നിലയ്ക്കൽ: ‘കട അടച്ചിട്ടിരിക്കുകയാണ്. പമ്പയിൽ ചാക്കിൽ മണൽ നിറയ്ക്കുന്ന ജോലിക്ക് പോയാലേ അടുപ്പ് പുകയൂ. ഏഴു പണിക്ക് പോയി. മഴ നനഞ്ഞതിനെത്തുടർന്ന് പനി പിടിച്ചു. ഇപ്പോ പണിയില്ല. എന്ത് ചെയ്യുമെന്ന് ഒരുനിശ്ചയവും ഇല്ല’ കഴിഞ്ഞ 20 വർഷമായി അട്ടത്തോട്ടിൽ ചായക്കട നടത്തി ജീവിച്ച വത്സമ്മയുടേതാണീ വാക്കുകൾ. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും വത്സമ്മയുടെ കണ്ണ് നനഞ്ഞിരുന്നു.അയ്യപ്പന്മാർ വരുമ്പോൾ വ്യാപാരത്തിലൂടെ കിട്ടുന്ന വരുമാനം കൊണ്ടാണ് ഇത്രയും നാൾ ജീവിച്ചതെന്ന് വത്സമ്മയുടെ ഭർത്താവ് യശോധരനും പറയുന്നു. ഇടിത്തീ പോലെ പ്രളയം പ്രളയം വന്നതോടെ പമ്പയാകെ തകർന്നു. പമ്പ മാത്രമല്ല സമീപപ്രദേശമായ അട്ടത്തോടും തകർന്നു. സ്ത്രീപ്രവേശം സംബന്ധിച്ച് തർക്കങ്ങളും ആരംഭിച്ചതോടെ നിലയ്ക്കലിൽനിന്നു സ്വകാര്യവാഹനങ്ങൾ കടത്തിവിടാതായി. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും കട തുറന്നില്ല. മണ്ഡല മകരവിളക്ക് സമയം കട തുറക്കാമെന്നായിരുന്നു വിചാരം. എന്നാൽ പോലീസിന്റെ നിയന്ത്രണങ്ങൾമൂലം കടതുറന്നാൽ ഒന്നും കിട്ടില്ലെന്നായി. കഴിഞ്ഞ മണ്ഡലകാലത്ത് ഒരുദിവസം 16000 രൂപ വരെ കച്ചവടം കിട്ടിയിരുന്നിടത്താണ്. ഈ വരുമാനം കൊണ്ടാണ് ബാക്കിസമയങ്ങളിൽ ജീവിച്ചിരുന്നത്. കച്ചവടം പൂർണമായി ഇല്ലാതായതോടെ പത്തോളം കടകളാണ് അട്ടത്തോട്ടും സമീപപ്രദേശങ്ങളിലും പൂട്ടിയത്. ആരും അന്വേഷിക്കുന്നില്ല ആരും ഞങ്ങളെക്കുറിച്ച് അന്വേഷിക്കുന്നില്ല. എങ്ങനെയാണ് ജീവിക്കുന്നതെന്ന് പോലും ചോദിക്കാൻ ആരുംവരുന്നില്ല. ഓട്ടോ ഓടിച്ച് പോയാൽ പോലും പോലീസ് ചോദ്യം ചെയ്യുകയാണ്. ചെറുവണ്ടികളെങ്കിലും പമ്പയിലേക്ക് വിടാൻ സർക്കാരും കോടതിയും തയ്യാറാകണമെന്ന് അട്ടത്തോടുകാർ പറയുന്നു. പരാതിയും പരിഭവവും പറയുമ്പോഴും അവർ അയ്യപ്പനിലുള്ള വിശ്വാസം ആവർത്തിക്കുന്നു ’ശബരിമല അയ്യപ്പനെ വിശ്വസിച്ചാൽ അതിന്റെ അനുഭവം തരും. അയ്യപ്പന്റെ കൃപയാൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല’.
from mathrubhumi.latestnews.rssfeed https://ift.tt/2Ab7ecA
via
IFTTT
No comments:
Post a Comment