ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയടക്കം നാലു പേർക്കെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി.ശ്രീധരൻ പിള്ളയെക്കൂടാതെ ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, ചലച്ചിത്ര താരം കൊല്ലം തുളസി, പന്തളം രാജകുടുംബത്തിലെ രാമരാജ വർമ്മ, ബി.ജെ.പി പത്തനംതിട്ട നേതാവ് മുരളീധരൻ ഉണ്ണിത്താൻ എന്നിവർക്കെതിരെയാണ് ഹർജി. കോടതി വിധി നടപ്പാക്കുന്നത് തടയാൻ ശ്രീധരൻ പിള്ളയടക്കമുള്ളവർ പ്രവർത്തിച്ചതായാണ് ഹർജിയിൽ ആരോപിക്കുന്നത്. അഭിഭാഷകയായ ഗീനകുമാരി, എവി വർഷ എന്നിവരാണ് ഹർജി ഫയൽ ചെയ്തത്. സോളിസിറ്റർ ജനറൽ കോടതിയലക്ഷ്യത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് നേരിട്ട് ഹർജി ഫയൽ ചെയ്തത്. അനുമതി നിഷേധിച്ച് സോളിസിറ്റർ ജനറൽ നൽകിയ മറുപടി സഹിതമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചുവെന്ന് രജിസ്ട്രി അറിയിച്ചതായി അഭിഭാഷകർ അറിയിച്ചു. ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ വിധിയെ തെറ്റായി വ്യാഖ്യാനിച്ചു, വിധി നടപ്പാക്കാതിരിക്കാനായി പ്രതിഷേധ പ്രകടനങ്ങൾ നടത്തി പ്രസംഗിച്ചു എന്നിവയെല്ലാമാണ് ശ്രീധരൻപിള്ളയ്ക്കെതിരെയുള്ള ആരോപണങ്ങൾ. ഭരണഘടന കത്തിക്കണമെന്ന് പറഞ്ഞതിന് മുരളീധരൻ ഉണ്ണിത്താൻ, സ്ത്രീകളെ കീറിയെറിയുമെന്ന് പറഞ്ഞതിന് കൊല്ലം തുളസി എന്നിവർക്കെതിരെ കോടതി അലക്ഷ്യ നടപടി എടുക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം യുവതികൾ കയറിയാൽ നടയടയ്ക്കണമെന്ന് പറഞ്ഞതിനാണ് തന്ത്രിക്കും പന്തളം രാജകുടുംബാംഗത്തിനുമെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ പ്രസ്താവനകൾ ക്രിയാത്മക വിമർശനമാണെന്ന് പറഞ്ഞാണ് സോളിസ്റ്റർ ജനറൽ തുഷാർ മേത്ത കോടതിയലക്ഷ്യത്തിന് അനുമതി നിഷേധിച്ചത്. ഈ അഭിപ്രായം അനുബന്ധമായി ചേർത്താണ് ഹർജി നൽകിയിരിക്കുന്നത്. കോടതി അലക്ഷ്യമുണ്ടോയെന്ന് പരിശോധിക്കാൻ ചീഫ് ജസ്റ്റിസിന് ഹർജി തുറന്ന കോടതിയിൽ ലിസ്റ്റ് ചെയ്യാം. അല്ലെങ്കിൽ കോടതിക്ക് നേരിട്ട് കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാം. അതുമല്ലെങ്കിൽ കോടതി അലക്ഷ്യമില്ലെന്ന് വിലയിരുത്തി ഹർജി തള്ളിക്കളയുകയും ചെയ്യാം. Content Highlights: Contempt of Court plea, Sabarimala Women Entry Verdict, P.S. Sreedharan Pillai, BJP, Kandaru Rajeevararu
from mathrubhumi.latestnews.rssfeed https://ift.tt/2BsYfFB
via
IFTTT
No comments:
Post a Comment