ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം പരസ്യമാക്കി സി.പി.എം. ഇരുപാർട്ടികളും സിറ്റിങ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ലെന്ന് കേന്ദ്രകമ്മിറ്റി തീരുമാനിച്ചതായി സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 2014-ൽ കോൺഗ്രസ് നാലു മണ്ഡലങ്ങളിലും സി.പി.എം. രണ്ടിടത്തും വിജയിച്ചിരുന്നു. ബംഗാളിൽ ബി.ജെ.പി.ക്കും തൃണമൂൽ കോൺഗ്രസിനുമെതിരേയുള്ള വോട്ടുകൾ പരമാവധി ഏകോപിപ്പിക്കലാണ് തിരഞ്ഞെടുപ്പു തന്ത്രമെന്നും യെച്ചൂരി വ്യക്തമാക്കി. അതേസമയം, സി.പി.എമ്മിന്റെ സിറ്റിങ് സീറ്റുകളായ റായ്ഗഞ്ച്, മുർഷിദാബാദ് സീറ്റുകളിൽ മത്സരിക്കുമെന്ന തീരുമാനത്തിൽനിന്ന് കോൺഗ്രസ് പിന്മാറിയിട്ടില്ല. കോൺഗ്രസ് വിട്ടുവീഴ്ചയ്ക്കു തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് അവരുടേതുൾപ്പെടെ ആറു മണ്ഡലങ്ങളിലും പരസ്പരം മത്സരിക്കേണ്ടെന്ന കേന്ദ്രകമ്മിറ്റി തീരുമാനം. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമാണ് റായ്ഗഞ്ചിൽനിന്നുള്ള അംഗം. രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ് കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തായിരുന്നു. നേരിയ വോട്ടുകൾക്കാണ് തോറ്റതെന്നും തങ്ങളുടെ സ്വാധീനമേഖലകളാണ് ഈ മണ്ഡലങ്ങളെന്നുമാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇക്കാര്യത്തിൽ ഒത്തുതീർപ്പിന് സംസ്ഥാനത്തെ കോൺഗ്രസ്-സി.പി.എം. നേതാക്കൾക്കിടയിൽ ചർച്ചനടന്നെങ്കിലും സമവായമായിട്ടില്ല. സീതാറാം യെച്ചൂരിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും ഒത്തുതീർപ്പിനു ശ്രമിക്കുന്നുണ്ടെന്നറിയുന്നു. കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തുന്നപക്ഷം മത്സരവുമായി മുന്നോട്ടുപോകുമെന്നാണ് സി.പി.എം. ബംഗാൾ ഘടകം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുള്ളതെന്നാണ് സൂചന. ഒഡിഷയിലും കോൺഗ്രസിന് പിന്തുണ ബംഗാളിനു പുറമേ, ഒഡിഷയിലും സി.പി.എം. കോൺഗ്രസിനെ പിന്തുണയ്ക്കും. ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ധാരണയുണ്ടാവും. ഭുവനേശ്വർ ലോക്സഭാ മണ്ഡലത്തിൽ സി.പി.എം. മത്സരിക്കും. നിയമസഭയിൽ ഇപ്പോഴുള്ള ബൊണ്ണായ് സീറ്റിനു പുറമേ ഏതാനും സീറ്റുകളിലും പാർട്ടി മത്സരിക്കും. ലോക്സഭയിലും നിയമസഭയിലും മത്സരിക്കാത്ത സീറ്റുകളിൽ കോൺഗ്രസിനു വോട്ടുനൽകും. *തമിഴ്നാട്ടിൽ ഡി.എം.കെ. സഖ്യത്തിൽ രണ്ടിലേറെ സീറ്റു ചോദിക്കുന്നുണ്ടെങ്കിലും ഉറപ്പുലഭിച്ചിട്ടില്ല. രണ്ടു സീറ്റിൽ മത്സരിക്കാനാവുമെന്നാണ് സി.പി.എം. പ്രതീക്ഷ. *മഹാരാഷ്ട്രയിൽ ദിന്ദോരിയോ പാൽഘഢോ നൽകണമെന്ന് സഖ്യത്തിനു നേതൃത്വം നൽകുന്ന എൻ.സി.പി.യോട് ആവശ്യപ്പെട്ടു. ലോങ് മാർച്ച് ഉൾപ്പെടെയുള്ള കർഷകസമരങ്ങളുടെ പ്രഭവകേന്ദ്രമായ ദിന്ദോരിയിൽ മത്സരിക്കാനാണ് സി.പി.എമ്മിന് താത്പര്യം. ഇതു വിട്ടുകൊടുക്കാൻ എൻ.സി.പി. തയ്യാറായിട്ടില്ല. രണ്ടിടത്തും കഴിഞ്ഞതവണ ഒരു ലക്ഷം വോട്ടുകൾ വീതം സി.പി.എമ്മിനു ലഭിച്ചിരുന്നു. *ബിഹാറിൽ സമഷ്ടിപുർ ജില്ലയിലെ ഉജയ്പുർ സീറ്റിൽ മത്സരിക്കാൻ ആർ.ജെ.ഡി.യുമായി ചർച്ചനടക്കുന്നു. *ആന്ധ്രാപ്രദേശിൽ പവൻ കല്യാൺ നേതൃത്വം നൽകുന്ന ജനസേനയ്ക്കൊപ്പം മത്സരിക്കും. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബഹുജൻ ലെഫ്റ്റ് പരീക്ഷണം പാളിയതിനാൽ ലോക്സഭയിലേക്ക് ഇടതുമുന്നണിയായി മത്സരിക്കാനാണ് തീരുമാനം. * ഡൽഹിയിൽ എ.എ.പി.യെ പിന്തുണയ്ക്കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. content highlights: CPIM, Congress,west bengal
from mathrubhumi.latestnews.rssfeed https://ift.tt/2UivIJK
via
IFTTT
No comments:
Post a Comment