കണ്ണൂർ: ബുധനാഴ്ച അർധരാത്രി മുതൽ ജീവനക്കാർ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചതോടെ കെ.എസ്.ആർ.ടി.സി. കടുത്ത പ്രതിസന്ധിയിലേക്ക്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പൊതുവെ നഷ്ടത്തിലായ കെ.എസ്.ആർ.ടി.സി.യിൽ കോടതിയുത്തരവുണ്ടാക്കിയ പ്രതിസന്ധിക്കു പുറമെ ജീവനക്കാരുടെ അനിശ്ചിതകാലസമരം കൂടി വരുന്നതോടെ നിൽക്കക്കള്ളിയില്ലാത്ത സ്ഥിതിയാണ്.കോടതിയുത്തരവ് പ്രകാരം മുഴുവൻ എംപാനൽഡ് കണ്ടക്ടർമാരെയും പിരിച്ചുവിട്ടെങ്കിലും പകരം പി.എസ്.സി. ലിസ്റ്റിൽനിന്ന് പകുതിപോലും ആൾക്കാർ എത്തിയിട്ടില്ല. ഇത് സർവീസിനെ ബാധിച്ചിട്ടുണ്ട്. അതിനിടെയാണ് എംപാനൽഡ് ഡ്രൈവർമാരെയും പിരിച്ചുവിടാനുള്ള നീക്കം നടക്കുന്നത്. എംപാനൽഡ് ഡ്രൈവർമാർക്കെതിരേ പി.എസ്.സി. ലിസ്റ്റിലുള്ളവർ നൽകിയ കേസ് കോടതിയിലാണ്. അടുത്തുതന്നെ ഉത്തരവ് വരാൻ സാധ്യതയുണ്ടെന്ന് മാനേജ്‌മെന്റ് കരുതുന്നുണ്ട്. ഈ പ്രതിസന്ധിക്കിടയിൽ ജീവനക്കാർ സമരംകൂടി തുടങ്ങുന്നതോടെ കുഴഞ്ഞുമറിയും. അഡ്വൈസ് മെമ്മോ ലഭിച്ചവർ ഹാജരാകുന്നില്ലെങ്കിൽ ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ റാങ്ക്‌ലിസ്റ്റിലുള്ളവരുടെ പരാതി വേറെയുമുണ്ട്.കോടതിയുത്തരവിനെത്തുടർന്ന് 4000-ത്തോളം എംപാനൽഡ് കണ്ടക്ടർമാരെയാണ് പിരിച്ചുവിട്ടത്. പകരം അഡ്വൈസ് മെമ്മോ ലഭിച്ച 4100-ഓളം പേരിൽ ഹാജരായത് 1600 പേർ മാത്രം. ഇതോടെ സർവീസ് നടത്തുന്നത് പ്രയാസമായി. ’കണ്ടക്ടർ കം ഡ്രൈവർ’ പദ്ധതി പ്രകാരം നിയമിച്ച 369 ഡ്രൈവർമാർക്ക് കൂടി കണ്ടക്ടർമാരുടെ ചുമതല കൊടുക്കാനാണ് നീക്കം. പി.എസ്.സി. മുഖാന്തരം നിയമിച്ച 1400 കണ്ടക്ടർമാരിൽ വലിയ വിഭാഗം വനിതകളാണ്. കണ്ണൂരിൽ മാത്രം 18 സ്ത്രീകളുണ്ട്. ഇവർക്കൊന്നും സ്റ്റേ ഡ്യൂട്ടിയും നൈറ്റ് ഡ്യൂട്ടിയുമൊന്നും തുടക്കത്തിൽ കൊടുക്കാനും പറ്റില്ല.നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ കടം നാലായിരം കോടിയിലധികമാണ്. ദിവസവരുമാനമാണെങ്കിൽ വൻതോതിൽ കുറയുകയാണ്. പലിശയടയ്ക്കാൻ പോലും വരുമാനം തികയാത്ത സ്ഥിതിയാണ്. വിരമിച്ച ജീവനക്കാരുടെ പെൻഷൻ വിതരണം പോലും എന്നും പ്രതിസന്ധിയിലാണ്. ജീവനക്കാർ അനിശ്ചിതകാലസമരത്തിലേക്ക് നീങ്ങുന്നതോടെ നഷ്ടം താങ്ങാനാവാത്തതാവും.
from mathrubhumi.latestnews.rssfeed http://bit.ly/2RzVP1K
via
IFTTT
No comments:
Post a Comment