ന്യൂഡൽഹി: മുൻതീരുമാനം റദ്ദാക്കി മറ്റു രണ്ട് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയത്തിന്റെ വിവാദശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ഡൽഹി ഹൈക്കോടതി ജഡ്ജി സഞ്ജീവ് ഖന്ന എന്നിവരുടെ നിയമനത്തിന് രാഷ്ട്രപതി ബുധനാഴ്ച അംഗീകാരം നൽകി. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രാജോഗ് എന്നിവരെ ശുപാർശചെയ്ത മുൻതീരുമാനം തിരുത്തിയാണ് ഇരുവരുടെയും പേരുകൾ കൊളീജിയം ജനുവരി 10-നു ശുപാർശചെയ്തത്. ഇതിനെതിരേ ബാർ കൗൺസിൽ ഓഫ് ഇന്ത്യയും മുൻ സുപ്രീംകോടതി ജഡ്ജിമാരടക്കമുള്ള നിയമജ്ഞരും പരസ്യമായി രംഗത്തുവന്നിരുന്നു. സുപ്രീംകോടതിയിലെ ജസ്റ്റിസ് എസ്.കെ. കൗളും ശുപാർശ തിരുത്തിയതിൽ അതൃപ്തിയറിയിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് കത്തെഴുതി. ഹൈക്കോടതി ജഡ്ജിമാരിൽ ഏറ്റവും സീനിയർ ജസ്റ്റിസ് നന്ദ്രാജോഗാണെന്നും അദ്ദേഹത്തെ മറികടന്ന് വളരെ ജൂനിയറായ ഒരാളെ ശുപാർശചെയ്യുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ജസ്റ്റിസ് കൗൾ കത്തിൽ അഭിപ്രായപ്പെട്ടു. ഇതിനിടെയാണ് വൈകീട്ടോടെ രാഷ്ട്രപതിഭവൻ നിയമനവിജ്ഞാപനം പുറപ്പെടുവിച്ചത്. ഡിസംബർ 12-ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ മദൻ ബി. ലോകുർ, എ.കെ. സിക്രി, എസ്.എ. ബോബ്ഡെ, എൻ.വി. രമണ എന്നിവരടങ്ങിയ കൊളീജിയമാണ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് പ്രദീപ് നന്ദ്രാജോഗ് എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ശുപാർശ ചെയ്തത്. ഇക്കാര്യം സർക്കാരിനെ അറിയിക്കുകയോ, സുപ്രീംകോടതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയോ ചെയ്തിരുന്നില്ല. ഈ മാസം പത്തിനു വീണ്ടും കൊളീജിയം ചേർന്നപ്പോൾ വിരമിച്ച ജസ്റ്റിസ് മദൻ ബി. ലോകുറിനു പകരം ജസ്റ്റിസ് അരുൺ മിശ്ര അംഗമായെത്തി. പുതിയ കൊളീജിയം ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് നന്ദ്രാജോഗ് എന്നിവർക്കുപകരം ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരുടെ പേരുകൾ ശുപാർശ ചെയ്യുകയായിരുന്നു. ഇവർ രണ്ടുപേരുമാണ് നിലവിൽ ഹൈക്കോടതികളിലുള്ള എല്ലാ ചീഫ് ജസ്റ്റിസുമാരിലും മുതിർന്ന ജഡ്ജിമാരിലും എല്ലാ അർഥത്തിലും അർഹരും യോഗ്യരുമെന്ന് വിലയിരുത്തിയായിരുന്നു തീരുമാനം. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധ, മുൻ ജഡ്ജി ജെ. ചെലമേശ്വർ, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി. ഷാ തുടങ്ങിയവർ ആദ്യതീരുമാനം മാറ്റിയതിനെതിരേ രംഗത്തുവന്നു. ശുപാർശ പിൻവലിക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റ് മനൻ കുമാർ മിശ്ര കൊളീജിയത്തോട് ആവശ്യപ്പെട്ടു. ഈ വിവാദം മുറുകുന്നതിനിടെയാണ് നിയമന വിജ്ഞാപനം എത്തിയത്. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്ന നിലയിൽ കേന്ദ്ര നിയമമന്ത്രാലയവുമായി നേരിട്ട് കത്തിടപാടുകൾ നടത്തിയെന്ന പേരിൽ ജസ്റ്റിസ് ദിനേശ് മഹേശ്വരി വിവാദത്തിലായിരുന്നു. അദ്ദേഹത്തിനെതിരേ അന്വേഷണം വേണമെന്ന് അന്ന് സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ. ചെലമേശ്വർ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ദീപക് മിശ്രയോട് ആവശ്യപ്പെട്ടിരുന്നു. Content Highlights:Supreme Court, President Ramnath Kovind
from mathrubhumi.latestnews.rssfeed http://bit.ly/2VQSyt8
via
IFTTT
No comments:
Post a Comment