മെൽബൺ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 231 റൺസ് വിജയലക്ഷ്യം. ആറു വിക്കറ്റ് വീഴ്ത്തിയ യൂസ്വേന്ദ്ര ചാഹലാണ് ഓസീസിനെ തകർത്തത്. 10 ഓവറിൽ 42 റൺസ് വിട്ടുകൊടുത്താണ് ചാഹൽ ആറു വിക്കറ്റെടുത്തത്. ഇതു രണ്ടാം തവണയാണ് ചാഹൽ ഏകദിനത്തിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഉസ്മാൻ ഖ്വാജ (34), ഷോൺ മാർഷ് (39), പീറ്റർ ഹാൻഡ്സ്കോമ്പ് (58), മാർക്കസ് സ്റ്റോയിനിസ് (10), റിച്ചാഡ്സൺ (16), ആദം സാംപ (8) എന്നിവരെയാണ് ചാഹൽ മടക്കിയത്. മെൽബണിൽ ഒരു ഇന്ത്യൻ ബൗളറുടെ മികച്ച പ്രകടനത്തിൽ അജിത്ത് അഗാർക്കറിനൊപ്പം ചാഹലും സ്ഥാനം പിടിച്ചു. നേരത്തെ ഭുവനേശ്വർ കുമാറാണ് ഓസീസ് ഓപ്പണർമാരെ മടക്കിയത്. സ്കോർ എട്ടിലെത്തിയപ്പോൾ അഞ്ചു റൺസെടുത്ത അലക്സ് കാരിയെ ഭുവി കോലിയുടെ കൈയിലെത്തിച്ചു. പിന്നാലെ ക്യാപ്റ്റൻ ഫിഞ്ചിനെയും (14) ഭുവി മടക്കി. ആദ്യ ഓവറിൽ തന്നെ യുസ്വേന്ദ്ര ചാഹൽ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. നിലയുറപ്പിച്ച ഉസ്മാൻ ഖ്വാജയെയും ഷോൺ മാർഷിനെയുമാണ് ആദ്യ ഓവറിൽ തന്നെ ചാഹൽ പുറത്താക്കിയത്. ഷോൺ മാർഷിനെ ചാഹലിന്റെ പന്തിൽ ധോനി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഒരു പന്തിനു ശേഷം ഖ്വാജയെ ചാഹൽ സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ മാർക്കസ് സ്റ്റോയ്നിസിനെ ചാഹൽ, രോഹിത്തിന്റെ കൈകളിലെത്തിച്ചു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീഴ്ത്തി. മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത മാർഷ്-ഖവാജ സഖ്യമാണ് ഓസീസിനെ ഭേദപ്പെട്ട നിലയിലാക്കിയത്. ഇരുവരും 73 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മത്സരം ഇടയ്ക്ക് മഴമൂലം തടസപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ടു പന്തുകൾ നേരിട്ടപ്പോൾ തന്നെ മഴയെത്തുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഡ്ലെയ്ഡിൽ കളിച്ച ടീമിൽ നിന്ന് മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ നാട്ടിലേക്ക് തിരിച്ചയയ്ക്കപ്പെട്ട ഹാർദിക് പാണ്ഡ്യയ്ക്ക് പകരം ടീമിൽ ഇടം ലഭിച്ച വിജയ് ശങ്കർ, ഇന്ത്യയ്ക്കായി അരങ്ങേറി. അഡ്ലെയ്ഡിൽ തല്ലു വാങ്ങിയ മുഹമ്മദ് സിറാജിനു പകരമായാണ് വിജയ് ശങ്കറിന്റെ വരവ്. അമ്പാട്ടി റായിഡുവിനു പകരം കേദാർ ജാദവും കുൽദീപ് യാദവിനു പകരം യുസ്വേന്ദ്ര ചാഹലും ടീമിൽ ഇടംപിടിച്ചു. ആദ്യ രണ്ട് ഏകദിനങ്ങളിലും ഇരു ടീമുകളും ജയിച്ചതിനാൽ ഇന്നത്തെ മത്സരമാണ് പരമ്പര വിജയികളെ നിശ്ചയിക്കുക. ജേസൺ ബെഹ്റെൻഡോഫിനു പകരം സ്റ്റാൻലേക്കും സ്പിന്നർ നഥാൻ ലിയോണിനു പകരം ആദം സാംപയും ടീമിൽ ഇടംനേടി. Content Highlights: india vs australia third odi in melbourne
from mathrubhumi.latestnews.rssfeed http://bit.ly/2FLWUMP
via
IFTTT
No comments:
Post a Comment