ഓച്ചിറ : രാത്രി വീട്ടിൽക്കയറി മാതാപിതാക്കളെ മർദിച്ചശേഷം നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ കുരുനാഗപ്പള്ളി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഓച്ചിറ പായിക്കുഴി, മോഴൂർത്തറയിൽ പ്യാരി (19), ചങ്ങൻകുളങ്ങര തണ്ടാശേരിൽ തെക്കതിൽ വിപിൻ (20), പായിക്കുഴി, കുറ്റിത്തറയിൽ അനന്തു (20) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രതികളുടെപേരിൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നിരവധി കേസുകളിൽ പ്രതിയായ പ്യാരിക്കെതിരേ കാപ്പ നിയമം ചുമത്തുമെന്നും പോലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതി ഓച്ചിറ മേമന തെക്ക് കന്നിട്ടയിൽ മുഹമ്മദ് റോഷനെ(20)യും പെൺകുട്ടിയെയും കണ്ടെത്താനായില്ല. ഇവർ ബെംഗളൂരുവിൽ ഉണ്ടെന്ന നിഗമനത്തിൽ പോലീസ് അവിടെ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മുഹമ്മദ് റോഷന്റെ ബന്ധുവിനെ അവിടെനിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. മുഹമ്മദ് റോഷൻ ഇയാളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായി സൈബർ സെൽ അറിയിച്ചതനുസരിച്ചാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. ബന്ധുവഴി പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്താനാകുമെന്നാണ് പോലീസ് കരുതുന്നത്. ഓച്ചിറയ്ക്കടുത്ത് പള്ളിമുക്കിൽ കരകൗശലവസ്തുക്കൾ നിർമിച്ച് വിൽക്കുന്ന രാജസ്ഥാൻ കുടുംബത്തിൽപ്പെട്ട പെൺകുട്ടിയെ തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊല്ലം പോലീസ് കമ്മിഷണർ പി.കെ.മധു, കരുനാഗപ്പള്ളി എ.സി.പി. അരുൺരാജ്, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. ഷിഹാബുദ്ദീൻ, എസ്.ഐ. ബി.സാബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവം രാഷ്ടീയ ആയുധമാക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും ബി.ജെ.പി.യും. യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഇതിനോടകം രണ്ടുതവണ ഓച്ചിറ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ.മഹേഷ്, യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് സമരം. ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും ഓച്ചിറ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. വ്യാഴാഴ്ച സുരേഷ്ഗോപി എം.പി. പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. content highlights:Ochira girl kidnap case, police cant find the girl and main accused
from mathrubhumi.latestnews.rssfeed https://ift.tt/2CuzN6K
via
IFTTT
No comments:
Post a Comment