കൽപറ്റ: കുരങ്ങുപനി (ക്യാസനോർ ഫോറസ്റ്റ് ഡിസീസ്) പിടിപെട്ട് ജില്ലയിൽ ഒരാൾ മരിച്ചതോടെ പൊതുജനങ്ങൾക്ക് കനത്ത ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്. പ്രതിരോധപ്രവർത്തനങ്ങൾ തുടരുമ്പോഴും കുരങ്ങുപനി ബാധിച്ചുള്ള മരണം ആരോഗ്യവകുപ്പിനെ കൂടുതൽ ആശങ്കയിലാക്കി. കാട്ടിക്കുളം ബേഗൂർ കോളനിയിലെ സുന്ദരൻ (27) ആണ് കുരങ്ങുപനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചത്. കർണാടകയിലെ ശിവമോഗയിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തപ്പോൾതന്നെ ജില്ലയിൽ എല്ലാ സുരക്ഷാമാർഗങ്ങളും പ്രതിരോധപ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ജനങ്ങൾ അവഗണിക്കുന്നതാണ് കൂടുതൽ പേർക്ക് രോഗം പിടിപെടാൻ കാരണമായതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കുരങ്ങ് ചത്തത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണമെന്നും പനിവന്നാൽ നിസ്സാരവത്കരിക്കരുതെന്നും സ്വയം ചികിത്സ പാടില്ലെന്നും ഉടൻ ഡോക്ടറുടെ ചികിത്സ തേടണമെന്നുമാണ് പ്രധാനനിർദേശം. എന്നാൽ, ഈ നിർദേശങ്ങളെ കൂടുതൽപേരും അവഗണിക്കുന്നതാണ് രോഗം വിളിച്ചുവരുത്തുന്നത്. കുരങ്ങുകൾ ചത്താൽ ശ്രദ്ധിക്കണം അടുത്തിടെയായി കുരങ്ങുപനി സ്ഥിരീകരിച്ച ബാവലി, ബേഗൂർ എന്നിവിടങ്ങളിൽ കുരങ്ങുകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് കൃത്യസമയത്ത് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നില്ല. വനത്തിനുള്ളിൽ പോകുമ്പോൾ കട്ടിയുള്ള, ഇളംനിറമുള്ള, ദേഹം മുഴുവൻ മൂടുന്നതരത്തിലുള്ള വസ്ത്രം ധരിക്കുക. കാലുകളിലൂടെ ചെള്ള് കയറാത്ത വിധത്തിൽ ഗൺബൂട്ട് ധരിക്കുക. ചെള്ള് കടിയേൽക്കാതിരിക്കാൻ ലേപനങ്ങൾ പുരട്ടുക തുടങ്ങിയവ നിർബന്ധമാക്കണമെന്നും നിർദേശമുണ്ടായിരുന്നു. രോഗം സ്ഥിരീകരിച്ചവരിൽ വനത്തിൽ വിറക് ശേഖരിക്കാൻ പോയവരും ഉൾപ്പെടും. ഇവരൊന്നും മതിയായ സുരക്ഷാമാർഗങ്ങൾ സ്വീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ബാവലി സ്വദേശിയാണെങ്കിലും സുന്ദരനും കർണാടകയിലെ ബൈരക്കുപ്പയിൽ നിന്നാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കുരങ്ങ് ചത്തതായി കണ്ടെത്തിയാൽ ഉടൻ ആരോഗ്യവകുപ്പ് അധികൃതരെയോ വനംവകുപ്പ് അധികൃതരെയോ വിവരമറിയിക്കണം. എന്നാൽ, മാത്രമേ കുരങ്ങു ചത്ത പ്രദേശത്തെ ചെള്ളുകളെ നശിപ്പിക്കാൻ കഴിയുകയുള്ളൂ. രാത്രി കുരങ്ങുകൾ ചത്താലും രാവിലെ കന്നുകാലികളെ മേയ്ക്കാനും മറ്റും പോകുന്നവർക്ക് ചെള്ളു കടിയേൽക്കാൻ സാധ്യത കൂടുതലാണ്. ഡിസംബർ മുതൽ ഇതുവരെ 54 കുരങ്ങുകളെയാണ് വിവിധ ഭാഗങ്ങളിൽ ചത്തനിലയിൽ കണ്ടെത്തിയിത്. പ്രതിരോധ പ്രവർത്തനം ഊർജിതം കുരങ്ങുപനി ബാധിച്ച് ഒരു മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിതയുടെ അധ്യക്ഷതയിൽ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യവകുപ്പ് അധികൃതർ യോഗം ചേർന്നു. കർണാടകയിലെ ആരോഗ്യവകുപ്പ് അധികൃതരുമായി ചർച്ച നടത്തി അതിർത്തിപ്രദേശത്ത് കുരങ്ങുപനി പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു. ഡി.