പാനൂർ: നിരന്തര രാഷ്‌ട്രീയസംഘർഷങ്ങൾക്ക് പേരുകേട്ട പാനൂരിലും പരിസരങ്ങളിലും പോലീസിന് പിടിപ്പത് പണിയുണ്ട്. അതിനിടെയാണ് നാട്ടിലെ പുരനിറഞ്ഞ പുരുഷൻമാരുടെ കണക്കെടുത്ത് പെണ്ണുകെട്ടിക്കാൻ പാനൂർ പോലീസ് ശ്രമം തുടങ്ങിയത്.സംഘർഷങ്ങളിൽ ഏറെ യുവാക്കൾക്ക് ജീവൻ നഷ്‌ടമായ പ്രദേശങ്ങളാണ് പാനൂരും പരിസരങ്ങളും. ഒട്ടേറെ യുവാക്കൾ കേസിൽപ്പെട്ട് ജയിലിലായിട്ടുണ്ട്. കലാപം പ്രതിസന്ധിയിലാക്കിയ കുടുംബങ്ങളും ഏറെ. സുഹൃത്തുക്കൾ പലരും പെണ്ണുകെട്ടി കുട്ടികളുമായി ജീവിക്കുമ്പോൾ, ചിലർ കേസിന്റെ നൂലാമാലകളുമായി ഇപ്പോഴും കോടതിവരാന്തയിലാണ്. ചിലർ പൂർണമായും തൊഴിൽരഹിതർ. ഈ ചുറ്റുപാടിലാണ് പാനൂർ ജനമൈത്രി പോലീസിന്റെ ഇടപെടൽ ശ്രദ്ധേയമാകുന്നത്. പെണ്ണുകെട്ടാത്തവരെ കണ്ടെത്തുക, വിവാഹത്തിലൂടെ ജീവിതത്തിന്റെ ഉത്തരവാദിത്വം നൽകുക.വേനലവധിയിൽ പാനൂർ സ്റ്റേഷൻ പരിധിയിലുള്ള 19,000 വീടുകളിൽ എൻ.എസ്.എസ്. വൊളന്റിയർമാർ അവിവാഹിതരുടെ കണക്കെടുക്കും. ഈ സർവേയിൽ കുടുംബപശ്ചാത്തലം, വിദ്യാഭ്യാസയോഗ്യത തുടങ്ങി യുവാക്കളുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കും. സർവേ തുടങ്ങുന്നതിനു മുമ്പ് രാഷ്ട്രീയപ്പാർട്ടികളുടെയും സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകരുടെയും യോഗം വിളിക്കുമെന്നും പാനൂർ പോലീസ് ഇൻസ്‌പെക്‌ടർ പി.വി.ബെന്നി പറഞ്ഞു.രാഷ്‌ട്രീയപ്രശ്‌നങ്ങളിൽ കുടുങ്ങി നാട്ടിൽ നിൽക്കാൻ പറ്റാത്തവർ പോലീസിനോടു ചോദിക്കുന്നത് തങ്ങൾക്കൊക്കെ എവിടെനിന്ന് പെണ്ണുകിട്ടുമെന്നാണ്. സംഘർഷാവസ്ഥ വിട്ടൊഴിയാത്ത സ്ഥലത്ത് പെൺമക്കളെ അയക്കാൻ രക്ഷിതാക്കൾ തയ്യാറാവില്ല എന്നതും പ്രശ്‌നമാണെന്ന് പോലീസ് പറയുന്നു. പാനൂർ പോലീസിന്റെ നേതൃത്വത്തിൽ ഇൻസൈറ്റ് പദ്ധതി തുടങ്ങിയിട്ട് ആറുമാസമായി. ഒരു വീട്ടിൽ ഒരു സർക്കാർജോലി എന്നതാണ് ‘ഇൻസൈറ്റി’ന്റെ ലക്ഷ്യം. പാനൂരിലും കൊളവല്ലൂരിലും 20 കേന്ദ്രങ്ങളിൽ ജനമൈത്രി പോലീസ് യുവാക്കൾക്ക് പി.എസ്.സി. പരിശീലനം നൽകുന്നുണ്ട്. പാരാമിലിറ്ററി ജോലിയിലേക്കും പരിശീലനം നൽകുന്നു.ഇൻസൈറ്റ് പദ്ധതിക്കു ലഭിച്ച പിന്തുണയാണ് അവിവാഹിതരായ യുവാക്കളെ പരിഗണിക്കാൻ പ്രേരകമായതെന്ന് വി.വി.ബെന്നി പറഞ്ഞു. രാഷ്ട്രീയപ്പാർട്ടി പ്രവർത്തകർ ഒത്തുചേർന്ന് ഇൻസൈറ്റ് പദ്ധതി വിജയിപ്പിക്കാൻ നടത്തുന്ന കൂട്ടായ്മ പുതിയൊരനുഭവമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2Fnlbs1
via
IFTTT
No comments:
Post a Comment