കൊച്ചി: മുഖ്യമന്ത്രിക്കെതിരേയുള്ള പോരാട്ടം ശക്തമാക്കി, ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനവികാരം അനുകൂലമാക്കാനുള്ള തന്ത്രങ്ങളുമായി ബി.ജെ.പി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ഹൈന്ദവ വിശ്വാസികൾക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഉയർന്നിട്ടുള്ള വികാരം മുതലെടുത്ത് തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ് പാർട്ടിക്ക് ആർ.എസ്.എസ്. നൽകിയിരിക്കുന്ന നിർദേശം. ബി.ജെ.പി.ക്ക് അനുകൂലമായ സാഹചര്യം ഇപ്പോൾ സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. അത് ഏകരൂപത്തോടെ കൊണ്ടുപോകണം. സർക്കാരിനും ദേവസ്വം ബോർഡിനും സി.പി.എമ്മിനും എതിരേ പൊതുവായി എതിർപ്പുകൾ ഉയർത്തുമ്പോൾത്തന്നെ അതിന്റെ കുന്തമുന ഹൈന്ദവ സമൂഹത്തെ ചതിച്ച മുഖ്യമന്ത്രിയിലേക്കായിരിക്കണമെന്നാണ് സംഘത്തിന്റെ നിർദേശം. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ശബരിമല കർമ സമിതിയും പരിപാടികൾ ആസൂത്രണം ചെയ്യുക. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ ശബരിമല കർമസമിതി തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ സംസ്ഥാനത്ത് ബി.ജെ.പി.ക്ക് അനുകൂല സാഹചര്യമുണ്ടെന്നും തിരഞ്ഞെടുപ്പു വരെ അത് നിലനിർത്തിക്കൊണ്ടുപോകാൻ വേണ്ട പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് സംഘം നിർദേശിച്ചിട്ടുള്ളത്. സമര പരിപാടികൾ സംഘടിപ്പിക്കുമ്പോൾത്തന്നെ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒാരോ ലോക് സഭാ മണ്ഡലത്തിലും 20 മുഴുവൻ സമയ പ്രവർത്തകർ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കും. സീറ്റ് മോഹികളായ നേതാക്കൾക്ക് ആർ.എസ്.എസ്. കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കുറി വിജയ സാധ്യതയ്ക്കാണ് മുൻഗണന. അപ്പോൾ പല സീറ്റുകളിലും പൊതുസമ്മതനായ സ്ഥാനാർത്ഥികൾ വരാനുള്ള സാധ്യതയുണ്ട്. സീറ്റ് മുന്നിൽ കണ്ട് ഗ്രൂപ്പു തിരിഞ്ഞ് നടത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. നല്ല സീറ്റുകൾ നോക്കി നേതാക്കൾ മുൻകൂട്ടി ഇറങ്ങിയിട്ട് കാര്യമില്ലെന്നും അവസാന നിമിഷം ജയ സാധ്യത മുൻനിർത്തി സീറ്റ് കൈമാറേണ്ടി വരുമെന്നുമാണ് ആർ.എസ്.എസ്. വ്യക്തമാക്കിയിട്ടുള്ളത്. ഭേദപ്പെട്ട ചില സീറ്റുകൾക്കു വേണ്ടി നേതാക്കൾ മുൻകൂട്ടി ഇറങ്ങിയിരിക്കുന്നത് പാർട്ടിയിൽ ഗ്രൂപ്പു പോര് ശക്തമാക്കിയിട്ടുണ്ട്. തൃശ്ശൂർ സീറ്റിനുവേണ്ടി ജനറൽ സെക്രട്ടറിമാരായ എ.എൻ. രാധാകൃഷ്ണനും കെ. സുരേന്ദ്രനും ഒരുപോലെ രംഗത്തുവന്നിട്ടുണ്ട്. കാസർകോട് സീറ്റ് വീട്ട് സുരേന്ദ്രൻ തൃശ്ശൂരിൽ നോട്ടമിടുമ്പോൾ ജില്ലാ നേതൃത്വം അതിന് പിന്തുണയും നൽകുന്നുണ്ട്. തൃശ്ശൂർ ലക്ഷ്യംവച്ച്് എ.എൻ. രാധാകൃഷ്ണൻ നേരത്തെ തന്നെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കാസർകോട് സീറ്റുകൾക്കാണ് പാർട്ടി മുന്തിയ പരിഗണന നൽകിയിട്ടുള്ളത്. ഈ സീറ്റുകളിലാണ് പല മുതിർന്ന നേതാക്കളും കണ്ണുവെച്ചിട്ടുള്ളത്. എന്നാൽ, അവിടെയെല്ലാം പാർട്ടിക്കുള്ളിൽനിന്ന് തന്നെ സ്ഥാനാർത്ഥികൾ വരണമെന്നില്ലെന്നും രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അനുസരിച്ച് കാര്യങ്ങൾ മാറി മറിയുമെന്നുമാണ് ആർ.എസ്.എസ്. നൽകിയിട്ടുള്ള മുന്നറിയിപ്പ്. content highlights:pinaryi vijayan, cpim, bjp, election
from mathrubhumi.latestnews.rssfeed http://bit.ly/2Tu1Yst
via
IFTTT
No comments:
Post a Comment