ന്യൂഡൽഹി:നോട്ടുനിരോധനസമയത്ത് കള്ളപ്പണം വെളുപ്പിച്ചുവെന്ന് സംശയിക്കുന്ന മൂന്നുലക്ഷം കമ്പനികളുടെ ഇടപാടുകൾ പരിശോധിക്കാൻ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് നിർദേശം നൽകി. 2016 നവംബർ എട്ടിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസി നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്നുള്ള ദിവസങ്ങളിൽ ഈ കമ്പനികൾ വഴി പതിനായിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് ബോർഡ് കരുതുന്നത്. റിട്ടേൺ ഫയൽ ചെയ്യാത്തതിന്റെപേരിൽ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ട മൂന്നുലക്ഷം കമ്പനികളുടെ ഇടപാട് വിവരങ്ങൾ പരിശോധിക്കാനാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബോർഡ് നിർദേശം നൽകിയത്. ഇത്തരം കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിച്ചതും നിക്ഷേപിച്ചതുമാണ് പരിശോധിക്കുക. അസ്വാഭാവിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയാൽ നടപടിയുണ്ടാകും. പല കമ്പനികളും അവരുടെ കോർപ്പറേറ്റ് ഘടന ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. കള്ളപ്പണം വെളുപ്പിക്കാൻ പലരും ഇത്തരം സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തിയതായും സംശയമുണ്ട്. കള്ളപ്പണ ഇടപാട് കണ്ടെത്തിയാൽ അത്തരം കമ്പനികളുടെ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കാൻ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിൽ ആദായനികുതി വകുപ്പ് ആവശ്യപ്പെടും. രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചാൽ മാത്രമേ കമ്പനികൾക്കും അവയുടെ ഡയറക്ടർമാർക്കുമെതിരേ നടപടിയെടുക്കാൻ സാധിക്കൂ എന്നതിനാലാണിത്. നോട്ടുനിരോധനത്തിനുശേഷം 35,000 കമ്പനികൾ 60,000 ബാങ്ക് അക്കൗണ്ടുകൾ വഴി 17,000 കോടി രൂപയുടെ ഇടപാടുകൾ നടത്തിയതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. നോട്ടുനിരോധന ദിവസത്തിനുമുമ്പുവരെ ചെറിയ തുകമാത്രമുണ്ടായിരുന്ന അക്കൗണ്ടുകളിൽ പിന്നീട് വലിയ ഇടപാടുകൾ നടന്നതായും കണ്ടെത്തിയിരുന്നു. തുടർന്ന് അരലക്ഷത്തോളം കമ്പനികളുടെ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കാൻ കമ്പനി നിയമ ട്രിബ്യൂണലിനുമുമ്പാകെ കഴിഞ്ഞവർഷം നികുതിവകുപ്പ് അപേക്ഷ നൽകി. ഇത്തരം കമ്പനികളുടെ ഡയറക്ടർമാർ മറ്റേതെങ്കിലും കമ്പനിയിൽ ഡയറക്ടർമാരാകുന്നതും വിലക്കിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2HZ1lEZ
via
IFTTT
No comments:
Post a Comment