മുംബൈ: താൻ പതിനേഴാമത്തെ വയസ്സിൽ വീടുവിട്ടിറങ്ങിയെന്നും പ്രപഞ്ചതാളത്തിനൊപ്പം ജീവിക്കാൻ പഠിപ്പിച്ചത് സന്ന്യാസിമാരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 'ഹ്യൂമൻസ് ഓഫ് ബോംബെ' എന്ന വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്തെക്കുറിച്ചും തന്നെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിന് പതിനേഴാം വയസ്സിൽ യാത്രകൾ ആരംഭിച്ചു. വളരുമ്പോൾ കൗതുകങ്ങൾ അധികമായിരുന്നു. സൈനികോദ്യോഗസ്ഥരെ കാണുമ്പോൾ ഇതു മാത്രമാണ് രാജ്യത്തെ സേവിക്കാനുള്ള മാർഗമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, റെയിൽവേ സ്റ്റേഷനിൽവെച്ച് സിദ്ധൻമാരുമായും സന്ന്യാസിമാരുമായും സംസാരിച്ചതോടെയാണ് ധാരണ മാറിയത്. ഈ ലോകത്ത് കണ്ടെത്താൻ ഏറെയുണ്ടെന്ന് അപ്പോഴാണ് തനിക്ക് ബോധ്യമായതെന്നും പ്രധാനമന്ത്രി പറഞ്ഞു. “17-ാമത്തെ വയസ്സിലാണ് അച്ഛനമ്മമാരെവിട്ട് ഹിമാലയത്തിലേക്കു പോകുന്നത്. വീടുവിട്ടിറങ്ങുമ്പോൾ അമ്മ എനിക്ക് മധുരം തന്നു. നെറ്റിയിൽ കുറിയിട്ട് അനുഗ്രഹിച്ചു. അത് എന്റെ ജീവിതത്തിലെ തീർച്ചപ്പെടുത്താനാകാത്ത കാലഘട്ടമായിരുന്നു. പുലർച്ചെ മൂന്നിനും 3.45-നും ഇടയിൽ ബ്രഹ്മമുഹൂർത്തത്തിലാണ് ഉണരുക. കൊടുംതണുപ്പിൽ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിലായിരുന്നു കുളി. അതിന്റെ കാഠിന്യമേറിയ തണുപ്പ് ഇപ്പോഴുമുണ്ട്. ജലപാതത്തിന്റെ നേർത്ത ശബ്ദത്തിൽനിന്നുപോലും ശാന്തത, ഏകത്വം, ധ്യാനം എന്നിവ കണ്ടെത്താൻ ഞാൻ പഠിച്ചു. പ്രപഞ്ചത്തിന്റെ താളത്തിനൊപ്പം പൊരുത്തപ്പെടാൻ എനിക്കൊപ്പം ജീവിച്ച സന്ന്യാസിമാർ പഠിപ്പിച്ചു. വിശാലതയ്ക്കുമുന്നിൽ നിൽക്കുമ്പോൾ ഈ പ്രപഞ്ചത്തിൽ ഒന്നുമല്ലെന്നു ബോധ്യമാകും. റെയിൽവേ സ്റ്റേഷനിലെ അച്ഛന്റെ കട തുറന്ന് വൃത്തിയാക്കിയശേഷമാണ് എപ്പോഴും സ്കൂളിലേക്കു പോയിരുന്നത്. സ്കൂൾ കഴിഞ്ഞാൽ അച്ഛനെ സഹായിക്കുന്നതിനായി തിരിച്ചെത്തും. അവിടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവരെ കാണുകയായിരുന്നു എന്റെ ലക്ഷ്യം. അവർക്ക് ചായകൊടുത്ത് അവരുടെ കഥകൾ കേൾക്കും. അങ്ങനെയാണ് ഞാൻ ഹിന്ദിഭാഷ പഠിച്ചത്. ചിലരിൽനിന്ന് മുംബൈയെക്കുറിച്ചു കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. എട്ടാം വയസ്സിലാണ് ആദ്യമായി ആർ.എസ്.എസിന്റെ പരിപാടിയിൽ പോകുന്നതെന്നും മോദി പറഞ്ഞു. കുട്ടിക്കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയാവുമെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന്, ഇല്ല ഒരിക്കലുമില്ലെന്നായിരുന്നു മറുപടി. “ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല. അതെന്റെ ചിന്തയുടെ ഭാഗംപോലുമായിരുന്നില്ല” -മോദി അഭിമുഖത്തിൽ പറയുന്നു. content highlights:PM Narendra Modi Opens Up About His Childhood & Humble Beginning In This Humans Of Bombay Post
from mathrubhumi.latestnews.rssfeed http://bit.ly/2skLWWD
via
IFTTT
No comments:
Post a Comment