ബെർലിൻ: പൊരിവെയിലിൽ ചങ്ങലയ്ക്കിട്ട അഞ്ചുവയസ്സുകാരി മരിച്ച സംഭവത്തിൽ, ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ വനിതാ കമാൻഡറുടെ പേരിൽ ജർമൻ പോലീസ് യുദ്ധക്കുറ്റം ചുമത്തി. 27 വയസ്സുള്ള ജർമൻകാരിയുടെ പേര് ജെന്നിഫർ ഡബ്ല്യു എന്നു മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. 2015-ൽ ഇറാഖിലെ ഐ.എസ്. കേന്ദ്രമായിരുന്ന മോസുളിൽ കഴിയവേ ജെന്നിഫറും ഭർത്താവും അടിമവേലയ്ക്കായി അഞ്ചുവയസ്സുള്ള കുഞ്ഞിനെ വാങ്ങിയിരുന്നു. കിടക്കയിൽ മൂത്രമൊഴിച്ചതിന് ശിക്ഷയായി ജെന്നിഫറുടെ ഭർത്താവ് ഒരുദിവസം കുട്ടിയെ ക്രൂരമായി ശിക്ഷിച്ചു. വീടിനുപുറത്ത് ചങ്ങലയ്ക്കിട്ടു. അവിടെ കടുത്തചൂടിൽ വെള്ളംപോലും കിട്ടാതെ കുട്ടി മരിച്ചു. ഭർത്താവിനെ തടയാനോ കുട്ടിയെ രക്ഷിക്കാനോ ജെന്നിഫർ ശ്രമിച്ചില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. മ്യൂണിക്കിലെ ഭീകരവാദക്കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിലാണ് പോലീസ് ഡിസംബർ 14-ന് കുറ്റപത്രം സമർപ്പിച്ചത്. യുദ്ധക്കുറ്റം, കൊലപാതകം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നിവയാണ് പ്രതിക്കുനേരെ ചുമത്തിയിട്ടുള്ളത്. 2014 ഓഗസ്റ്റിലാണ് ജെന്നിഫർ ജർമനിയിൽനിന്ന് തുർക്കി, സിറിയ വഴി ഇറാഖിലെത്തിയത്. തൊട്ടടുത്തമാസം ഭീകരസംഘത്തിൽ ചേരുകയും ചെയ്തു. കുട്ടി മരിച്ച് മാസങ്ങൾക്കുശേഷം 2016 ജനുവരിയിൽ ജെന്നിഫർ തുർക്കിയിലെ അങ്കാറയിലുള്ള ജർമൻ നയതന്ത്ര കാര്യാലയത്തിലെത്തി പുതിയ തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ചു. ഭീകരരുമായി ബന്ധം ഉപേക്ഷിച്ചശേഷമാണ് തുർക്കി പോലീസ് ജെന്നിഫറിനെ അറസ്റ്റുചെയ്യുന്നതും ജർമനിക്ക് കൈമാറുന്നതും. കുറ്റം ചുമത്താൻ ആവശ്യമായ തെളിവുകളൊന്നും ഇല്ലാത്തതിനാൽ ജെന്നിഫറിനെ വീട്ടിലേക്ക് മടങ്ങാൻ അനുവദിച്ച പോലീസ് അവരെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ജൂണിൽ വീണ്ടും അറസ്റ്റ് ചെയ്തത്. ജെന്നിഫറിന്റെ വിചാരണ എന്നു തുടങ്ങുമെന്ന് തീരുമാനമായിട്ടില്ല. കുറ്റംതെളിഞ്ഞാൽ ജീവിതാന്ത്യംവരെ തടവിൽ കഴിയേണ്ടിവരും. content highlights:German Isis woman let slave girl, 5, die of thirst, say prosecutors
from mathrubhumi.latestnews.rssfeed http://bit.ly/2BJvmDY
via
IFTTT
No comments:
Post a Comment