ന്യൂഡൽഹി: ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. സ്ത്രീപ്രവേശവിധി നടപ്പാക്കുന്നതിന് തടസ്സംനിന്നുവെന്ന ഹർജിക്കൊപ്പം, യുവതികൾ പ്രവേശിച്ചതിനെത്തുടർന്ന് നടയടച്ചത് കോടതിയലക്ഷ്യമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ജനുവരി 22 ന് മുമ്പ് ശബരിമല വിഷയത്തിലെ ഒരു ഹർജിയും കേൾക്കില്ല എന്ന് കോടതി അറിയിച്ചു. ഭരണ ഘടന ബഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുനഃസംഘടിപ്പിക്കാനും കഴിയില്ലെന്നും എല്ലാ ഹർജികളും 22നു പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇന്നലെ യുവതികൾ കയറിയ ശേഷം നടഅടച്ചു ശുദ്ധിക്രിയ നടത്തിയ കാര്യം അഭിഭാഷകൻ പരമാർശിച്ചെങ്കിലും കോടതി മറുപടി നൽകിയില്ല. കോടതി അലക്ഷ്യമൊന്നും നടന്നിട്ടില്ലെന്ന് അയ്യപ്പ ഭക്തർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വി കെ ബിജു അറിയിച്ചു. കേരളത്തിൽ ഹർത്താൽ ആണെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ പ്രകാശ് കോടതിയിൽ ചൂണ്ടിക്കാട്ടി.കോടതി പ്രകാശിന്റെ വാദം കേൾക്കാൻ തയ്യാറായില്ല. ശബരിമല തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരത്തിലെ പി. രാമവർമ രാജ എന്നിവർക്കെതിരേ എ.വി. വർഷയും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ബി.ജെ.പി. നേതാവ് മുരളീധരൻ ഉണ്ണിത്താൻ, നടൻ കൊല്ലം തുളസി എന്നിവർക്കെതിരേ ഗീനാ കുമാരിയുമാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. വിധിക്കെതിരായ പരാമർശങ്ങൾ ക്രിയാത്മകവിമർശനമാണെന്നു ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹർജിക്ക് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് സുപ്രീംകോടതി രജിസ്ട്രിയിൽ നേരിട്ട് ഹർജികൾ ഫയൽ ചെയ്യുകയായിരുന്നു. ശബരിമല വിധി വന്നയുടനെ, ആചാരലംഘനമുണ്ടായാൽ നടയടയ്ക്കണമെന്നാവശ്യപ്പെട്ട് തന്ത്രിക്ക് രാമവർമ രാജ കത്തെഴുതിയെന്ന മാധ്യമറിപ്പോർട്ടുകളാണ് കോടതിയലക്ഷ്യത്തിന് അടിസ്ഥാനമാക്കുന്നത്. യുവതികൾ കയറിയാൽ നടയടയ്ക്കേണ്ടിവരുമെന്ന തന്ത്രിയുടെ പ്രസ്താവനയും കോടതിയലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നു. വിധിക്കെതിരായ പരാമർശം നടത്തിയതിനാണ് പി.എസ്. ശ്രീധരൻ പിള്ള, മുരളീധരൻ ഉണ്ണിത്താൻ, കൊല്ലം തുളസി എന്നിവർക്കെതിരേ കോടതിയലക്ഷ്യ ഹർജി നൽകിയത്. content highlights:sabarimala thanthri, sabarimala women entry,supreme court
from mathrubhumi.latestnews.rssfeed http://bit.ly/2AtDSqW
via
IFTTT
No comments:
Post a Comment