കൊച്ചി: സ്ഥാനാർഥിനിർണയത്തിനു മുന്നോടിയായി താഴെത്തട്ടിലെ പ്രവർത്തകരുടെ മനസ്സറിയാൻ ബി.ജെ.പി. അഭിപ്രായശേഖരണം തുടങ്ങി. ഓരോ മണ്ഡലത്തിലും പരിഗണിക്കപ്പെടാവുന്നവരുടെ പേരുകൾ പാർട്ടി കോർ കമ്മിറ്റി തയ്യാറാക്കിയിരുന്നെങ്കിലും അത് മുകളിലേക്ക് അയക്കേണ്ടതില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. ഇക്കാര്യത്തിൽ പാർട്ടി പ്രവർത്തകരുടെ അഭിപ്രായമാണ് നോക്കേണ്ടതെന്നാണ് നിർദേശം. താഴെത്തട്ടിൽ പേജ് പ്രമുഖ് അടക്കമുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അഭിപ്രായ സ്വരൂപണമാണ് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. അത് അപ്രായോഗികമാണെന്നതിനാൽ, മണ്ഡലം ഭാരവാഹികൾമുതൽ മുകളിലേക്കുള്ളവരിൽനിന്നാണ് അഭിപ്രായം ശേഖരിക്കുന്നത്. ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് ഭാരവാഹികളെ കണ്ടത്. പാലക്കാട്, തൃശ്ശൂർ, ചാലക്കുടി, എറണാകുളം, കോട്ടയം, ഇടുക്കി മണ്ഡലങ്ങളിൽനിന്നുള്ള ഭാരവാഹികളുമായാണ് കൂടിക്കാഴ്ച നടത്തിയത്. പാലക്കാട്ട് ശോഭാ സുരേന്ദ്രന്റെയും മുനിസിപ്പൽ വൈസ് ചെയർമാൻ സി. കൃഷ്ണകുമാറിൻറെയും തൃശ്ശൂരിൽ കെ. സുരേന്ദ്രന്റെയും എ.എൻ. രാധാകൃഷ്ണന്റെയും ചാലക്കുടിയിൽ ബി. ഗോപാകൃഷ്ണന്റെയും എ.എൻ. രാധാകൃഷ്ണന്റെയും പേരുകളാണ് വന്നിട്ടുള്ളത്. എറണാകുളത്ത് എ.എൻ. രാധാകൃഷ്ണൻ, ബി. ഗോപാലകൃഷ്ണൻ, എൻ.പി. ശങ്കരൻ കുട്ടി, കോട്ടയത്ത് എൻ. ഹരി, എം.എൻ. മധു, ആലപ്പുഴയിൽ എം.ടി. രമേശ്, കെ. സോമൻ, വെള്ളിയാകുളം പരമേശ്വരൻ തുടങ്ങിയവരുടെ പേരുകളും പ്രവർത്തകർ പറഞ്ഞിട്ടുണ്ട്. ഒറ്റപ്പെട്ട ചില സ്വതന്ത്രരുടെയും നേതാക്കളുടെയും പേരുകളും മണ്ഡലങ്ങളിൽനിന്ന് ഉയർന്നുവന്നിട്ടുണ്ട്. തൃശ്ശൂരിൽ ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ അവിടെ സ്ഥാനാർഥിയാരെന്ന് താഴെത്തട്ടിൽ അഭിപ്രായംതേടുന്നത് പ്രസക്തിയില്ലാതാവും. ചാലക്കുടി, എറണാകുളം, കോട്ടയം, ആലപ്പുഴ സീറ്റുകളും ഘടകക്ഷികൾക്ക് നൽകാനാണ് ബി.ജെ.പി. നേതൃത്വം ആലോചിച്ചിട്ടുള്ളത്. ചാലക്കുടിയും എറണാകുളവും ആലപ്പുഴയും ബി.ഡി.ജെ.എസിനും കോട്ടയം പി.സി. തോമസിനും നൽകാൻ പ്രാരംഭ ആലോചനകൾ നടന്നുകഴിഞ്ഞു. കോട്ടയത്ത് പി.ജെ. ജോസഫ് യു.ഡി.എഫ്. റിബലായി പ്രത്യക്ഷപ്പെട്ടാൽ പി.സി. തോമസിനെ ഇടുക്കിയിലേക്കു മാറ്റാനും ആലോചനയുണ്ട്. തിരുവനന്തപുരം മേഖലയിൽനിന്നുള്ള അഭിപ്രായ ശേഖരണം സി.കെ. പത്മനാഭന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച കൊല്ലത്തും മലബാർ മേഖലയിൽ ഒ. രാജഗോപാൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ കോഴിക്കോട്ടും നടക്കും. content highlights:bjp candidates selection
from mathrubhumi.latestnews.rssfeed https://ift.tt/2NG9vmu
via
IFTTT
No comments:
Post a Comment