ന്യൂഡൽഹി: അയോധ്യകേസ് വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് യു.യു.ലളിത് പിൻമാറി. ഇതേ തുടർന്ന് കേസിൽ വാദം കേൾക്കുന്നത് ജനുവരി 29-ലേക്ക് മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൽ നിന്നാണ് യു.യു.ലളിത് പിൻമാറിയത്. 29-ന്ചീഫ് ജസ്റ്റിസിന്റെ തന്നെ അധ്യക്ഷതയിൽ പുതിയ ബെഞ്ചായിരിക്കും കേസിൽ വാദം കേൾക്കുക. യു.യു.ലളിത് അഭിഭാഷകനായിരുന്ന സമയത്ത് ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ കല്യാൺ സിങ്ങിനായി ഹാജരായിരുന്നുവെന്ന് മുസ്ലിം സംഘടനകൾക്ക് വേണ്ടി ഹാജരായ രാജീവ് ദിവാൻ ആരോപിച്ചു. ഇതേ തുടർന്നാണ് യു.യു.ലളിത് പിൻമാറിയത്. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുൾപ്പെട്ട ബെഞ്ച് കേസ് നേരത്തേ പരിഗണിച്ചിരുന്നെങ്കിലും അത് ഒരു ഭൂമിത്തർക്കമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി വാദം കേൾക്കാനായി ഭരണഘടനാ ബഞ്ചിനു രൂപം നൽകുകയായിരുന്നു. യു.യു.ലളിതിനെ കൂടാതെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എൻ.വി രമണ, ഡി.വൈ ചന്ദ്രചൂഢ് എന്നിവർ ഉൾപ്പെട്ടതായിരുന്നു ബെഞ്ച്. നേരത്തേ അലഹബാദ് ഹൈക്കോടതി അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിക്കാൻ ഉത്തരവിട്ടിരുന്നു. ബാബ്റി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്തെ 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചുനൽകിയ വിധിക്കെതിരെ 16 ഹർജികളാണ് സുപ്രീം കോടതിയിലെത്തിയത്. രാമക്ഷേത്ര നിർമാണത്തിന് ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകൾ സർക്കാരിൽ സമ്മർദം ചെലുത്തി വരികയാണ്. അതുകൊണ്ടുതന്നെ കേസിൽ അന്തിമവിധി പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടേക്കുമെന്നാണ് കരുതുന്നത്. Content Highlights: Justice UU Lalit recused himself from hearing the Ayodhya case
from mathrubhumi.latestnews.rssfeed http://bit.ly/2M42laE
via
IFTTT
No comments:
Post a Comment