തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും അപകടമരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ നിലനിൽക്കുന്നതിനാലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. അപകടത്തിൽനിന്ന് രക്ഷപ്പെട്ട ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും പോലീസിന് വ്യത്യസ്തമായ മൊഴികളാണ് നൽകിയിരുന്നത്. അതിനാൽ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരായിരുന്നുവെന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. ഈ സാഹചര്യവും മൊഴികളിലെ വൈരുദ്ധ്യവുമാണ് ബാലഭാസ്കറിന്റെയും മകളുടെയും അപകടമരണത്തിൽ ദുരൂഹതയ്ക്ക് കാരണമായത്. പാലക്കാട് പൂന്തോട്ടം ആശുപത്രിയുമായി ബാലഭാസ്ക്കറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇതിനെക്കുറിച്ചും തൃശ്ശൂരിലായിരുന്ന നിന്ന് ബാലഭാസ്ക്കർ തിരുവനന്തപുരത്തേക്ക് പെട്ടന്ന് വന്നത് എന്തിനെന്ന് അന്വേഷിക്കണമെന്നുമാണ് ബാലഭാസ്ക്കറിന്റെ അച്ഛൻ ഉണ്ണി നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ കുടുംബം പരാതി നൽകിയെങ്കിലും പോലീസ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിലവിൽ മംഗലപുരം പോലീസാണ് കേസ് അന്വേഷിക്കുന്നത്. സെപ്റ്റംബർ 25-നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് അപകടത്തിൽപ്പെട്ടത്. തൃശ്ശൂരിൽനിന്നുള്ള മടക്കയാത്രയ്ക്കിടെ കാർ മരത്തിലിടിച്ചായിരുന്നു അപകടം. അപകടത്തിൽ ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ കഴിയുന്നതിനിടെ ഒക്ടോബർ രണ്ടിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. Content Highlights:violinist balabhaskars car accident and death; family seeking detailed investigation
from mathrubhumi.latestnews.rssfeed https://ift.tt/2FCfFn8
via
IFTTT
No comments:
Post a Comment