അഹമ്മദാബാദ്: ഗുജറാത്തിലെ ബി.ജെ.പി മുൻ ഉപാധ്യക്ഷൻ ജയന്തിഭായ് ഭാനുശാലിയെ തീവണ്ടിയിൽ വെടിവെച്ചുകൊന്ന സംഭവത്തിൽ പാർട്ടിനേതാവായ ഛബിൽ പട്ടേലിന് മുഖ്യപങ്കുള്ളതായി പോലീസ് സ്ഥിരീകരിച്ചു. രാഷ്ട്രീയവൈരം മൂലം വാടകക്കൊലയാളികളെ വെച്ച് കൊല നടത്തുകയായിരുന്നു. ജനുവരി എട്ടിന് പുലർച്ചെയാണ് ഭുജിൽനിന്ന് അഹമ്മദാബാദിലേക്കുള്ള സായാജിനഗരി എക്സ്പ്രസ്സിൽ ഭാനുശാലി വെടിയേറ്റ് മരിച്ചത്. മുൻ എം.എൽ.എ.യും 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അബ്ദാസയിലെ ബി.ജെ.പി. സ്ഥാനാർഥിയുമായിരുന്ന ഛബിൽ പട്ടേലും ഭാനുശാലിയുടെ എതിരാളിയായ പൊതുപ്രവർത്തക മനീഷ ഗോസ്വാമിയും ചേർന്നാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് എ.ഡി.ജി.പി. അജയ് തോമർ പറഞ്ഞു. പുണെയിൽ നിന്നുള്ള വാടകക്കൊലയാളികളായ അഷറഫ് അൻവർ ശൈഖ്, ദാദാ വഗലേ എന്ന ശശികാന്ത് എന്നിവരാണ് കൊലപാതകം നടത്തിയത്. ഫസ്റ്റ് ക്ളാസ് എ.സി. കോച്ചിൽ കയറി കൊല നടത്തിയ ശേഷം ചങ്ങല വലിച്ച് തീവണ്ടി നിർത്തി ഇവർ രക്ഷപ്പെട്ടു. ഭാനുശാലി 2007-ൽ അബ്ദാസയിലെ എം.എൽ.എ.യായിരുന്നു. ബി.ജെ.പി.യുടെ കച്ച് ജില്ലാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. കോൺഗ്രസിലായിരുന്ന ഛബിൽ പട്ടേൽ 2012-ൽ ഭാനുശാലിയെ തോൽപ്പിച്ച് എം.എൽ.എ.യായി. എന്നാൽ ഇയാൾ പിന്നീട് ബി.ജെ.പി.യിൽ ചേർന്നതോടെ ആധിപത്യത്തിനായി പാർട്ടിയിൽ ഇരുവരുടെയും പോര് തുടങ്ങി. 2017-ൽ സീറ്റ് ലഭിച്ച ഛബിൽ തോറ്റു. ഇതിനു കാരണം ഭാനുശാലിയാണെന്നും എതിരാളിയെ കൊലപ്പെടുത്തുമെന്നും ഛബിൽ ഭീഷണിപ്പെടുത്തിയിരുന്നു. പരസ്പരം പെൺകെണിയിൽ പെടുത്താനും ശ്രമമുണ്ടായി. ഇതിനെ തുടർന്ന് ഭാനുശാലിക്ക് ബി.ജെ.പി.ഉപാധ്യക്ഷ സ്ഥാനം വെടിയേണ്ടി വന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് ഭാനുശാലിയുമായി ശത്രുതയുണ്ടായ മനീഷ ഗോസ്വാമി ഛബിൽ പട്ടേലുമായി ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൃത്യം ആസൂത്രണം ചെയ്ത ശേഷം ഛബിൽ പട്ടേൽ വിദേശത്തേക്ക് കടന്നു. കൊലയാളികൾ തിരികെ പുണെയ്ക്കു പോയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. ഇവർക്കാവശ്യമായ സഹായങ്ങൾ ചെയ്ത രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ പ്രതികളെയും വൈകാതെ അറസ്റ്റുചെയ്യുമെന്ന് എ.ഡി.ജി.പി. അറിയിച്ചു. Content Highlight:Gujarat bjp leader murder, party leader accused
from mathrubhumi.latestnews.rssfeed http://bit.ly/2UekMwf
via
IFTTT
No comments:
Post a Comment