കുവൈത്ത് സിറ്റി: രാജ്യത്ത് നിലവിലുള്ള വ്യക്തിഗത സ്പോൺസർഷിപ്പ് സമ്പ്രദായം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് കുവൈത്ത് മനുഷ്യവകാശ സൊസൈറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.രാജ്യത്തിന് അപകീർത്തി സൃഷ്ടിക്കുന്ന നിലവിലെ സമ്പ്രദായം അന്താരാഷ്ട്രനിലവാരത്തിന് യോജിക്കാത്തതാണെന്നും ആരോപണങ്ങൾക്ക് ഇടയാക്കുന്നതായും മനുഷ്യവകാശ സൊസൈറ്റി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുതാര്യവും നീതിയുക്തവുമായ ബദൽസംവിധാനം നടപ്പിലാക്കണമെന്നുമാണ് നിർദേശം. അതോടൊപ്പം വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന റിക്രൂട്ട്മെന്റ് സംവിധാനം നടപ്പിലാക്കണം. ഗാർഹികതൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം. ഗാർഹികതൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവെക്കുന്നത് അവസാനിപ്പിക്കണം. ഗാർഹിക തൊഴിലാളികൾക്ക് അർഹമായ വാരാന്ത്യ-വാർഷിക അവധി ദിനങ്ങൾ നിഷേധിക്കുന്ന പ്രവണത അവസാനിപ്പിക്കണം. വിദേശതൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന് എതിരേ തൊഴിലിടങ്ങളിൽ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കണം. വിദേശതൊഴിലാളികൾക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കുന്ന തൊഴിലുടമകൾക്ക് പിഴയുൾപ്പെടെ ശിക്ഷ നടപ്പാക്കണം തുടങ്ങിയ നിർദേശങ്ങളാണ് സമിതി സർക്കാരിന് സമർപ്പിച്ചത്.2018-ൽ ഗാർഹികതൊഴിലാളികളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ട് 2056 പരാതികളാണ് ഗാർഹിക തൊഴിൽവിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ മേഖലയിൽ അനിവാര്യവും പര്യാപ്തവുമായ നിയമനിർമാണം നടപ്പിലാക്കണമെന്നും മനുഷ്യാവകാശ സൊസൈറ്റി ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed http://bit.ly/2GJ5Mmy
via
IFTTT
No comments:
Post a Comment