: തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് വിഹിതത്തിന് അടിസ്ഥാനമാക്കുന്ന വേതനത്തിൽ(ബേസിക് വേജ്) അവർക്കു നൽകുന്ന 'പ്രത്യേക അലവൻസുകൾ' കൂടി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി. പല പേരുകളിൽ നൽകുന്ന അലവൻസുകളെ വേതനത്തിന്റെ ഭാഗമാക്കാതെ പി.എഫ്. വിഹിതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിലാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി. എന്നാൽ, പ്രത്യേക അലവൻസുകളിൽ ഏതെല്ലാം ഉൾപ്പെടുമെന്നോ എന്നുമുതൽ പ്രാബല്യത്തിലാകുമെന്നോ വിധിയിൽ വ്യക്തമാക്കിയിട്ടില്ല. പി.എഫ്. വിഹിതം കുറയ്ക്കുന്നതിനുവേണ്ടിയാണ് തൊഴിലുടമകൾ അടിസ്ഥാനവേതനത്തിൽനിന്ന് പ്രത്യേക അലവൻസുകളെ മാറ്റിനിർത്തുന്നതെന്ന് ബെഞ്ച് നിരീക്ഷിച്ചു. പ്രത്യേക അലവൻസുകളിൽ കമ്പനികൾ മാറ്റം വരുത്തുന്നുണ്ടെന്നോ അവ ഉത്പാദനക്ഷമതയുമായി ബന്ധപ്പെട്ട് നൽകുന്ന ഇൻസെന്റീവുകളാണെന്നോ തെളിയിക്കാൻ സ്ഥാപനങ്ങൾക്ക് സാധിച്ചില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ചിലർക്ക് മാത്രമാണ് അലവൻസുകൾ നൽകുന്നതെന്ന് തെളിയിക്കാൻ സ്ഥാപനങ്ങൾക്ക് സാധിച്ചില്ല. അടിസ്ഥാനശമ്പളത്തിന്റെ 12 ശതമാനമാണ് (ചില സ്ഥാപനങ്ങൾക്ക് പത്ത് ശതമാനം) പി.എഫിലേക്ക് തൊഴിലാളി അടയ്ക്കേണ്ടത്. തത്തുല്യമായ തുക തൊഴിലുടമയും നൽകണം. അടിസ്ഥാനശമ്പളം കുറച്ചു കാണിച്ച് ബാക്കിത്തുക പ്രത്യേക അലവൻസുകളായി നൽകുന്നതുമായി ബന്ധപ്പെട്ട് കേസുകളിലാണ് സുപ്രീംകോടതിയുടെ വിധി. ഇ.പി.എഫ്. നിയമത്തിൽ അടിസ്ഥാന വേതനത്തെ വ്യക്തമായി നിർവചിക്കാത്തതിനാൽ വിവിധ കോടതികൾ വ്യത്യസ്ത ഉത്തരവുകൾ ഇറക്കിയിരുന്നു. ഒരു സ്ഥാപനത്തിലെ ചിലർക്ക് മാത്രം നൽകുന്ന അലവൻസാണെങ്കിൽ അതിനെ പി.എഫ്. വിഹിതത്തിനായി കൂട്ടാനാവില്ലെന്ന് ചില കക്ഷികൾ വാദിച്ചിരുന്നു. ഇ.പി.എഫ്. നിയമത്തിലെ രണ്ട് (ബി-2) പ്രകാരം ക്ഷാമബത്ത അടിസ്ഥാനവേതനത്തിന്റെ ഭാഗമല്ല. എന്നാൽ, ആറാംവകുപ്പ് പ്രകാരം, പി.എഫ്. വിഹിതം കണക്കാക്കുന്ന അടിസ്ഥാനവേതനത്തിന്റെ ഭാഗമാണ് ക്ഷാമബത്തയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അടിസ്ഥാനവേതനം കുറച്ചുകാണിച്ച് ബാക്കിത്തുക പ്രത്യേക അലവൻസുകളായി നൽകിക്കൊണ്ട് പി.എഫ്. വിഹിതം കുറയ്ക്കുന്ന സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകുന്നതാണ് സുപ്രീംകോടതിയുടെ വിധി. അതേസമയം, പ്രത്യേക അലവൻസുകളെ കോടതി നിർവചിക്കാത്തതിനാൽ ഇതുസംബന്ധിച്ച ആശയക്കുഴപ്പം തുടരും. Content Highlights:PF Pension Supreme Court
from mathrubhumi.latestnews.rssfeed https://ift.tt/2To7BMv
via
IFTTT
No comments:
Post a Comment