കൊച്ചി: ചിത്രകലയിലെ അത്ഭുതപ്രതിഭാസമായ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് തോമസ് ജോസഫ് (എം.ടി. ജോസഫ് - 72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏഴു വയസ്സിനിടെ മുപ്പതിനായിരത്തോളം ചിത്രങ്ങൾ വരച്ച ക്ലിന്റ് അദ്ഭുത പ്രതിഭാസമായാണ് കലാലോകത്തിന്റെ ഒാർമയിൽ നിലനിൽക്കുന്നത്. വളരെക്കുറച്ചുകാലമായിരുന്നെങ്കിലും പ്രിയപുത്രന്റെ കലാസപര്യക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നവരാണ് മാതാപിതാക്കളായ ജോസഫും ചിന്നമ്മയും. മകന്റെ വേർപാടിനുശേഷം അവന്റെ കഴിവുകളെ ലോകത്തിനു മുന്നിൽ കൂടുതൽ ദീപ്തമാക്കുന്ന പ്രവർത്തനങ്ങളിലാണ് അവർ ഏർപ്പെട്ടത്. കളിക്കൂട്ടുകാരി അമ്മു നായർ ക്ലിന്റെന്ന പ്രതിഭയെ പരിചയപ്പെടുത്തി രചിച്ച പുസ്തകം വെളിച്ചം കാണുന്നതിലും ക്രിയാത്മകമായ പങ്കാണ് ജോസഫ് വഹിച്ചത്. ക്ലിന്റിന്റെ ജീവിതത്തെ അധികരിച്ച് ഗോകുലം മൂവീസിന്റെ ബാനറിൽ ഹരികുമാർ സംവിധാനം ചെയ്തിറങ്ങിയ സിനിമയുടെ പ്രവർത്തനങ്ങൾക്കും മാതാപിതാക്കൾ പിന്തുണ നൽകിയിരുന്നു. മകന് ഉചിതമായ സ്മാരകം നിർമിക്കുക എന്ന സ്വപ്നം ബാക്കിവെച്ചാണ് ഈ പിതാവിന്റെ യാത്ര. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ഉദ്യോഗസ്ഥനായിരുന്നു ജോസഫ്. എറണാകുളം മുല്ലപ്പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: ചിന്നമ്മ. ഏലൂർ റോഡിൽ മഞ്ഞുമ്മലിൽ 'മാതൃഭൂമി' ഒാഫീസിനു സമീപത്തുള്ള തറവാട്ടുവളപ്പിൽ വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ പൊതുദർശനത്തിനുവയ്ക്കുന്ന മൃതദേഹം പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിക്ക് കൈമാറും.
from mathrubhumi.latestnews.rssfeed http://bit.ly/2RSXWN7
via
IFTTT
No comments:
Post a Comment