തേഞ്ഞിപ്പലം: നൃത്തമാടിയപ്പോൾ റിയ ഇഷ ചരിത്രത്തിലേക്കുകൂടിയാണ് ചുവടുവെച്ചത്. കാലിക്കറ്റ് സർവകലാശാലാ സി സോൺ കലോത്സവത്തിൽ അരങ്ങിലെത്തിയ മലപ്പുറം ഗവ. കോളേജിലെ ട്രാൻസ്ജെൻഡർ റിയ മേളയിലെ താരവുമായി. സർവകലാശാലാ കലോത്സവങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ട്രാൻസ്ജെൻഡർ പ്രത്യേകവിഭാഗമായി മത്സരിക്കുന്നത്. നാലുദിവസംമാത്രം പരിശീലിച്ച നാടോടിനൃത്തം റിയ നന്നായിത്തന്നെ അവതരിപ്പിച്ചു. കുറവന്റെയും കുറത്തിയുടെയും ഭാവപ്പകർച്ചകൾ റിയ മനോഹരമാക്കിയെന്ന് വിധികർത്താക്കളും പറഞ്ഞു. ബി.എ. ഇക്കണോമിക്സ് ഒന്നാംവർഷ വിദ്യാർഥിയാണ് റിയ. പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിക്കാമായിരുന്നിട്ടും ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ അവകാശത്തിനായി നിലപാടെടുത്തു. ഇതോടെ സംഘാടകർ ഓൺലൈൻ രജിസ്ട്രേഷന് തയ്യാറാക്കിയ സോഫ്റ്റ്വേറിൽ ആൺ, പെൺ എന്നിവകൂടാതെ 'മറ്റുള്ളവർ' എന്ന വിഭാഗവും നൽകി. മത്സരാർഥികളുടെ പ്രായം 25 എന്നത് ഒഴിവാക്കാൻ നിയമഭേദഗതിതന്നെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ. നേരത്തേ റിയ നൽകിയ അപേക്ഷ പരിഗണിച്ച് സർവകലാശാലാ കായികമേളയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെ ഉൾപ്പെടുത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. വയസ്സിന്റെ പ്രശ്നം കാരണമാണ് മത്സരിക്കാൻ കഴിയാതിരുന്നത്. സുധീഷ് നിലമ്പൂരാണ് നൃത്തപരിശീലകൻ. ലത്തീഫ് മഞ്ചേരി വസ്ത്രാലങ്കാരവും മണികണ്ഠൻ ചുങ്കത്തറ ചമയവും നൽകി. കട്ടസപ്പോർട്ടുമായി കോളേജിലെ കൂട്ടുകാരും ഇംഗ്ലീഷ് അധ്യാപികയായ ടി. ഹസ്നത്തും കൂടെയുണ്ടായിരുന്നു. Content Highlights:Fisrt Transgender Participating University Fest
from mathrubhumi.latestnews.rssfeed https://ift.tt/2tKMzJL
via
IFTTT
No comments:
Post a Comment