പ്രയാഗ്രാജ്: ഹൈന്ദവതീർഥാടന സംഗമത്തിലെ കാവിക്കടലിനിടയിലൂടെ ആദ്യമായി നടന്നു നീങ്ങുന്ന ഒരാൾക്ക് "മുല്ലാ ജി, ലൈറ്റ് വാല"(ലൈറ്റ് മാൻ) എന്ന ബോർഡ് കാണുമ്പോൾ അമ്പരപ്പുണ്ടാവും. തലയിൽ തൊപ്പി വെച്ച നരച്ച താടിയുള്ള ഒരു മനുഷ്യന് കുംഭമേളയിലെന്ത് കാര്യമെന്നാവും അയാൾ ആദ്യം ഓർമിക്കുന്നുണ്ടാവുക. എന്നാൽ കുംഭമേളക്കെത്തുന്ന സന്യാസിമാർക്ക് ചിരപരിചിതനും സുഹൃത്തുമാണ് മുഹമ്മദ് മെഹ് മൂദ് എന്ന മുല്ലാ ജി. ഉത്തർപ്രദേശിലെ മുസാഫർ നഗർ സ്വദേശിയാണ് 76 കാരനായ മെഹ് മൂദ്. 1986 ലാണ് മെഹ് മൂദ് നാഗസന്യാസിമാരായ അഖാര സന്യാസിമാരോടൊപ്പം കുംഭമേളയിലേക്കെത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ സന്യാസിസമൂഹമാണ് അഖാര സന്യാസിമാർ. സന്യാസിമാർ അവരുടെ കൂടാരങ്ങൾക്ക് വെളിച്ചം പകരാനാണ് മെഹ് മൂദിനെ കൂടെ കൂട്ടിയത്. സന്യാസി കൂടാരങ്ങൾക്ക് സമീപം വിളക്കുകൾ സജ്ജീകരികരിക്കുക എന്നതായിരുന്നു മെഹ് മൂദിന്റെ ദൗത്യം. 800 കിലോമീറ്ററോളം സഞ്ചരിച്ച് ആറ് കൊല്ലത്തിലൊരിക്കൽ കുംഭമേളയ്ക്കായി ഇദ്ദേഹം പ്രയാഗ് രാജിലെത്തുന്നു. സന്യാസിമാർ അവരിലൊരാളായാണ് തന്നെ കാണുന്നതെന്ന് മെഹ് മൂദ് പറയുന്നു. അവരുടേയും തന്റെയും വിശ്വാസരീതി വ്യത്യാസമാണ്. എന്നാൽ സ്വന്തം വീട്ടിൽ എന്ന പോലെയാണ് അവരോടൊപ്പം താമസിക്കുമ്പോൾ തോന്നുന്നതെന്നും ദിവസം അഞ്ചു നേരം നമസ്കരിക്കാനുള്ളസൗകര്യം അവർ ഒരുക്കി തരാറുണ്ടെന്നും മുല്ലാ ജി പറയുന്നു. ഈശ്വരനിലേക്കെത്താൻ പല വഴികളുണ്ട്, പല വഴികളിലൂടെ സഞ്ചരിച്ചാലും എല്ലാവരും എത്തുന്നത് ഒരിടത്ത് തന്നെ, മെഹ് മൂദ് പറയുന്നു. സന്യാസിമാരുടെ കൂടാരങ്ങൾക്ക് ചുറ്റുമുള്ള അലങ്കാരദീപങ്ങൾ കണ്ട് കുംഭമേളയ്ക്കെത്തുന്ന തീർഥാടകർ ആശ്ചര്യപ്പെടാറുണ്ട്. പലനിറങ്ങളിലുള്ള ദീപങ്ങൾ കൊണ്ടലങ്കരിച്ച് സന്യാസിമാർക്ക് അവരുടെ ഉത്സവത്തിൻ തന്റേതായ സഹായം ഇലക്ട്രീഷ്യനായ മെഹ് മൂദ് വർഷങ്ങളായി നൽകി വരുന്നു. തന്റെ ജോലി അതാണെന്ന് ഇദ്ദേഹം ഉറപ്പിച്ച് പറയുന്നു. മുസാഫർനഗറിലെ ജന്മാഷ്ടമി ആഘോഷങ്ങളുടെ ദീപാലങ്കാരവും മുല്ലാ ജി തന്നെയാണ് ചെയ്യുന്നത്. എത്ര തവണ കുംഭമേളയ്ക്കെത്തിയെന്ന കണക്ക് തനിക്കറിയില്ലെന്നും മരിക്കുന്നതു വരെ വരണമെന്നാണ് കരുതുന്നതെന്നും മെഹ് മൂദ് പറയുന്നു. ദൈവത്തിന്റെആജ്ഞ അനുസരിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും മുല്ലാ ജി ആഹ്ളാദത്തോടെ പറയുന്നു. Content Highlights: Mullah Ji the Muzaffarnagar Man Who Lights Up Kumbh for Sadhus, Kumbh Mela, Prayagraj
from mathrubhumi.latestnews.rssfeed http://bit.ly/2ChHV9P
via
IFTTT
No comments:
Post a Comment