ഇ വാർത്ത | evartha
ശബരിമല ഹര്‍ജികള്‍ ജനുവരി 22 നു മുമ്പ് പരിഗണിക്കില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി; കൈയൊഴിഞ്ഞ് കേന്ദ്രവും; സുപ്രീംകോടതി വിധിയായതിനാല്‍ നമുക്കെന്താണു പറയാന്‍ കഴിയുകയെന്ന് രാജ്‌നാഥ് സിങ്
ശബരിമല യുവതീപ്രവേശന ഹര്‍ജികള്‍ ജനുവരി 22 ന് മുമ്പ് പുനഃപരിശോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. നട തുറന്നതിനാല്‍ വിധി സ്‌റ്റേ ചെയ്യണമെന്ന കാര്യം മാത്രം പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി. തീരുമാനം അഞ്ചംഗഭരണഘടനാബെഞ്ചിന് മാത്രമേ പരിഗണിക്കാന്‍ സാധിക്കൂവെന്ന് ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു വ്യക്തമാക്കി.
അയ്യപ്പഭക്തരുടെ ദേശീയകൂട്ടായ്മയ്ക്ക് വേണ്ടി അഭിഭാഷകനായ മാത്യു നെടുമ്പാറ കോടതിയില്‍ ഈ വിഷയം ഉന്നയിച്ചപ്പോഴാണ് കോടതിയുടെ പ്രതികരണം ഉണ്ടായത്. മറ്റു കേസുകള്‍ക്കു ശേഷം ശബരിമലയിലെ അടിയന്തരസാഹചര്യം കണക്കിലെടുത്ത് സെപ്റ്റംബര്‍ 28 ലെ വിധി നടപ്പിലാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ഭക്തര്‍ക്ക് യാതൊരു സൗകര്യവും ശബരിമലയിലില്ല എന്നും മാത്യു നെടുമ്പാറ കോടതിയെ അറിയിച്ചു.
എന്നാല്‍ ഈ വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കാന്‍ കോടതി ഉദ്ദേശിക്കുന്നില്ലെന്നും എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ ജനുവരി 22 ന് വരൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. ഒരു തരത്തിലും അതിനു മുമ്പ് ഇക്കാര്യം പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
അതിനിടെ ശബരിമലയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളെക്കുറിച്ച് ഗവര്‍ണര്‍ പി. സദാശിവവുമായി ചര്‍ച്ച നടത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അവിടെ നടക്കുന്ന പ്രശ്‌നങ്ങള്‍ ഒരു വിഭാഗത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തിയിട്ടുണ്ട്. സുപ്രീംകോടതി വിധിയായതിനാല്‍ നമുക്കെന്താണു പറയാന്‍ കഴിയുക? ഈ വിഷയത്തില്‍ എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2zh8XNP
via IFTTT

No comments:
Post a Comment