അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ (വൈ.എസ്.ആർ.) സഹോദരൻ വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം സംസ്ഥാനരാഷ്ട്രീയത്തിൽ കോളിളക്കത്തിനു തുടക്കമിടുന്നു. വൈ.എസ്.ആർ. കുടുംബത്തെ ഇല്ലായ്മചെയ്യാനുള്ള ടി.ഡി.പി.യുടെ ഗൂഢാലോചനയാണിതെന്ന് വിവേകാനന്ദയുടെ അന്തരവനും വൈ.എസ്.ആർ. കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചു. സംഭവം സി.ബി.ഐ. അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുലിവെംഡുലയിലെ വീട്ടിലെ കുളിമുറിയിൽ വീണുകിടക്കുന്നനിലയിൽ വെള്ളിയാഴ്ചയാണ് വിവേകാനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. അസ്വഭാവിക മരണത്തിനു കേസെടുത്ത പോലീസ്, മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കുടുംബത്തിനെതിരേ ഗൂഢാലോചന നടന്ന കാലത്തെല്ലാം ടി.ഡി.പി.യാണ് അധികാരത്തിലുണ്ടായിരുന്നതെന്ന് ജഗൻ ആരോപിച്ചു. “എന്റെ അച്ഛൻ വൈ.എസ്. രാജശേഖറ റെഡ്ഡി കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിനു രണ്ടുദിവസംമുമ്പ്, നിങ്ങൾ തിരിച്ചുവരില്ലെന്ന് നിയമസഭയിൽവെച്ച് അദ്ദേഹത്തോട് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. കഴിഞ്ഞവർഷം വിശാഖപട്ടണം വിമാനത്താവളത്തിൽ എന്നെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവവും ടി.ഡി.പി.യുടെ ഗൂഢാലോചനയുടെ ഭാഗമാണ്” -ജഗൻ ആരോപിച്ചു. വൈ.എസ്.ആർ. കുടുംബത്തിലെ മൂന്നാമത്തെ അസ്വഭാവികമരണമാണ് വിവേകാനന്ദയുടേത്. അദ്ദേഹത്തിന്റെ അച്ഛൻ വൈ.എസ്. രാജ റെഡ്ഡി 1998-ൽ കൊല്ലപ്പെടുകയായിരുന്നു. വിവേകാനന്ദയുടെ മൂത്തസഹോദരൻ വൈ.എസ്.ആർ. 2009-ൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. പുലിവെംഡുല നിയസഭാ സീറ്റിലും കടപ്പ ലോക്സഭാ സീറ്റിലും വൈ.എസ്.ആറും വിവേകാനന്ദയും മാറിമാറി മത്സരിച്ചിരുന്നു. വൈ.എസ്.ആറിന്റെ മരണശേഷം മകൻ ജഗൻ മോഹൻ റെഡ്ഡി വൈ.എസ്.ആർ. കോൺഗ്രസ് രൂപവത്കരിച്ചെങ്കിലും വിവേകാനന്ദ കോൺഗ്രസിൽ തുടർന്നു. 2011-ൽ പുലിവെംഡുലയിൽ ജഗന്റെ അമ്മ വിജയമ്മയോട് തോറ്റതോടെയാണ് വൈ.എസ്.ആറിൽ ചേർന്നത്. വൈ.എസ്.ആർ. കോൺഗ്രസിനുവേണ്ടി ജമ്മലമഡുഗു മണ്ഡലത്തിൽ ദിവസം മുഴുവൻ പ്രചാരണം നടത്തിയശേഷം തിരിച്ചെത്തിയ വിവേകാനന്ദയെയാണ് പിന്നീട് മരിച്ചനിലയിൽ കണ്ടത്. content highlights: Vivekanandas murder heats up Andhra politics
from mathrubhumi.latestnews.rssfeed https://ift.tt/2Jh3zlf
via
IFTTT
No comments:
Post a Comment