ന്യൂഡൽഹി: തൊഴിലില്ലായ്മയും കാർഷികമേഖലയിലെ പ്രശ്നങ്ങളും വോട്ടാക്കാൻ കോൺഗ്രസ്. അധികാരത്തിലെത്തിയാൽ കേന്ദ്രസർവീസിലെ നാലുലക്ഷം ഒഴിവുകൾ 2020-നകം നികത്തുമെന്നും കർഷകർക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രകടനപത്രികയിൽ പറയുന്നു. കാർഷികകടം തിരിച്ചടയ്ക്കാത്തതിന്റെപേരിൽ ഒരു കർഷകൻപോലും ജയിലിൽ പോകില്ലെന്നാണ് മറ്റൊരു വാഗ്ദാനം. കാർഷികവായ്പ മുടക്കുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കും. സിവിൽ നടപടികൾ മാത്രമായിരിക്കും കർഷകർ നേരിടേണ്ടിവരിക. 'കോൺഗ്രസ് നടപ്പാക്കും' എന്ന ശീർഷകത്തോടെയുള്ള പത്രിക മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പാർട്ടിയധ്യക്ഷൻ രാഹുൽഗാന്ധിയാണ് അവതരിപ്പിച്ചത്. വലിയ കാൽവെപ്പെന്നാണ് പ്രകടനപത്രികയെ അദ്ദേഹം വിശേഷിപ്പിച്ചത്. പാർലമെന്റിലും നിയമസഭകളിലും തൊഴിൽനിയമനങ്ങളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം, ജി.എസ്.ടി. ലളിതമാക്കൽ, സൗജന്യചികിത്സ തുടങ്ങിയവയാണ് മറ്റു പ്രധാന വാഗ്ദാനങ്ങൾ. രാജ്യത്തെ 20 ശതമാനത്തോളംവരുന്ന ദരിദ്രജനങ്ങൾക്ക് വർഷം നേരിട്ട് 72,000 രൂപ അക്കൗണ്ടിൽ നൽകുന്ന പ്രകടനപത്രികയിലെ ന്യായ് പദ്ധതി കോൺഗ്രസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എ.ഐ.സി.സി. ആസ്ഥാനത്ത് സോണിയാഗാന്ധി, ഡോ. മൻമോഹൻ സിങ്, എ.കെ. ആന്റണി, പി. ചിദംബരം, കെ.സി. വേണുഗോപാൽ, രാജീവ് ഗൗബ, രൺദീപ് സിങ് സുർജേവാല എന്നിവർ ചേർന്നാണ് പത്രിക പുറത്തിറക്കിയത്. ഉത്പാദക്ഷമത വർധിപ്പിക്കുന്നതാണ് ബജറ്റെന്ന് മൻമോഹൻ സിങ് പറഞ്ഞു. തൊഴിൽമേഖല 34 ലക്ഷം തൊഴിലുകളാണ് ആദ്യം സൃഷ്ടിക്കുക. ഗ്രാമപ്പഞ്ചായത്തിലെയും നഗരസഭകളിലെയും സർക്കാർ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കുന്നതിന് 10 ലക്ഷം സേവാമിത്ര തസ്തികകളുണ്ടാക്കും. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ ഫണ്ട് ചെലവഴിക്കൽ സൃഷ്ടിപരമാക്കാൻ ഈ രംഗത്ത് ഒഴിവുള്ള 20 ലക്ഷം തസ്തികകളിൽ നിയമനം നടത്താൻ സംസ്ഥാനസർക്കാരുകളോട് അഭ്യർഥിക്കും. പാർലമെന്റിലും ജുഡീഷ്യൽ സംവിധാനങ്ങളിലുമടക്കമുള്ള നാലുലക്ഷം തൊഴിലുകളാണ് കേന്ദ്രസർക്കാർ നേരിട്ട് നികത്തുക. കാർഷികം കുടിശ്ശികയുള്ള കാർഷികകടങ്ങൾ എഴുതിത്തള്ളും. കൂടുതൽ കടബാധ്യതകളിലേക്ക് കർഷകരെ തള്ളിവിടാതിരിക്കാൻ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും. കൃഷി ലാഭകരമാക്കുന്നതിന് കർഷകർക്ക് നിർദേശം നൽകാൻ സ്ഥിരം സംവിധാനമായി ദേശീയ കാർഷിക വികസന ആസൂത്രണ സമിതിയുണ്ടാക്കും. പ്രതിരോധം പ്രതിരോധരംഗത്തെ ബജറ്റ് വിഹിതം കൂട്ടും. സൈന്യത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായ തുക അനുവദിക്കും. സേനാ നവീകരണ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കും. ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിയിലെ പിഴവുകൾ പരിഹരിക്കും. അർധസൈനികവിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷ, വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തും. രാജ്യത്തെ ജനങ്ങൾക്കും സന്ദർശകർക്കും സുരക്ഷ ഉറപ്പാക്കും. മാവോവാദികളുടെ അക്രമത്തെ ചെറുക്കുമെങ്കിലും മേഖലകളിലെ വികസനപ്രശ്നങ്ങൾ പരിഗണിക്കും. മാവോവാദികളുടെ മനസ്സ് കീഴടക്കാനുള്ള നയങ്ങളുണ്ടാക്കും. സ്വയംഭരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, കേന്ദ്ര വിജിലൻസ് കമ്മിഷൻ, തിരഞ്ഞെടുപ്പു കമ്മിഷൻ, സി.ബി.ഐ., എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, വിവരാവകാശ കമ്മിഷൻ, സ്റ്റാറ്റിറ്റിക്സ് കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ എന്നിവയുടെ സ്വയംഭരണവും അഭിമാനവും വിശ്വാസ്യതയും തിരിച്ചുനൽകും. വിവേചനമില്ലാതെ അഴിമതിവിരുദ്ധ നിയമങ്ങൾ നടപ്പാക്കും. ഭരണരംഗം സുതാര്യമാക്കും. സ്ത്രീകൾക്ക് തൊഴിൽ സംവരണം സ്ത്രീകൾക്ക് 33 ശതമാനം തൊഴിൽ സംവരണം നൽകുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരും. എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങൾ രാജ്യത്ത് 75 ശതമാനത്തിനല്പം മുകളിൽ വരും. ഇവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഈക്വൽ ഓപ്പർച്യുനിറ്റി (തുല്യ അവസര) കമ്മിഷൻ തുടങ്ങും. എല്ലാവർക്കും ചികിത്സ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കും. 2023-24 ആവുമ്പോഴേക്കും ആരോഗ്യബജറ്റ് ഇപ്പോഴുള്ളതിന്റെ ഇരട്ടിയായ മൂന്നുശതമാനമായും പിന്നീട് ആറുശതമാനമായും വർധിപ്പിക്കും. സ്കൂൾ വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കാൻ ഇത് സംസ്ഥാന പട്ടികയിലേക്ക് കൊണ്ടുവരും. ഉയർന്ന വിദ്യാഭ്യാസം കേന്ദ്രപട്ടികയിൽ നിലനിർത്തും. content highlights: congress election manifesto 2019
from mathrubhumi.latestnews.rssfeed https://ift.tt/2UyBPxb
via
IFTTT
No comments:
Post a Comment