എം.ഒ. ആർ. രേണുക, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ.എം. നൂനമർജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി. അഭിലാഷ്, മാസ് മീഡിയ ഓഫീസർ കെ. ഇബ്രാഹിം, ജില്ലാ മലേറിയ ഓഫീസർ വി.ജി. അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ബാവലി ഡിപ്പോ റെയ്ഞ്ച് ജീവനക്കാരുമായും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുരങ്ങുപനി; രോഗസാധ്യത ഉള്ളവർ ആരൊക്കെ? നാലുവർഷത്തിനിടെ വീണ്ടും മരണം 2015-ലാണ് ജില്ലയിൽ ആദ്യമായി കുരങ്ങുപനി ബാധിച്ച് മരണം സ്ഥിരീകരിച്ചത്. 11 പേരാണ് അന്ന് മരണത്തിന് കീഴടങ്ങിയത്. 102 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നൂറ്കേസുകളും പുല്പള്ളി ഭാഗത്തുനിന്നായിരുന്നു. ജില്ലയിൽ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത് 2013-ൽ നൂൽപ്പുഴ പഞ്ചായത്തിലാണ്. ഓരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം കർണാടകയിലെ ബൈരക്കുപ്പയിൽ പണിക്കുപോയവർക്കാണ് ജനുവരിയിൽ രോഗം സ്ഥിരീകരിച്ചത്. ഇവർ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് പരിധിയിലുള്ളവരാണ്. കർണാടകയിൽ പണിക്കുപോയ ഒരാൾക്കും ബൈരക്കുപ്പ സ്വദേശിയായ മറ്റൊരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ബൈരക്കുപ്പയിൽ പണിക്കുപോയ സുന്ദരനും രോഗം ബാധിച്ചു. ബാവലി സ്വദേശിയായ ഒരു സ്ത്രീയും രോഗം ബാധിച്ച് ചികിത്സയിലാണ്. ഇവർ വനത്തിൽ വിറക് ശേഖരിക്കാനായി പോയിരുന്നെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ജാഗ്രതപാലിക്കണം കുരങ്ങുപനി വരാതിരിക്കാൻ ജനങ്ങൾ ജാഗ്രതപാലിക്കണം. ആരോഗ്യവകുപ്പ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ പാലിക്കണം. വേനൽ കടുത്ത സാഹചര്യത്തിൽ നിർജ്ജലീകരണം ഉണ്ടാവും. ഇതുകാരണം രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ബോധവത്കരണ പരിപാടികൾ ശക്തമാക്കും.- ഡോ. ആർ. രേണുക. ഡി.എം.ഒ. വയനാട് വർഷം ചികിത്സ തേടിയത് സ്ഥിരീകരണം മരണം 2013 0 1 0 2014 0 1 0 2015 214 102 11 2016 5 9 0 2017 0 0 0 2018 0 0 0 2019 10 6 1 Content Highlight:kyasanur forest disease, monkey fever in Wayanadu
from mathrubhumi.latestnews.rssfeed https://ift.tt/2FxKCa5
via
IFTTT
No comments:
Post a Comment