കോൺഗ്രസിന്റെ കരുത്തിൽ വലിയ വിള്ളൽ വീഴ്ത്തിക്കൊണ്ടാണ് നാലുകൊല്ലം മുമ്പ് ആന്ധ്രയും തെലങ്കാനയും വിഭജിച്ചത്. തെലങ്കാനയിൽ അന്ന് സഖ്യത്തിന്റെ കുറവിലാണ് അധികാരം നഷ്ടമായതെങ്കിൽ, ആന്ധ്രയിൽ വൈ.എസ്.ആർ. കോൺഗ്രസിലേക്ക് പ്രവർത്തകരും ജനങ്ങളും കൂറുമാറുകയായിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മണ്ഡലമായിരുന്ന മേദക് ഉൾപ്പെടുന്ന തെലങ്കാനയിൽ രണ്ടാം നിയമസഭാ പോരാട്ടത്തിന് കളമൊരുങ്ങിക്കഴിഞ്ഞു. കോൺഗ്രസിന് എതിരാളിയായി ടി.ആർ.എസ്. മാത്രമല്ല, രഹസ്യമായി അവർ പിന്തുണയ്ക്കുന്ന ബി.ജെ.പി.യുമുണ്ടെന്ന് പാർട്ടിയുടെ ആന്ധ്ര ചുമതലയുള്ള ഉമ്മൻ ചാണ്ടി പറയുന്നു. ഔദ്യോഗികമായി ചുമതലയില്ലെങ്കിലും തെലങ്കാനയിലെ പാർട്ടി പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. കേരളത്തിലും ഹൈദരാബാദിലുമായി ഓടിനടന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തിരക്കിനിടയിൽ മാതൃഭൂമിയുമായി ഉമ്മൻ ചാണ്ടി സംസാരിച്ചപ്പോൾ... * ആന്ധ്രപ്രദേശ് വിഭജനത്തിനു ശേഷം കോൺഗ്രസ് നേരിട്ട തിരിച്ചടിയെ കുറിച്ച്? സംയുക്ത ആന്ധ്രപ്രദേശ് കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. സംസ്ഥാനം വിഭജിക്കരുതെന്നായിരുന്നു ആന്ധ്രയിലെ ജനങ്ങളുടെ ആവശ്യം. വേണമെന്ന് തെലങ്കാനയിലുള്ളവരും. തെലങ്കാന നിലവിൽ വന്ന ശേഷമുള്ള തിരഞ്ഞെടുപ്പിൽ ആന്ധ്രയിൽ കോൺഗ്രസിന് വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ടി.ആർ.എസ്. തെലങ്കാനയുടെ ഭരണം പിടിച്ചത് ചെറിയ വ്യത്യാസത്തിലാണ്. പിന്നീട് കോടികൾ എറിഞ്ഞ് ചന്ദ്രശേഖര റാവു മറ്റ് എം.എൽ.എ.മാരെ വിലയ്ക്കെടുത്തു. അത് ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ ആയിരുന്നില്ല. * കാലാവധി പൂർത്തിയാക്കും മുമ്പേ ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ടതിനെ കുറിച്ച്? ടി.ആർ.എസിന്റെ ശക്തി ന്യൂനപക്ഷ മുസ്ലിം പിന്തുണയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയും തമ്മിലാണ് ഏറ്റുമുട്ടുക. അപ്പോൾ ടി.ആർ.എസിന് മുസ്ലിം പിന്തുണ ലഭിക്കില്ല. ഈയൊരു അപകടം മുന്നിൽ കണ്ടാണ് ചന്ദ്രശേഖരറാവു നേരത്തേ നിയമസഭ പിരിച്ചുവിട്ടത്. അതിന് മോദിയുടെ എല്ലാ അനുഗ്രഹാശിസ്സുകളുമുണ്ട്. * തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കോൺഗ്രസിന്റെ തയ്യാറെടുപ്പുകൾ? തെലങ്കാനയിൽ പ്രതിപക്ഷ ഐക്യത്തിനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ടി.ഡി.പി., സി.പി.ഐ., ടി.ജെ.എസ്. തുടങ്ങിയ പാർട്ടികളുമൊത്ത് പ്രവർത്തിക്കും. അതിനായി വിട്ടുവീഴ്ചകൾക്ക് തയ്യാറാണ്. ബി.ജെ.പി. പ്രത്യക്ഷത്തിൽ മുഖ്യ എതിരാളിയല്ലെങ്കിലും ടി.ആർ.എസ്. അവരുമായി രഹസ്യ കൂട്ടുകെട്ടിലാണ്. * തെലങ്കാന സർക്കാർ ഇങ്ങ് കേരളത്തിലെ മാധ്യമങ്ങളിൽ വരെ അവരുടെ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വലിയ പരസ്യങ്ങൾ നൽകിയിരുന്നില്ലേ? കോടികളാണ് അവർ പരസ്യങ്ങൾക്കായി മുടക്കുന്നത്. ഹൈദരാബാദിൽ നിന്ന് ലഭിക്കുന്ന വലിയ നികുതി വരുമാനം ഉപയോഗിച്ചാണ് തെലങ്കാന പോലൊരു കൊച്ചു സംസ്ഥാനം ഇതുപോലെ പ്രചാരണങ്ങൾ നടത്തുന്നത്. * കോൺഗ്രസ് പ്രചാരണത്തിൽ എടുത്തുകാട്ടുക എന്തെല്ലാം? നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്നിറക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രചാരണത്തിൽ എടുത്തുകാട്ടുക. വിലക്കയറ്റവും അന്തർദേശീയ തലത്തിലേറ്റ തിരിച്ചടികളും തീവ്രവാദവും ചർച്ചയാകും. ബി.ജെ.പി.ക്കെതിരെ ദേശീയതലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ ഐക്യമുണ്ടാകണം. അതിനായി അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളും സുപ്രധാനമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2DIjbuJ
via
IFTTT
No comments:
Post a Comment