തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് നാശംവിതച്ച തമിഴ്‌നാട്ടിലെ ദുരന്തഭൂമിയിൽ സഹായവെട്ടം നിറയ്ക്കാൻ കേരളത്തിന്റെ സ്വന്തം കെ.എസ്.ഇ.ബി. സംഘം. വൈദ്യുതിവകുപ്പിലെ നൂറ് ജീവനക്കാരടങ്ങിയ സംഘമാണ് തമിഴ്‌നാട്ടിലെ ദുരന്തമേഖലകളിൽ വൈദ്യുതി തിരികെയെത്തിക്കാനുള്ള ജോലികൾ ഏറ്റെടുത്ത് നടത്തുന്നത്. ഗജയ്ക്കു പിന്നാലെ പെരുമഴയുമെത്തി വൈദ്യുതിബന്ധം പൂർണമായും വിച്ഛേിദിക്കപ്പെട്ട തഞ്ചാവൂർ ജില്ലയിലാണ് ഇവരുടെ പ്രവർത്തനം. പുതുക്കോട്ട, ഗന്ധർവക്കോട്ട തുടങ്ങി ഇടങ്ങൾ ഒറ്റപ്പെട്ടുപോയ അവസ്ഥയിലാണ്. ഈ പ്രദേശങ്ങളിലാണ് പ്രധാനമായും കെ.എസ്.ഇ.ബി.യുടെ സഹായമെത്തുന്നത്. ഏഴുദിവസമായി ഇവിടെ വൈദ്യുതി ഇല്ലാതായിട്ട്. 2500 പോസ്റ്റുകളാണ് ഈ മേഖലയിൽ ഒടിഞ്ഞുവീണത്. പുതുക്കോട്ടയിലെ ട്രാൻസ്‌ഫോമറുകൾ മിക്കവയും നശിച്ചു. കാട്ടാക്കട ഡെപ്യൂട്ടി സി.ഇ. മോസസ് രാജകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണികൾക്ക് നേതൃത്വംകൊടുക്കുന്നത്. നാല് വാഹനങ്ങൾ, ടി.എം.ആർ. മീറ്റർ ടെസ്റ്റിങ് യൂണിറ്റ്, എൻജിനീയറിങ് യൂണിറ്റ് എന്നിവയടക്കം പൂർണസജ്ജമായാണ് ടീം പ്രവർത്തിക്കുന്നത്. നിരവധി എ.ഇ.മാരും കരാർ ജീവനക്കാരുമുണ്ട്് സംഘത്തിൽ.കുഴിയെടുത്ത് പോസ്റ്റുകൾ സ്ഥാപിച്ച് ലൈൻ വലിക്കുന്നതുമുതൽ എല്ലാ പണികളും ആദ്യം മുതൽ തുടങ്ങേണ്ട അവസ്ഥയിലായിരുന്നു പല പ്രദേശങ്ങളുമെന്ന് സംഘാംഗങ്ങൾ പറഞ്ഞു. ജോലിക്ക് ആവശ്യമായ സാധനങ്ങൾ തമിഴ്‌നാട് സർക്കാർ എത്തിച്ചുകൊടുക്കുന്നുണ്ട്. പുതുക്കോട്ട, ആണ്ടകുളം, ഗന്ധർവക്കോട്ട എന്നവിടങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുകഴിഞ്ഞു. കല്യാണമണ്ഡപങ്ങളിലും മറ്റുമൊരുക്കിയ ക്യാമ്പുകളിലാണ് ഈ സംഘത്തിന്റെയും താമസം. ഭക്ഷണം ഉൾപ്പെടെയുള്ളവ ലഭിക്കാത്ത അവസ്ഥയുണ്ടെങ്കിലും അവയെല്ലാം മറന്ന് പണികളിൽ മുഴുകിയിരിക്കുകയാണിവർ. മിക്കയിടത്തും റോഡുകൾ തകർന്ന് കിടക്കുന്നതിനാൽ യാത്രാപ്രശ്നമുണ്ട്. തമിഴ്‌നാട് സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് സംസ്ഥാന വൈദ്യുതിബോർഡ് ഈ ദൗത്യം ഏറ്റെടുത്തത്. തിരുവനന്തപുരം സൗത്ത് സി.ഇ. മോഹനനാഥപ്പണിക്കരാണ് നൂറംഗ സംഘത്തിന്റെ യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2Q94hn5
via
IFTTT
No comments:
Post a Comment