കൊല്ലം : ബി.ജെ.പി. സംസ്ഥാന നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന ഊമക്കത്ത് വ്യാപകമായി പ്രചരിച്ചു. സംസ്ഥാന, ജില്ലാ നേതാക്കൾക്ക് തപാൽ വഴിയാണ് കത്ത് ലഭിച്ചത്. 'ബി.ജെ.പി. പ്രവർത്തകർ വിൽക്കപ്പെടുന്നു' എന്ന തലക്കെട്ടിലുള്ള കത്തിൽ ഒരുവിഭാഗം നേതാക്കൾക്കെതിരേ രൂക്ഷവിമർശനമാണുള്ളത്. ആർ.എസ്.എസ്. നേതാക്കളെയും സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയെയും കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കുന്നതിൽ ചില ആർ.എസ്.എസ്. നേതാക്കൾ കാട്ടിയ പിടിവാശി അവരെ തിരിഞ്ഞുകുത്തുകയാണെന്ന് കത്തിൽ പറയുന്നു. മറ്റുള്ള മുന്നണികൾ സ്ഥാനാർഥികളെ നിശ്ചയിക്കുന്ന തിരക്കിലാണ്. എന്നാൽ, ബി.ജെ.പി. നേതാക്കൾ തങ്ങളുടെ കീശനിറയ്ക്കാൻ തയ്യാറെടുക്കുകയാണെന്ന് കത്തിൽ ആരോപിക്കുന്നു. വിമർശിക്കപ്പെടുന്നവരിൽ മുരളീധരപക്ഷത്തെ രണ്ടു നേതാക്കളേയുള്ളൂ. കത്തിനുപിന്നിൽ മുരളീധരപക്ഷമാണെന്ന് മറുവിഭാഗം പറയുന്നു. പാർട്ടിവേദിയിൽ ചർച്ചകൾ അനുവദിക്കാത്തതിനാലാണ് ഇത്തരം കത്തുകൾ ഉണ്ടാകുന്നതെന്ന് മുരളീധരപക്ഷം പറയുന്നു. കത്ത് പ്രചരിച്ചതിനു പിന്നാലെ ബി.ജെ.പി. സംസ്ഥാന ഐ.ടി. സെൽ കൺവീനർ ആനന്ദ് എസ്.നായരെ ചുമതലയിൽനിന്ന് നീക്കി. തിരുവനന്തപുരം ജില്ലാ കൺവീനർ കൃഷ്ണകുമാറിനാണ് പകരം ചുമതല നൽകിയത്. മുരളീധരപക്ഷവുമായി അടുപ്പമുള്ളയാളാണ് ആനന്ദ്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസിലെ വിലാസപ്പുസ്തകത്തിൽനിന്നാണ് കത്തയയ്ക്കാനുള്ള മേൽവിലാസം സംഘടിപ്പിച്ചതെന്ന സംശയമാണ് ഐ.ടി. സെൽ കൺവീനറുടെ പേരിൽ നടപടി വരാൻ കാരണമെന്നു കരുതുന്നു. എന്നാൽ ഈ രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമില്ലെന്ന് നേതൃത്വം പറയുന്നു ഊമക്കത്തുകൾക്ക് മറുപടി പറയേണ്ട ബാധ്യതയില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡൻറ് പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ആർക്കെതിരേ വേണമെങ്കിലും ഇത്തരം കത്തുകൾ അയയ്ക്കാം. അത് മുഖവിലയ്ക്കെടുക്കേണ്ട കാര്യമില്ല-അദ്ദേഹം പറഞ്ഞു. Content Highlights:manonymous letter Against BJP State Leaders
from mathrubhumi.latestnews.rssfeed https://ift.tt/2HbxyIN
via
IFTTT
No comments:
Post a Comment