ആലുവ: നമഃശിവായ മന്ത്രങ്ങൾ ഉരുവിട്ട് വിശ്വാസികൾ തിങ്കളാഴ്ച ശിവരാത്രി ആഘോഷിക്കും. ശിവക്ഷേത്രങ്ങളിൽ വിശേഷാൽ പരിപാടികളും പ്രത്യേകപൂജകളും നടക്കും.തിങ്കളാഴ്ച പുലർച്ചെ ആരംഭിച്ച ചടങ്ങുകൾ അർധരാത്രിവരെ നീളും. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ഠിക്കുന്നതും രാത്രി ഉറക്കമിളയ്ക്കുന്നതുമാണ് പ്രധാന ചടങ്ങുകൾ. പൂർവികരെ സ്മരിച്ചും വ്രതമനുഷ്ഠിച്ചും ജനസഹ്രസങ്ങളാണ് ശിവരാത്രിനോൽക്കുക. ചരിത്ര പ്രസിദ്ധമായ ശിവരാത്രിയാഘോഷത്തിനായി ആലുവ മണപ്പുറം സജ്ജമായി. ഓർമകൾ നറുക്കിലയിൽ ബലിപിണ്ഡമായി ഒഴുക്കാൻ പെരിയാറിന്റെ തീരം ഒരുങ്ങിക്കഴിഞ്ഞു. മണപ്പുറത്ത് ഒത്തുകൂടി ഉറക്കമിളച്ച് ശിവപഞ്ചാക്ഷരി മന്ത്രം ജപിച്ച വിശ്വാസികൾ തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ബലി അർപ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പത്ത് ലക്ഷത്തിലധികം പേരാണ് ഉറ്റവരുടെ മരണമില്ലാത്ത ഓർമകളുമായി ആലുവ ശിവരാത്രി മണപ്പുറത്തെത്തുന്നത്. ദേവസ്വം ബോർഡും ആലുവ നഗരസഭയും സർക്കാരിന്റെ വിവിധ വകുപ്പുകളും ചേർന്നാണ് വിശ്വാസികൾക്ക് സുരക്ഷയും സൗകര്യവും ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് നടക്കുന്ന ശിവരാത്രിവിളക്കോടെ ബലിതർപ്പണ ചടങ്ങുകൾക്ക് തുടക്കമാകും. ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ശേഷം ബലിതർപ്പണം ആരംഭിക്കും. ചൊവ്വാഴ്ച പുലർച്ചയോടെ ബലി അർപ്പിച്ച് വിശ്വാസികൾ മടങ്ങിത്തുടങ്ങും. ചൊവ്വാഴ്ച പൂർണമായും കുംഭമാസത്തിലെ കറുത്തവാവായതിനാൽ ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെയും തർപ്പണം നടത്താൻ കഴിയും. നിരവധി ബലിത്തറകളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. അഞ്ഞൂറിലിധം പേർ കർമികളും സഹായികളുമായി മണപ്പുറത്തുണ്ടാകും. 75 രൂപയാണ് ബലിതർപ്പണം നടത്തുന്നതിന് ഫീസ്. കൂടുതൽ തുക ഈടാക്കുന്നവരെ കണ്ടെത്താൻ ദേവസ്വം ബോർഡ് വിജിലൻസിനെയും പോലീസിനെയും നിയോഗിച്ചു കഴിഞ്ഞു. മണപ്പുറത്തേക്കുള്ള കൽപ്പടവുകളിൽ മണൽച്ചാക്കുകൾ വിരിച്ച് കഴിഞ്ഞു. കടവുകളോട് ചേർന്ന് പെരിയാറിൽ സുരക്ഷയ്ക്കായി ഇരുമ്പുബാരിക്കേഡുകളും തീർത്തിട്ടുണ്ട്. നേവിയുടെ മുങ്ങൽ വിദഗ്ധരുടെ സേവനവും മണപ്പുറത്ത് ലഭ്യമാക്കിയിട്ടുണ്ട്. നിരവധി വാച്ച്ടവറുകളിൽ മുഴുവൻ സമയം പോലീസ് നിരീക്ഷണമുണ്ടാകും. സി.സി.ടി.വി. ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്. ശിവരാത്രിനാളിൽ മണപ്പുറത്തിന് ഏഴ് കിലോമീറ്റർ ചുറ്റളവിലാണ് ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി മൂന്നാം വർഷവും ഹരിത ശിവരാത്രിയായാണ് ആഘോഷിക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആലുവ നഗരത്തിൽ മദ്യ വിൽപ്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. മണപ്പുറത്ത് ഒരുക്കിയ താത്കാലിക നഗരസഭാ ഓഫീസിൽ തിങ്കളാഴ്ച രാത്രി പ്രത്യേക കൗൺസിൽ ചേരും. േപാലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, കെ.എസ്.ഇ.ബി. സബ് സ്റ്റേഷൻ, ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗം, ഹോമിയോ ഡിസ്പെൻസറി എന്നിവയും മണപ്പുറത്ത് ഉണ്ടാകും. ശിവരാത്രി ആരംഭിച്ചു കഴിഞ്ഞാൽ ഒരു മാസം നീളുന്ന വ്യാപാരമേളയും നഗരസഭ മണപ്പുറത്ത് നടത്തുന്നുണ്ട്. content highlights:Aluva ready for Sivarathri,sivarathri, aluva
from mathrubhumi.latestnews.rssfeed https://ift.tt/2HcY2cT
via
IFTTT
No comments:
Post a Comment