ഇസ്ലാമാബാദ്: രാജ്യത്തെ ടെലിവിഷൻ ചാനലുകളിൽ ഇന്ത്യൻ പ്രോഗ്രാമുകൾ സംപ്രേഷണം ചെയ്യുന്നതിന് അനുവാദം നൽകാനാവില്ലെന്ന് പാകിസ്താൻ സുപ്രീംകോടതി. ഇത്തരം പരിപാടികൾ പാക് സംസ്കാരത്തെ നശിപ്പിക്കുമെന്ന് പാകിസ്താൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സാഖിബ് നിസാർ പറഞ്ഞു. പാക് ടെലിവിഷനുകളിൽ ഇന്ത്യൻ പ്രോഗ്രാമുകൾ പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പെമ്ര) നിരോധിച്ചിരുന്നു. ഇത് സ്റ്റേചെയ്തുകൊണ്ട് ലഹോർ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേയുള്ള അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. ഫിൽമാസിയ ചാനലിന്റെ 65 ശതമാനം പരിപാടികളും വിദേശ ഉള്ളടക്കമാണെന്നും ചില ഘട്ടങ്ങളിലിത് 80 ശതമാനംവരെ പോകാറുണ്ടെന്നും വാദത്തിനിടെ അതോറിറ്റിയുടെ ചെയർമാൻ സലീം ബൈഗ് കോടതിയെ അറിയിച്ചു. ഇന്ത്യൻ ഉള്ളടക്കമുള്ള പരിപാടികൾ പാക് ചാനലുകളിൽ അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഫിൽമാസിയ ഒരു വാർത്താചാനൽ അല്ലാത്തതിനാൽ പ്രത്യേക അജൻഡവെച്ചുള്ള പ്രചാരണമൊന്നും ഉണ്ടായിട്ടില്ലെന്ന് സലീം ബൈഗ് പറഞ്ഞു. എന്തൊക്കെയായാലും ഇത് പാക് സംസ്കാരം നശിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. പാകിസ്താൻ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ അഭിഭാഷകൻ ഹാജരാകാത്തതിനെത്തുടർന്ന് കോടതി കേസ് ഫെബ്രുവരിയിലേക്ക് മാറ്റി. പാക് ചാനലുകളിൽ ഇനി പ്രണയരംഗങ്ങൾ വേണ്ട ബെഡ് റൂം ദൃശ്യങ്ങളും പ്രണയരംഗങ്ങളും ഇനി പാക് ടെലിവിഷൻ ചാനലുകളിൽ അനുവദിക്കില്ലെന്ന് പെമ്രയുടെ മുന്നറിയിപ്പ്. ചാനലുകൾ രാജ്യത്ത് നിലനിൽക്കുന്ന മാധ്യമ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും പെമ്ര ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. അശ്ലീല ദൃശ്യങ്ങൾ, പ്രയോഗങ്ങൾ, വിവാഹേതര ബന്ധം, അക്രമം, മാന്യമല്ലാത്ത വസ്ത്രധാരണം, ബലാത്സംഗദൃശ്യങ്ങൾ, തലോടൽ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തുടങ്ങിയവ പാകിസ്താന്റെ സംസ്കാരവും മൂല്യങ്ങളും അവഗണിച്ച് ചാനലുകൾ സംപ്രേഷണം ചെയ്യുകയാണെന്ന് പെമ്ര കുറ്റപ്പെടുത്തി. സ്ത്രീപക്ഷവിഷയങ്ങളിൽമാത്രം ഒതുങ്ങിപ്പോകുന്ന പലപരിപാടികളും കുട്ടികളെയും കൗമാരക്കാരെയും പുരുഷന്മാരെയും അവഗണിക്കുകയാണെന്നും പെമ്ര പ്രസ്താവനയിൽപറയുന്നു. content highlights:Indian television content damages our culture: Pakistan chief justice
from mathrubhumi.latestnews.rssfeed http://bit.ly/2Fk5x0y
via
IFTTT
No comments:
Post a Comment