ഇതില്‍ ഏതു സാംസ്‌കാരിക വകുപ്പില്‍ പെടും? അദ്ദേഹത്തിന്റെ പ്രായത്തിനോ ‘സംസ്‌ക്കാര’ത്തിനോ ഇണങ്ങുന്നതായിരുന്നോ അത്?
ജനങ്ങളാണെല്ലാവരും. അത് മന്ത്രിയോര്‍ക്കണം. പൊലീസോര്‍ക്കണം. ജനവും ഓര്‍ക്കണം. ചാനല്‍ ചര്‍ച്ചക്കു വന്നിരിക്കുമ്പോള്‍ മറ്റാരേയും മിണ്ടാനനുവദിക്കാതെ കോലാഹലമുണ്ടാക്കിക്കൊണ്ടിരുന്ന ശോഭാ സുരേന്ദ്രനോട് ജെ. ദേവിക പറയുന്നുണ്ടായിരുന്നു, ‘ഇതു നിങ്ങളുടെ മൈതാനമല്ല, കുറച്ചു നേരം വായടച്ചിരിക്കൂ’ എന്ന്. എന്നിട്ടും ചര്‍ച്ച തീരുന്നതു വരെ അവര്‍ വായടച്ചില്ല.
സുജന മര്യാദ, സംസ്‌കാരം, പരസ്പര ബഹുമാനം ഇ തൊക്കെ ഒരു ആന്തരിക ബലത്തില്‍ നിന്നു മാത്രമുണ്ടാകുന്നതാണ്. മുഷ്‌കും മെയ്ക്കരുത്തു പ്രയോഗവും ആന്തരിക ശക്തിയില്ലായ്മയുടെ അടയാളങ്ങള്‍ മാത്രമാണ്. അതു കൊണ്ട് കേരളത്തെ തോല്‍പ്പിക്കാമെന്നു കരുതരുത്.’
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2qYkAon
via IFTTT
No comments:
Post a Comment