മലപ്പുറം/പൊന്നാനി: ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിൽ പൊന്നാനി എസ്.ഐ. കെ. നൗഫലിന്റെ കൈമുട്ട് ഒടിച്ച കേസിൽ രണ്ടുപേരെക്കൂടി അറസ്റ്റുചെയ്തു. നെടുമ്പറത്ത് അരുൺ (22), സുനിൽകുമാർ (39) എന്നിവരെയാണ് പൊന്നാനി സി.ഐ. സണ്ണി ചാക്കോ അറസ്റ്റുചെയ്തത്. അരുണിന്റെ അച്ഛൻ ഒരുവർഷം മുൻപ് പോലീസ് സർവീസിലിരിക്കെ മരണപ്പെട്ടയാളാണ്. അതിനാൽ സർക്കാരിന്റെ പ്രത്യേക ഉത്തരവുപ്രകാരം പോലീസിലേക്ക് നേരിട്ട് നിയമനം ലഭിക്കുമായിരുന്നു അരുണിന്. കേസിൽ പ്രതിയായതോടെ ഈ പ്രതീക്ഷ നഷ്ടമായി. സുനിൽ പൊന്നാനി താലൂക്ക് ആർ.എസ്.എസ്. കാര്യവാഹകാണ്. ഇതോടെ എസ്.ഐയെ ആക്രമിച്ച കേസിൽ ആറുപേർ പിടിയിലായി. സംഭവദിവസം പോലീസിനെ അക്രമിച്ച 50 പേർക്കെതിരേയാണ് കേസ്. ഏഴുപോലീസുകാർക്കാണ് കല്ലേറിൽ പരിക്കേറ്റത്. ഒളിവിൽ കഴിഞ്ഞിരുന്നവരെ സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. മാർച്ചിൽ പങ്കെടുത്തവരുടെ ഫോട്ടോ പരിശോധിച്ച് ഓപ്പറേഷൻ വിൻഡോ പ്രകാരമാണ് തിരച്ചിൽ. അക്രമത്തിന് നേതൃത്വം നൽകിയവരെല്ലാം ഒളിവിലാണ്. ഹർത്താൽദിനത്തിൽ നടത്തിയ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരുനൂറിലധികം പേരെ ജില്ലയിൽ അറസ്റ്റുചെയ്തു. ഇതിൽ 50 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ദൃശ്യങ്ങൾ പരിശോധിച്ചാണ് ജില്ലയിലെ പരിശോധന തുടരുന്നത്. content highlights: violence during hartal-ponnani si
from mathrubhumi.latestnews.rssfeed http://bit.ly/2F8XJQ8
via
IFTTT
No comments:
Post a Comment