ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രമുഖ അന്വേഷണ ഏജൻസിയായ സി.ബി.ഐ.യുടെ തലവനെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതാധികാരസമിതി യോഗംചേർന്നു പുറത്താക്കി. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ് ഇത്തരമൊരു സംഭവം. സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് ബുധനാഴ്ച തിരികെ ജോലിയിൽ പ്രവേശിച്ച ഡയറക്ടർ അലോക് വർമയെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംകോടതി ജഡ്ജി എ.കെ. സിക്രി, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരടങ്ങിയ ഉന്നതാധികാരസമിതി മാറ്റിയത്. തീരുമാനത്തോട് ഖാർഗെ ശക്തമായി വിയോജിച്ചു. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ (സി.വി.സി.) റിപ്പോർട്ടിൽ വർമയ്ക്കെതിരേ പത്തിലധികം അഴിമതിയാരോപണങ്ങളുള്ളതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അങ്ങനെയുള്ള ഒരാൾ തലപ്പത്തു തുടരുന്നത് സി.ബി.ഐ.യുടെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാൽ വർമ ഒഴിയണമെന്ന നിലപാടാണ് സിക്രിയും സ്വീകരിച്ചത്. സി.ബി.ഐ. ഡയറക്ടർസ്ഥാനത്തുനിന്ന് നീക്കിയ അലോക് വർമയെ ഫയർ സർവീസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ് മേധാവിയായി നിയമിച്ചു. പുതിയ മേധാവിയെ നിയമിക്കുന്നതുവരെ, അഡീഷണൽ ഡയറക്ടർ എം. നാഗേശ്വർറാവുവിനെ സി.ബി.ഐ.യുടെ ഇടക്കാല ഡയറക്ടറായി വീണ്ടും നിയമിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം നിർബന്ധിത അവധിയിൽ പ്രവേശിച്ച വർമ, സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് വീണ്ടും സ്ഥാനമേറ്റ് 48 മണിക്കൂർ തികയുംമുമ്പാണ് പുറത്താക്കപ്പെട്ടത്. ചുമതലയേറ്റശേഷം, താത്കാലിക ഡയറക്ടറായിരുന്ന എം. നാഗേശ്വർറാവു സ്ഥലംമാറ്റിയ 10 ഉദ്യോഗസ്ഥരെ സി.ബി.ഐ. ആസ്ഥാനത്തേക്കു മാറ്റിനിയമിച്ചും അഞ്ചുപേരെ സ്ഥലംമാറ്റിയും വർമ കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ചിരുന്നു. വർമയെ പ്രധാനമന്ത്രി ഭയക്കുന്നത് റഫാൽ യുദ്ധവിമാന ഇടപാടിലെ 30,000 കോടി രൂപയുടെ അഴിമതി മറയ്ക്കാനാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ആരോപിച്ചിരുന്നു. ഇതിനിടെയാണ് കേന്ദ്രത്തിന്റെ ധൃതിപിടിച്ച ഇടപെടൽ. അർധരാത്രിയിലെ സ്ഥാനമാറ്റം പരസ്പരം അഴിമതിയാരോപണം ഉന്നയിച്ചതിനെത്തുടർന്ന് അലോക് വർമയെയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും 2018 ഒക്ടോബർ 23-ന് അർധരാത്രിയിലാണ് കേന്ദ്രസർക്കാർ പദവികളിൽനിന്നു മാറ്റിയത്. റഫാൽ ഇടപാടിൽ വർമ അന്വേഷണത്തിനൊരുങ്ങിയ പശ്ചാത്തലത്തിലാണ് കേന്ദ്രനീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. സി.വി.സി. അന്വേഷണപ്രകാരം വർമയ്ക്കെതിരേ അഴിമതിക്കു തെളിവുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ഡയറക്ടറെ മാറ്റുന്നതിൽ കേന്ദ്രത്തിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്നും സെലക്ഷൻ കമ്മിറ്റിക്കേ അതിനധികാരമുള്ളൂ എന്നും കാട്ടി വർമ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് ഈ ഹർജി ശരിവെച്ച് വർമയെ തിരികെയെടുക്കണമെന്ന് ചൊവ്വാഴ്ച നിർദേശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ സെലക്ഷൻ കമ്മിറ്റി യോഗംചേർന്ന് വർമയുടെ നിയമനക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കണമെന്നും നിർദേശിച്ചു. അതുവരെ നയപരമായകാര്യങ്ങളിൽ തീരുമാനമെടുക്കരുതെന്ന് വർമയോടും നിർദേശിച്ചിരുന്നു. തീരുമാനമില്ലാത്ത ബുധനാഴ്ച പ്രധാനമന്ത്രിയും ലോക്സഭയിലെ വലിയ പ്രതിപക്ഷകക്ഷിയുടെ നേതാവും ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ പ്രതിനിധിയും ചേർന്നതാണ് സെലക്ഷൻ കമ്മിറ്റി. ബുധനാഴ്ച കമ്മിറ്റി യോഗം ചേർന്നെങ്കിലും തീരുമാനമെടുക്കാതെ പിരിഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും ജസ്റ്റിസ് എ.കെ. സിക്രിയുമാണ് യോഗത്തിൽ പങ്കെടുത്തത്. നേരത്തേ മറ്റൊരു പരിപാടി ഏറ്റിരുന്നതിനാൽ യോഗം മാറ്റിവെക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടെങ്കിലും സർക്കാർ സമ്മതിച്ചില്ല. ഖാർഗെയുടെ എതിർപ്പുകാരണമാണ് ബുധനാഴ്ച തീരുമാനമെടുക്കാൻ കഴിയാതിരുന്നത്. വ്യാഴാഴ്ച വൈകീട്ട് വീണ്ടും യോഗം ചേർന്നാണ് അലോക് വർമയെ മാറ്റിയത്. നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതുവഴി ജനവരി 31-നു വിരമിക്കുന്ന വർമയ്ക്ക് വിലപ്പെട്ട 77 ദിവസങ്ങൾ നഷ്ടമായെന്നും ആ കാലാവധികൂടി അദ്ദേഹത്തിനു നൽകണമെന്നും ഖാർഗെ നിർദേശിച്ചു. എന്നാൽ, പ്രധാനമന്ത്രിയും ജസ്റ്റിസ് സിക്രിയും ഇതംഗീകരിച്ചില്ല. സി.വി.സി. റിപ്പോർട്ടിൽ വർമയ്ക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നും ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. രാഹുൽ മുമ്പേ കണ്ടു അലോക് വർമയെ മാറ്റുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഒരുമുഴം മുമ്പേ കണ്ടു. വർമയെ മാറ്റാൻ പ്രധാനമന്ത്രിക്കെന്താ ഇത്ര ധൃതിയെന്ന് വ്യാഴാഴ്ച രാവിലെ രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. സെലക്ഷൻ കമ്മിറ്റി സി.ബി.ഐ. മേധാവിയുടെ കേസ് പരിഗണിക്കാത്തതെന്തെന്നും രാഹുൽ ചോദിച്ചു. ഉത്തരം റഫാലെന്നും പരിഹസിച്ചു. content highlights:PM-Led Committee Removes Alok Verma As CBI Chief
from mathrubhumi.latestnews.rssfeed http://bit.ly/2D1Rlrw
via
IFTTT
No comments:
Post a Comment