മുത്തലാഖ് ബിൽ: ലീഗ് പ്രതിരോധത്തിൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 30, 2018

മുത്തലാഖ് ബിൽ: ലീഗ് പ്രതിരോധത്തിൽ

മലപ്പുറം: ലോക്സഭയിലെ മുത്തലാഖ് ബിൽ വോട്ടെടുപ്പിൽ ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെച്ചൊല്ലി വിവാദം കൊഴുക്കുമ്പോൾ മുസ്ലിംലീഗ് നേതൃത്വം പ്രതിരോധത്തിൽ. സമുദായത്തെ ബാധിക്കുന്ന സുപ്രധാന വിഷയത്തിൽ അലംഭാവം കാണിച്ചെന്ന ആക്ഷേപത്തെ എങ്ങനെ നേരിടണമെന്ന് ആദ്യഘട്ടത്തിൽ നേതൃത്വത്തിന് കൃത്യമായ ധാരണയില്ലായിരുന്നു. പാർലമെന്റിൽ പോകാതിരുന്നതിന്റെ കാരണങ്ങളെക്കുറിച്ച് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം നേതൃത്വത്തിനുതന്നെ തൃപ്തികരമായിരുന്നില്ല. ലോക്സഭയിൽ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി വിവാഹസത്കാരത്തിന് പോയെന്ന് രാഷ്ട്രീയ എതിരാളികളും തുറന്നടിച്ചു. ഈയൊരു സാഹചര്യത്തിലാണ് പാർട്ടി അണികൾക്കും പൊതുസമൂഹത്തിനും ഒരേസമയം തൃപ്തികരമായ നടപടിയെടുക്കാൻ പാർട്ടിനേതൃത്വം നിർബന്ധിതമായത്. വ്യാഴാഴ്ച വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോൾ ശരിയായി പ്രതികരിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. കുഞ്ഞാലിക്കുട്ടി സ്ഥലത്തില്ലാത്തതും തീരുമാനമെടുക്കുന്നതിൽ പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് രാഷ്ട്രീയകാര്യസമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടാൻ ശനിയാഴ്ച തീരുമാനിച്ചത്. ഇക്കാര്യം മാധ്യമങ്ങൾ വഴി പുറത്തുവിടുകയും ചെയ്തു. അതിനുപിന്നാലെ കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയെന്ന് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പരസ്യമായി പ്രതികരിച്ചു. ജാഗ്രതക്കുറവ് ബോധ്യപ്പെട്ടതുകൊണ്ട് വിശദീകരണം തേടിയെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാൽ, വിശദീകരണംതേടിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും സമുദായത്തിന്റെ രക്ഷകൻ ചമയുന്ന ലീഗിന്റെ നിരുത്തരവാദിത്വമാണ് പുറത്തുവന്നതെന്നും കുഞ്ഞാലിക്കുട്ടി രാജിവെക്കണമെന്നുമാണ് ഐ.എൻ.എല്ലിന്റെ നിലപാട്. അതേസമയം, വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാമെന്ന തീരുമാനത്തിൽനിന്നുമാറി ഇ.ടി. മുഹമ്മദ് ബഷീർ എതിർത്ത് വോട്ടുചെയ്തതിലും ലീഗിലെ ഒരുവിഭാഗത്തിന് അമർഷമുണ്ട്. ജലീലിനും ഐ.എൻ.എല്ലിനും രാഷ്ടീയായുധം കുഞ്ഞാലിക്കുട്ടിക്കും മുസ്ലിംലീഗിനുമെതിരെ ഉപയോഗിക്കാവുന്ന ശക്തമായ രാഷ്ടീയായുധമായാണ് മന്ത്രി കെ.ടി. ജലീലും ഐ.എൻ.എല്ലും ഈ വിഷയത്തെ കാണുന്നത്. ബന്ധുനിയമന വിവാദത്തിൽ എതിർപ്പ് നേരിട്ട ജലീലിന് ഇത് വീണുകിട്ടിയ വടിയാണ്. അത് അദ്ദേഹം നന്നായി ഉപയോഗിക്കുകയുംചെയ്തു. ഇടതുമുന്നണിയിൽ ഇടംകിട്ടിയ ഐ.എൻ.എല്ലിനാകട്ടെ ഇത് കരുത്ത് തെളിയിക്കാനുള്ള അവസരവും. കുഞ്ഞാലിക്കുട്ടിക്കും ക്ഷീണം വോട്ടെടുപ്പിൽ പങ്കെടുത്തില്ലെന്ന വിവാദം കുഞ്ഞാലിക്കുട്ടിക്കും രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കി. പല പ്രതിസന്ധിഘട്ടങ്ങളിലും പാർട്ടിയിൽ ചോദ്യംചെയ്യപ്പെടാത്ത അദ്ദേഹത്തോട് നേതൃത്വം വിശദീകരണം തേടിയെന്നത് കുഞ്ഞാലിക്കുട്ടി എന്ന നേതാവിനുണ്ടാക്കുന്ന മുറിവ് ചെറുതല്ല. പൊതുവെ എല്ലാ സമുദായ സംഘടനകൾക്കും സ്വീകാര്യനായ കുഞ്ഞാലിക്കുട്ടിക്കെതിരെ പലരും പരസ്യമായി രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്. എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും ഇതിനകം എതിർപ്പറിയിച്ചു. ലീഗിനോട് ചേർന്നുനിൽക്കുന്ന സമസ്ത ഇ.കെ. വിഭാഗത്തിനും മുറുമുറുപ്പുണ്ട്. Content Highlights:Muthalaq bill Muslim league


from mathrubhumi.latestnews.rssfeed http://bit.ly/2QVXw97
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages