ബെംഗളൂരു: കർണാടകയിലെ മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ കെ. മധുകർ ഷെട്ടി (47) അന്തരിച്ചു. എച്ച് 1 എൻ 1 ബാധയെത്തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. കർണാടക കേഡറിൽ 1999 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ മധുകർ ഷെട്ടി മുതിർന്ന മാധ്യമപ്രവർത്തകൻ രഘുരാമ ഷെട്ടിയുടെ മകനാണ്. ഹൈദരാബാദ് സർദാർ വല്ലാഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സുവർണ. ഒരു മകളുണ്ട്. ബല്ലാരിയിലെ അനധികൃത ഖനനക്കേസ് ഉൾപ്പെടെ ശ്രദ്ധേയമായ പല കേസുകളും അന്വേഷിച്ചിട്ടുണ്ട്. ലോകായുക്ത എസ്.പി.യായിരുന്ന മധുകർ ബി.ജെ.പി. നേതാവ് ജനാർദന റെഡ്ഡിക്കെതിരേയുള്ള അന്വേഷണത്തിൽ മുൻ ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ചിക്കമംഗളൂരു എസ്.പി.യായിരുന്ന കാലത്ത് അനധികൃതമായി കൈയേറിയ ഭൂമി തിരിച്ചുപിടിച്ച് ദളിത് വിഭാഗങ്ങൾക്ക് വിതരണം ചെയ്തത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സത്യസന്ധനായ ഉദ്യോഗസ്ഥനായിട്ടാണ് മധുകർ ഷെട്ടി അറിയപ്പെട്ടിരുന്നത്. വീരപ്പനെ പിടികൂടാൻ നിയോഗിക്കപ്പെട്ട ദൗത്യസേനയിലെ അംഗമായിരുന്നു. ചാമരാജനഗർ എസ്.പി.യായും കുറച്ചുകാലം ബെംഗളൂരുവിൽ ട്രാഫിക് ഡി.സി.പി.യായും സേവനം ചെയ്തു. മധുകർ ഷെട്ടിയുടെ മൃതദേഹം ശനിയാഴ്ച യെലഹങ്ക ആംഡ് പോലീസ് ട്രെയിനിങ് സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. ഞായറാഴ്ച ജന്മനാടായ ഉഡുപ്പിയിലെ കുന്ദാപുരയിൽ സംസ്കരിക്കും. നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു. സത്യസന്ധനായ പോലീസുദ്യോഗസ്ഥനായിരുന്നു മധുകറെന്നും ജനങ്ങൾക്ക് ഇഷ്ടമുള്ള ഉദ്യോഗസ്ഥനായിരുന്നെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. മുൻമന്ത്രി രാമലിംഗ റെഡ്ഡി, മുൻലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ, പ്രതാപ് സിംഹ എം.പി., ഡി.ജി.പി. നീലാമണി എൻ. രാജു, ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ടി. സുനീൽ കുമാർ തുടങ്ങിയവരും അനുശോചിച്ചു. അന്വേഷണം വേണമെന്ന് ആവശ്യം മധുകർ ഷെട്ടിയുടെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസിലേയും ബി.ജെ.പി.യിലേയും നേതാക്കൾ രംഗത്തെത്തി. സർക്കാർ അന്വേഷണത്തിന് ഉത്തരവിടണമെന്നും മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തണമെന്നും മന്ത്രി ഡി.കെ. ശിവകുമാറും ശോഭ കരന്ദലജെയും ആവശ്യപ്പെട്ടു. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷം അന്വേഷണം വേണമോ എന്ന കാര്യം തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. content highlights:Madhukar Shetty, Karnataka's Upright IPS Officer Dies of Swine Flu
from mathrubhumi.latestnews.rssfeed http://bit.ly/2BMahsI
via
IFTTT
No comments:
Post a Comment