ന്യൂഡൽഹി: രാജ്യം തിരഞ്ഞെടുപ്പുചൂടിലേക്കു നീങ്ങുമ്പോൾ കേരളത്തിൽ കോൺഗ്രസിന്റെ സാമൂഹികമാധ്യമ പ്രചാരണങ്ങൾക്ക് ചുക്കാൻപിടിക്കാൻ എ.കെ. ആന്റണിയുടെ മകനും. കെ.പി.സി.സി. ഡിജിറ്റൽ മീഡിയാ സെല്ലിന്റെ കൺവീനറായാണ് ആന്റണിയുടെ മൂത്തമകൻ മുപ്പത്തിമൂന്നുകാരനായ അനിൽ ആന്റണി എത്തുന്നത്. മീഡിയാ സെൽ അധ്യക്ഷനായ ശശി തരൂരിന്റെ കീഴിൽ ജോലിചെയ്യാൻ കഴിയുന്നു എന്നതാണ് തന്നെ ആകർഷിച്ചതെന്ന് അനിൽ പറഞ്ഞു. അച്ഛൻ സജീവമായി നിൽക്കുന്ന സമയത്ത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പഠിച്ച ജോലി ചെറുപ്പംമുതലേ പരിചയിച്ച രാഷ്ട്രീയത്തിൽ പ്രാവർത്തികമാക്കുന്നു എന്നേയുള്ളൂവെന്നും അനിൽ പറഞ്ഞു. കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് അനിലിൻറെ നിയമനം പ്രഖ്യാപിച്ചത്. ശനിയാഴ്ചയോ ഞായറാഴ്ചയോ കേരളത്തിലെത്തി ചുമതലയേൽക്കും. മൂന്നുമാസം കൂടുമ്പോൾ ജനങ്ങളുടെ രാഷ്ട്രീയതാത്പര്യം മനസ്സിലാക്കുന്നതിനുള്ള സർവേ അനിൽ ഡൽഹിയിൽ നടത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ പി.സി.സി. പ്രസിഡന്റ് അജയ് മാക്കന്റെ നിർദേശപ്രകാരമായിരുന്നു ഇത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കായി വിവിധ സ്ഥാപനങ്ങൾ സാമൂഹികമാധ്യമ പ്രചാരണം നടത്തിയപ്പോൾ അവ ഏകോപിപ്പിച്ചതും അനിലാണ്. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിലും അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് മാനേജ്മെന്റ് സയൻസ് ആൻഡ് എൻജിനീയറിങ്ങിലും ബിരുദം നേടിയ അനിൽ ഇപ്പോൾ സൈബർ സുരക്ഷാരംഗത്തു പ്രവർത്തിക്കുന്ന സൈബർ ഇന്ത്യയുടെ എക്സിക്യുട്ടീവ് ഡയറക്ടറാണ്. ആരോഗ്യ-സ്ത്രീശാക്തീകരണ മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സന്നദ്ധസംഘടനയായ നവോഥാൻ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റും ട്രസ്റ്റി ബോർഡ് അംഗവുമാണ്. സിസ്കോ സിസ്റ്റംസ് ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര ഐ.ടി. കമ്പനികളിലും പ്രവർത്തിച്ചിട്ടുണ്ട്. ലോകത്തെ ഭാവിനേതാക്കന്മാരുടെ സമ്മേളനം 2016-ൽ ജപ്പാനിൽ സംഘടിപ്പിച്ചപ്പോൾ പ്രതിനിധിയായി അനിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. content highlights:AK Antonys Son Joins Congresss Digital Media Cell in Kerala
from mathrubhumi.latestnews.rssfeed http://bit.ly/2M6ca80
via
IFTTT
No comments:
Post a Comment