ന്യൂഡൽഹി: ജമ്മുകശ്മീർ നിയമസഭ പിരിച്ചുവിടാനുള്ള ഗവർണർ സത്യപാലിന്റെ തീരുമാനത്തെച്ചൊല്ലി വാക്പോര്. പി.ഡി.പി.യും നാഷണൽ കോൺഫറൻസും ഒന്നിച്ച് സർക്കാരുണ്ടാക്കാൻ തീരുമാനിച്ചത് പാകിസ്താന്റെ പ്രേരണയാലാണെന്ന പ്രസ്താവന ബി.ജെ.പി. ജനറൽ സെക്രട്ടറി രാം മാധവ് വൈകീട്ട് പിൻവലിച്ചു. ആരോപണം തെളിയിക്കാൻ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള വെല്ലുവിളിച്ചിരുന്നു.രാവിലെ ട്വിറ്ററിലൂടെയായിരുന്നു രാം മാധവിന്റെ ആരോപണം. എൻ.ഐ.എ.യും ഐ.ബി.യും ‘റോ’യും പോലുള്ള ഏജൻസികളെ നിയന്ത്രിക്കുന്ന ബി.ജെ.പി. ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കണമെന്ന് രോഷാകുലനായ ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. തുടർന്നാണ് രാം മാധവ് മലക്കം മറിഞ്ഞത്. ഒമർ അബ്ദുള്ളയുടെ രാജ്യസ്നേഹത്തെ ചോദ്യംചെയ്തതല്ലെന്നും രാം മാധവ് വിശദീകരിച്ചു.നാഷണൽ കോൺഫറൻസ്, കോൺഗ്രസ് എന്നീ പാർട്ടികളുടെ പിന്തുണയോടെ സർക്കാരുണ്ടാക്കാൻ മുൻ മുഖ്യമന്ത്രി മെഹബൂബാ മുഫ്തിയുടെ പി.ഡി.പി. അവകാശവാദമുന്നയിച്ചതിനു പിന്നാലെയാണ് ബുധനാഴ്ച രാത്രി ഗവർണർ നിയമസഭ പിരിച്ചുവിട്ടത്. സഖ്യത്തിന് കേവല ഭൂരിപക്ഷത്തിലധികം അംഗങ്ങളുണ്ടായിട്ടും മന്ത്രിസഭയുണ്ടാക്കാൻ അനുവദിക്കാത്തതിനെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തി.എന്നാൽ, തീരുമാനത്തെ ഗവർണർ സത്യപാൽ മാലിക് ന്യായീകരിച്ചു. രാഷ്ട്രീയ കുതിരക്കച്ചവടം ഒഴിവാക്കാനാണ് നിയമസഭ പിരിച്ചുവിട്ടതെന്നും പ്രത്യയശാസ്ത്രപരമായി ഭിന്നധ്രുവങ്ങളിലുള്ള പാർട്ടികൾ ഉണ്ടാക്കുന്ന സർക്കാർ അസ്ഥിരമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീരുമാനം ഭരണഘടനാവിരുദ്ധവും അധാർമികവും നീതിരഹിതവുമാണെന്നും ജനാധിപത്യത്തെ കൊലചെയ്തെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി. ഗവർണറുടെ തീരുമാനത്തെ കോടതിയിൽ ചോദ്യംചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. “സംസ്ഥാനത്തിന്റെ താത്പര്യവും ഭരണഘടനയുമനുസരിച്ചാണ് പ്രവർത്തിച്ചത്. കേന്ദ്രത്തിന്റെ നിർദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന ആരോപണം ശരിയല്ല. അങ്ങനെയായിരുന്നെങ്കിൽ ബി.ജെ.പി.യെയും പീപ്പിൾസ് കോൺഫറൻസിനെയും സർക്കാർ രൂപവത്കരിക്കാൻ ക്ഷണിച്ചേനെ. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാൻ താത്പര്യമുള്ളവർക്ക് ആവഴിക്കു നീങ്ങാം” -ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ഗവർണർ വ്യക്തമാക്കി.സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചുള്ള പി.ഡി.പി.യുടെ കത്ത്, ഈദ് അവധിയായതിനാൽ ലഭിച്ചില്ലെന്നും ഗവർണർ പറഞ്ഞു.“സർക്കാരുണ്ടാക്കാൻ ആരും അവകാശവാദം ഉന്നയിക്കാതിരുന്ന കാലമത്രയും ഗവർണർ നിയമസഭ മരവിപ്പിച്ചുനിർത്തി. മന്ത്രിസഭയുണ്ടാക്കാൻ ഒരു സഖ്യം അവകാശവാദം ഉന്നയിച്ചപ്പോൾ നിയമസഭ പിരിച്ചുവിട്ടു. ജനാധിപത്യത്തിന്റെ വെസ്റ്റ്മിൻസ്റ്റർ മാതൃക കാലഹരണപ്പെട്ടു. മറ്റ് കാര്യങ്ങളിലെന്നപോലെ ഗുജറാത്ത് മാതൃകയിലാണ് ജമ്മുകശ്മീർ ഗവർണർക്ക് താത്പര്യം തോന്നിയത്” -പി. ചിദംബരം, മുതിർന്ന കോൺഗ്രസ് നേതാവ്. “ഇങ്ങനെയൊരു തീരുമാനമെടുത്തിരുന്നില്ലെങ്കിൽ അസ്ഥിരമായ ഭരണകൂടമായിരിക്കും ഫലം. നാഷണൽ കോൺഫറൻസും പി.ഡി.പി.യും കോൺഗ്രസും പരസ്പരം തമ്മിലടിച്ച് സ്ഥിതിഗതികൾ വഷളാക്കിയേനെ. നിലവിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന സ്ഥിരത സൈന്യത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്” -സത്യപാൽ മാലിക്, ഗവർണർ.
from mathrubhumi.latestnews.rssfeed https://ift.tt/2DCqqDA
via
IFTTT
No comments:
Post a Comment