ന്യൂഡൽഹി: സിയാച്ചിനും ലഡാക്കും പോലെ വളരെ ഉയർന്ന മേഖലകളിൽപ്പോലും സൈനികവിന്യാസം സാധ്യമാക്കുന്ന നാല് അത്യാധുനിക ചിനൂക്ക് ഹെലികോപ്റ്ററുകൾ തിങ്കളാഴ്ച വ്യോമസേനയുടെ ഭാഗമാവും. ചണ്ഡീഗഢിലെ വ്യോമതാവളത്തിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ പങ്കെടുക്കും. വ്യോമസേനാമേധാവി ബി.എസ്. ധനോവ ഹെലികോപ്റ്ററുകൾ സേനയ്ക്കു കൈമാറും. അമേരിക്കൻ കമ്പനിയായ ബോയിങ്ങിൽനിന്ന് ഇന്ത്യ വാങ്ങുന്ന 15 ചിനൂക്കുകളിൽ ആദ്യ നാലെണ്ണമാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. ബോയിങ്ങുമായി ഏതാണ്ട് 10,000 കോടി രൂപയുടെ കരാറാണ് ഇന്ത്യ ഒപ്പിട്ടത്. സി.എച്ച്.-47 എഫ് (1) വിഭാഗത്തിൽപ്പെട്ട ചിനൂക്കിന് ഉയർന്ന ഭാരവാഹക ശേഷിയുണ്ട്. ചിനൂക്കിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇവ. കപ്പലിൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും അവിടെനിന്ന് ചണ്ഡീഗഢിലേക്കും കൊണ്ടുവരികയായിരുന്നു. വ്യോമസേയയുടെ നാലുവീതം പൈലറ്റുമാർക്കും ഫ്ലൈറ്റ് എൻജിനീയർമാർക്കും ചിനൂക് പറത്താനുള്ള പരിശീലനം ഒക്ടോബറിൽ യു.എസിൽ നൽകിയിരുന്നു. 2015-16 കാലത്താണ് 15 ചിനൂക്ക്, 22 എ.എച്ച്.-64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങാൻ തീരുമാനിച്ചത്. അപ്പാച്ചെ സെപ്റ്റംബറിൽ കിട്ടും. പഞ്ചാബിലെ പഠാൻകോട്ട് വ്യോമതാവളത്തിലാണ് ഇവയെത്തുക. ഉയരങ്ങളിലെ ചിനൂക്ക് *മണിക്കൂറിൽ 315 കിലോമീറ്ററാണ് വേഗം. *ഒറ്റയടിക്ക് 741 കിലോമീറ്റർ വരെ പറക്കാനാവും. *6100 മീറ്റർ വരെ ഉയരത്തിൽ പറക്കും. *പത്തുടൺ ഭാരം വഹിക്കാം. 1962-ൽ അമേരിക്കൻ കരസേനയാണ് ചിനൂക്ക് ആദ്യമുപയോഗിച്ചത്. അഫ്ഗാനിസ്താൻ, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങളിൽ അമേരിക്കൻ സേന ഈ ഹെലിക്കോപ്റ്റർ ഉപയോഗിച്ചിരുന്നു. സൈനികനീക്കങ്ങൾക്ക് സൈനികർ, ഭാരമേറിയ വാഹനങ്ങൾ, ആയുധങ്ങൾ, എന്നിവയെത്തിക്കുകയാണ് ഇവയുടെ പ്രധാന ദൗത്യം. content highlights:4 Boeing CH-47F Chinook Helicopters Reaches India
from mathrubhumi.latestnews.rssfeed https://ift.tt/2HEeHae
via
IFTTT
No comments:
Post a Comment