ന്യൂഡൽഹി: സമീപകാലത്ത് ഉത്തർപ്രദേശിലുണ്ടായ വ്യാജ ഏറ്റുമുട്ടലുകൾ സംബന്ധിച്ച് വിശദമായ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ഹർജിക്കാരായ പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ.), സിറ്റിസൺസ് എഗെൻസ്റ്റ് ഹേറ്റ് (സി.എ.എച്ച്.) എന്നീ സന്നദ്ധസംഘടനകൾ സമർപ്പിച്ച രേഖകൾ പരിശോധിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച്, വിഷയം ഗൗരവമേറിയതാണെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും നിരീക്ഷിച്ചു. തുടർന്ന് ഹർജികൾ പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 12-ലേക്ക് മാറ്റി. 17 ഏറ്റുമുട്ടലുകൾ സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോർട്ട് നൽകാൻ കമ്മിഷനോട് നിർദേശിക്കണമെന്നും അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടപ്പോൾ, അക്കാര്യം അടുത്തവാദം കേൾക്കുന്ന ദിവസം പരിഗണിക്കാമെന്ന് ബെഞ്ച് പറഞ്ഞു. പോലീസുകാർ നടത്തിയ 15 ഏറ്റുമുട്ടലുകൾ സംബന്ധിച്ച് വിശദമായ വിവരങ്ങൾ കേന്ദ്രസർക്കാരിന് അയച്ചെന്നും മറുപടിക്കായി കാക്കുകയാണെന്നുമുള്ള യു.എൻ. പ്രതിനിധിയുടെ പ്രസ്താവന ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. രണ്ടുവർഷത്തിനുള്ളിൽ 1100 ഏറ്റുമുട്ടലുകളിലായി 49 പേർ മരിച്ചു. 370 പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി. അനന്ദ് കുമാറും ഏറ്റുമുട്ടലുകളെ ന്യായീകരിക്കുകയാണ് ചെയ്തത്. അതുകൊണ്ട് ഈ ഏറ്റുമുട്ടലുകൾ സംബന്ധിച്ച് സി.ബി.ഐ.യെക്കൊണ്ടോ, പ്രത്യേക സംഘത്തെക്കൊണ്ടോ അന്വേഷിപ്പിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. content highlights:uttar pradesh police attack,Supreme court
from mathrubhumi.latestnews.rssfeed http://bit.ly/2RpHDIp
via
IFTTT
No comments:
Post a Comment