തിരുവനന്തപുരം: അർബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന കണ്ടെത്തലുമായി ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ഡോക്ടർമാർ. കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഞരമ്പുകളിലൂടെ കുത്തിവെക്കാവുന്ന മരുന്ന്, എലികളിൽ പരീക്ഷിച്ച് വിജയിച്ച് ക്ലിനിക്കൽ പരീക്ഷണത്തിനായി കൈമാറി. നാട്ടിൽ സാധാരണകാണുന്ന ഒരു ചെടിയിൽനിന്നുള്ള ഏക തന്മാത്രാ രാസ പദാർഥമുപയോഗിച്ചാണ് മരുന്ന് വികസിപ്പിച്ചത്. കൂടുതൽ പരീക്ഷണങ്ങൾക്കും മറ്റുമായി ഒരു സ്വകാര്യകമ്പനിക്ക് ഇതിന്റെ സാങ്കേതികത കൈമാറി. മനുഷ്യരിൽ ഈ മരുന്നിന്റെ ഫലം വിലയിരുത്തിയ ശേഷമാകും വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുക. ഏറെ ചെലവേറിയതിനാലാണ് മറ്റൊരു കമ്പനിക്ക് ഗവേഷണഫലം കൈമാറിയത്. ചെടിയെക്കുറിച്ചുള്ളതുൾപ്പെടെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്തില്ല. ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിന്റെ ഭാഗമായാണ് ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മരുന്ന് വികസിപ്പിച്ചത്. എലികളിൽ ഒറ്റ ഡോസ് ഉപയോഗിച്ച് പരീക്ഷിച്ചതിൽ ഇത് വിജയകരമാണെന്ന് തെളിഞ്ഞു. ഒന്നിലധികം ഡോസ് ഉപയോഗിച്ചാൽ മൃഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന പരീക്ഷണങ്ങൾക്ക് ശേഷമാകും മനുഷ്യരിൽ ചികിത്സാ പരീക്ഷണങ്ങൾ ആരംഭിക്കുക. മനുഷ്യനിൽ എത്ര ഡോസ് ഉപയോഗിക്കണമെന്ന് കണ്ടെത്തണം. അർബുദ ബാധിതരായ മനുഷ്യരിൽ ഈ മരുന്ന് ഉപയോഗിക്കുന്നതിനുമുമ്പ് വിവിധഘട്ടങ്ങളിൽ പരീക്ഷണങ്ങൾ നടക്കണം. ഒന്നാം ഘട്ടത്തിൽ സന്നദ്ധപ്രവർത്തകരിൽ പരീക്ഷിക്കും. രണ്ടാംഘട്ടത്തിൽ ഒരു വിഭാഗം അർബുദ രോഗികളിൽ മറ്റു മരുന്നുകൾക്കൊപ്പംതന്നെ പരീക്ഷിക്കും. എലികളിൽ ശ്വാസകോശാർബുദത്തിനും വയറിനകത്തെ മുഴയ്ക്കും ഈ മരുന്ന് വിജയകരമായി ഉപയോഗിക്കാനായി. ഏതൊക്കെ തരം അർബുദത്തിന് ഉപയോഗിക്കാനാകുമെന്നത് വിശദമായ പരീക്ഷണങ്ങൾക്ക് ശേഷമേ പറയാനാകൂവെന്ന് ഡോ. ലിസി കൃഷ്ണൻ പറഞ്ഞു. ലോകത്ത് വിവിധരാജ്യങ്ങളിലെ ഗവേഷണകേന്ദ്രങ്ങളിൽ ചെടികളിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഘടകങ്ങൾ ഉപയോഗിച്ച് അർബുദത്തിനെതിരേ മരുന്ന് കണ്ടെത്തുന്നുണ്ടെങ്കിലും അവ വെള്ളവുമായി കലരാത്തതിനാൽ രോഗികൾക്ക് പ്രയോജനം ചെയ്യുന്നില്ല. എന്നാൽ, ശ്രീചിത്രയിലെ ഗവേഷകർ മരുന്ന് ആൽബുമിനുമായി(ഒരു തരം പ്രോട്ടീൻ) കൂട്ടിയിണക്കി കാൻസർകോശങ്ങളിലേക്കെത്തിച്ചാണ് പരീക്ഷണം നടത്തിയത്. ഡോ. രഞ്ജിത് പി. നായർ, മെജോ സി. കോര, ഡോ. മോഹനൻ, ഡോ. ആര്യ അനിൽ, ഡോ. ഹരികൃഷ്ണൻ തുടങ്ങിയവരാണ് ഗവേഷണത്തിന് പിന്നിൽ. മരുന്ന് ഉടനെത്തും കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്ന പുതിയമരുന്നിന്റെ ശേഷി ലാബ് പഠനങ്ങളിലും മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിലും തെളിയിക്കപ്പെട്ടുകഴിഞ്ഞു. രണ്ട്-മൂന്ന് വർഷത്തിനുള്ളിൽ മനുഷ്യരിലെ പരീക്ഷണങ്ങൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ് രോഗികൾക്കായി മരുന്ന് എത്തിയേക്കുമെന്നാണ് പ്രതീക്ഷ. കണ്ടെത്തലുകൾക്ക് പേറ്റന്റിനായി അപേക്ഷിച്ചുകഴിഞ്ഞു.-ഡോ. ലിസി കൃഷ്ണൻ, സീനിയർ സയന്റിസ്റ്റ്, ശ്രീചിത്ര, തിരുവനന്തപുരം Content Highlights:Thiruvananthapuram Sri Chithra Institute Scholars made anti cancer Drug
from mathrubhumi.latestnews.rssfeed https://ift.tt/2JDHkGp
via
IFTTT
No comments:
Post a Comment