ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുവേണ്ട തന്ത്രങ്ങളും സമീപനങ്ങളും തയ്യാറാക്കാൻ ബി.ജെ.പി.യുടെ രണ്ടുദിവസത്തെ ദേശീയ കൗൺസിൽ യോഗം വെള്ളിയാഴ്ച തുടങ്ങും. ഡൽഹി രാംലീലാ മൈതാനത്തുചേരുന്ന യോഗത്തിൽ 12,000 പ്രതിനിധികൾ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുദിവസവും യോഗത്തിലുണ്ടാവും. ശനിയാഴ്ച അദ്ദേഹം യോഗത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിക്കും ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷായ്ക്കും പുറമേ കേന്ദ്രമന്ത്രിമാർ, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ദേശീയ-സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിൽനിന്ന് 200 പ്രതിനിധികളുണ്ടാവുമെന്ന് സംസ്ഥാനാധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. അടുത്തിടെ നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ മൂന്നുസംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടികൾ പരിഹരിച്ച് താഴെത്തട്ടുമുതൽ പാർട്ടിയെ തിരഞ്ഞെടുപ്പിന് സജ്ജമാക്കുകയെന്ന അജൻഡയാണ് പ്രധാനമായും യോഗത്തിന് മുന്നിലുള്ളതെന്ന് ദേശീയനേതാക്കൾ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വികസനപരിപാടികൾക്ക് വമ്പൻപ്രചാരണം നൽകാനുള്ള പരിപാടികൾ ആവിഷ്കരിക്കും. സാമ്പത്തികസംവരണം, മുത്തലാഖ് ബിൽ, ഒ.ബി.സി. കമ്മിഷന് ഭരണഘടനാപദവി നൽകാനുള്ള നീക്കം തുടങ്ങിയവ രാഷ്ട്രീയായുധങ്ങളാക്കാനുള്ള പദ്ധതികൾ ആലോചിക്കും. ഇവയ്ക്കൊപ്പം അയോധ്യ, ശബരിമല വിഷയങ്ങളും തിരഞ്ഞെടുപ്പിൽ ഉയർത്തും. കേരളത്തിൽ സി.പി.എമ്മും ഇടതുസർക്കാരും ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകർക്കുനേരെ അക്രമം അഴിച്ചുവിടുകയാണെന്ന് സംസ്ഥാനഘടകം യോഗത്തിൽ ചൂണ്ടിക്കാട്ടും. അമിത് ഷായുടെ പ്രസംഗത്തിൽ കേരളത്തിലെ വിഷയം വിശദമായി പ്രതിപാദിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായി ബി.ജെ.പി. കഴിഞ്ഞദിവസം 17 സമിതികളുണ്ടാക്കിയിരുന്നു. സംസ്ഥാനാടിസ്ഥാനത്തിൽ പ്രചാരണവിഷയങ്ങളാക്കേണ്ട കാര്യങ്ങൾ ഈസമിതിയുമായി സംസ്ഥാന ഘടകങ്ങൾ ചർച്ചചെയ്യും. content highlights:bjp national council meeting
from mathrubhumi.latestnews.rssfeed http://bit.ly/2H5aygb
via
IFTTT
No comments:
Post a Comment