തിരുവനന്തപുരം: മഹാപ്രളയത്തിൽ മുങ്ങിയമർന്ന കേരളത്തിന് ഇപ്പോൾ ചുട്ടുപൊള്ളുകയാണ്. ഓരോദിവസവും കുതിച്ചുയരുകയാണ് ചൂട്. ഞായറാഴ്ച സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് മൂന്നുപേർ മരിച്ചു. പത്തുപേർക്ക് സൂര്യതാപമേറ്റു. അടുത്ത രണ്ടുദിവസം ചൂട് വീണ്ടും കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശരാശരിയിൽനിന്ന് രണ്ടുമുതൽ മൂന്നുഡിഗ്രി സെൽഷ്യസുവരെ താപനില ഉയരും. തിരുവനന്തപുരം, കണ്ണൂർ, പത്തനംതിട്ട ജില്ലകളിലാണ് മൂന്നുപേർ സൂര്യാഘാതമേററ്റ് മരിച്ചത്. ഞായറാഴ്ച കൊല്ലത്ത് നാലുപേർക്കും പത്തനംതിട്ടയിൽ മൂന്നുപേർക്കും ആലപ്പുഴ, മലപ്പുറം കാസർകോട് എന്നിവിടങ്ങളിൽ ഒരോരുത്തർക്കും സൂര്യതാപമേറ്റു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 111 പേർക്ക് സൂര്യതാപമേറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. വരുംദിവസങ്ങളിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ജാഗ്രതപാലിക്കാനും ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദേശംനൽകി. തിരുവനന്തപുരത്ത് നെയ്യാറ്റിൻകര അയിര പെരിക്കാവിള ആവണിയിൽ കരുണാകരൻ (43), കണ്ണൂരിൽ വെള്ളോറ ചെക്കിക്കുണ്ടിലെ കാടൻവീട്ടിൽ നാരായണൻ (67), കോഴഞ്ചേരി ഹൗസിങ് ബോർഡ് കോളനിയിലെ താമസക്കാരനായ ഷാജഹാൻ (55) എന്നിവരാണ് മരിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്ന് ഔദ്യോഗകമായി സ്ഥിരീകരിച്ചിട്ടില്ല. പാടത്ത് പണിയെടുക്കുന്നതിനിടെയാണ് നെയ്യാറ്റിൻകര കോടതിയിലെ ബെഞ്ച് ക്ലാർക്ക് കരുണാകാരന് സൂര്യാഘാതമേറ്റത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെ അയിര ഏലായിലായിരുന്നു സംഭവം. കുഴഞ്ഞുവീണ അദ്ദേഹത്തിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുമിയാണ് ഭാര്യ. മക്കൾ: ആഷിക്, അഭിഷേക്. കാടൻവീട്ടിൽ നാരായണനെ (67) വീടിനുസമീപത്തെ പാറപ്രദേശത്ത് മരിച്ചനിലയിൽ കണ്ടത്തുകയായിരുന്നു. കാലുൾപ്പെടെ ശരീരത്ത് പലഭാഗത്തും പൊള്ളിയ നിലയിലായിരുന്നു മൃതദേഹം. ഭാര്യ: കുന്നുമ്മൽ ജാനകി. മക്കൾ: മധുസൂദനൻ (വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരൻ), ഷാജി. മരുമക്കൾ: ശോഭ (പറവൂർ), സവിത (ചെറുപുഴ). മരച്ചുവട്ടിൽ കിടന്നുറങ്ങവേയാണ് ഷാജഹാൻ മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള റോഡിൽ ഇയാളെ അവശനായി കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന സ്ഥലത്തെത്തിയ പോലീസ് ഷാജഹാനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിന്റ പിറകിൽ പൊള്ളിയ പാടുകളുണ്ടെന്ന് ആറൻമുള പോലീസ് പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ പത്തുദിവസത്തിനിടെ 23 പേർക്ക് സൂര്യതാപമേറ്റു. കോഴിക്കോട്, പാലക്കാട് (14 വീതം), കൊല്ലം-11, മലപ്പുറം (ഏഴ്) എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്ക്. 11ജില്ലകളിൽ മുന്നറിയിപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,കണ്ണൂർഎന്നീ ജില്ലകളിൽ അടുത്ത രണ്ടുദിവസം ചൂട് വർധിക്കാം മുൻകരുതലെടുക്കാം * രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം എൽക്കുന്നതിന് ഒഴിവാക്കണം. * നിർജലീകരണം തടയാൻ കുടിവെള്ളം കരുതുക. * രോഗമുള്ളവരും നാലുവയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളും രാവിലെ 11 മുതൽ മൂന്നുവരെ സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക * പരമാവധി ശുദ്ധജലം കുടിക്കുക സൂര്യതാപമേറ്റാൽ * ശരീരോഷ്മാവ് ഉയരാം * ശ്വസനപ്രക്രിയ സാവധാനമാകാം * മാനസിക പിരിമുറുക്കം ഉണ്ടാകാം * അസാധാരണ വിയർപ്പ്, ബോധക്ഷയം എന്നിവ ഉണ്ടാകാം * ചർമം ചുവന്ന് തടിക്കാം * കടുത്ത ക്ഷീണം അനുഭവപ്പെടാം * നാഡിമിടിപ്പ് കൂടാം Content Highlights:Sun Stroke reported in Kerala, IMD warns temperature hike may continue for two days
from mathrubhumi.latestnews.rssfeed https://ift.tt/2JCRO8T
via
IFTTT
No comments:
Post a Comment