ശബരിമല: തത്ത്വമസിയുടെ പൊരുൾ തേടിയെത്തിയ പതിനായിരങ്ങൾ മകരജ്യോതി കണ്ട് മലയിറങ്ങി. സംക്രമസന്ധ്യയിൽ പൊന്നമ്പലമേട്ടിലേക്ക് കണ്ണുംനട്ടിരുന്ന സ്വാമീഭക്തർക്കുമുന്നിൽ ജ്യോതി മൂന്നുവട്ടം തെളിഞ്ഞു. തിരുവാഭരണങ്ങളണിഞ്ഞ അയ്യപ്പന് സന്ധ്യയ്ക്ക് 6.32-ന് ദീപാരാധന നടന്നു. പർണശാലകളിൽ അയ്യപ്പന്മാർ കർപ്പൂരാഴി തീർത്തു. ഈ സമയം മാനത്ത് മകരനക്ഷത്രം ഉദിച്ചിരുന്നു. 6.36-ന് പൊന്നമ്പലമേട്ടിൽ ആദ്യം മകരവിളക്ക് തെളിഞ്ഞു. പിന്നീട് നിമിഷങ്ങൾക്കകം രണ്ടുതവണകൂടി. മകരവിളക്ക് ദിനമായ തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണ് നടതുറന്നത്. ഉച്ചയ്ക്ക് രണ്ടിന് അടച്ചശേഷം വൈകീട്ട് അഞ്ചിന് വീണ്ടും തുറന്നു. പരമ്പരാഗത പാതവഴി 5.30-ന് ശരംകുത്തിയിലെത്തിയ ഘോഷയാത്രയെ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പതിനെട്ടാംപടിക്ക് മുകളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ, അംഗങ്ങളായ കെ.പി. ശങ്കർദാസ്, എൻ. വിജയകുമാർ, കമ്മിഷണർ എൻ. വാസു എന്നിവർചേർന്ന് തിരുവാഭരണങ്ങൾ സോപാനത്തേക്ക് ആനയിച്ചു. തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി വാസുദേവൻ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പന് ചാർത്തി. രാത്രി 7.52-ന് മകരസംക്രമ പൂജയും അഭിഷേകവും നടന്നു. അഭിഷേക സമയത്ത് അഴിച്ചുവച്ച തിരുവാഭരണങ്ങൾ വീണ്ടും ചാർത്തിയാണ് സംക്രമപൂജ നടത്തിയത്. Content Highlioghts:sabarimala-makaravilakku
from mathrubhumi.latestnews.rssfeed http://bit.ly/2TT3CnZ
via
IFTTT
No comments:
Post a Comment