ന്യൂഡൽഹി: ജഹാംഗിർപുരിയിൽ വയോധികനായ ആയുർവേദ ഡോക്ടറെ കൊലപ്പെടുത്തി പണവും ആഭരണങ്ങളും കവർന്ന കേസിൽ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം ഒമ്പതുപേരെയാണ് ഡൽഹി പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. വിനോദയാത്രയ്ക്ക് പണം കണ്ടെത്താനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. നവംബർ 12നാണ് ആയുർവേദ ഡോക്ടറായ ഇഖ്ബാൽ കാസിമിനെ ജഹാംഗിർപുരിയിലെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഡോക്ടറുടെ വീട്ടിൽനിന്ന് പണവും പതിനൊന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളും മോഷണം പോയതായും കണ്ടെത്തി. ഇതോടെ മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് ഉറപ്പിച്ചു. എന്നാൽ സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നില്ല. പിന്നീട് അന്വേഷണസംഘം വിപുലീകരിക്കുകയും തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തതോടെ പ്രതികളെക്കുറിച്ചുള്ള ഏകദേശചിത്രം ലഭിച്ചു. സംശയത്തെ തുടർന്ന് പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. കസ്റ്റഡിയിലെടുത്ത യുവാവ് സംഭവിച്ചതെല്ലാം വിശദീകരിക്കുകയും മറ്റുപ്രതികളെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി. തുടർന്ന് മുഴുവൻ പ്രതികളെയും പോലീസ് പിടികൂടുകയായിരുന്നു. Also Read:തെരുവ് നായയെ നാലുപേർ ചേർന്ന് ബലാൽസംഗം ചെയ്തു, ജനനേന്ദ്രിയത്തിൽ ഗുരുതര പരിക്ക്... കൊല്ലപ്പെട്ട ഡോക്ടറുടെ സമീപവാസികളായ പ്രതികൾ വിനോദയാത്രയ്ക്ക് പണം കണ്ടെത്താനായാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഇഖ്ബാൽ കാസിമിന്റെ അധ്യാപികയായ മകൾ സ്കൂളിലേക്ക് പോയാൽ അദ്ദേഹം വീട്ടിൽ ഒറ്റയ്ക്കാണെന്ന് പ്രതികൾ മനസിലാക്കിയിരുന്നു. അതിനാൽ ഈ സമയത്ത് കവർച്ചയും കൊലപാതകവും നടത്താമെന്ന് തീരുമാനിച്ചു. സംഭവദിവസം ഡോക്ടറുടെ വീട്ടിൽ നിരീക്ഷണം നടത്തിയ പ്രതികൾ മകൾ സ്കൂളിലേക്ക് പോയതോടെ വീടിനകത്തേക്ക് പ്രവേശിച്ചു. തുടർന്ന് സംഘത്തിലെ മൂന്നുപേർ ചേർന്ന് ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയും സ്വർണവും പണവും കവരുകയും ചെയ്തു. സംഭവത്തിനുശേഷം വിനോദയാത്ര പോകാൻ ഒരുങ്ങുന്നതിനിടെയാണ് ഒമ്പതുപേരും പോലീസിന്റെ പിടിയിലായത്. കവർച്ച ചെയ്ത പണവും ആഭരണങ്ങളും പ്രതികളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. Content Highlights:nine friends killed doctor to fund money for their tour in delhi
from mathrubhumi.latestnews.rssfeed https://ift.tt/2OTNeka
via
IFTTT
No comments:
Post a Comment