യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടറിൽ ബാഴ്സലോണയെ നേരിടാനൊരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് എഫ്.എ. കപ്പിൽ കനത്ത ആഘാതം. കരുത്തരായ യുണൈറ്റഡിനെ തോൽപിച്ച വുൾവർഹാംപ്ടൺ വാൻഡറേഴ്സ് എഫ്.എ. കപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. ഇരുപത്തിയൊന്ന് വർഷത്തിനുശേഷമാണ് വുൾവ്സ് ടൂർണമെന്റിന്റെ സെമി കളിക്കുന്നത്. സ്വന്തം തട്ടകമായ മളിന്യൂ സ്റ്റേഡിയത്തിൽ ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു വുൾവ്സിന്റെ ജയം. എഴുപതാം മിനിറ്റിൽ റൗൾ ജിമിനെസിന്റെ ഗോളിലാണ് വുൾവ്സ് ആദ്യം ലീഡ് നേടിയത്. ആറു മിനിറ്റിനുശേഷം ഡിയോഗോ ജോട്ട ലീഡുയർത്തി. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനറ്റിൽ റാഷ്ഫോർഡാണ് യുണൈറ്റഡിന്റെ മാനം പേരിനെങ്കിലും കാത്ത ആശ്വാസഗോൾ നേടിയത്. ജോട്ടയെ ഫൗൾ ചെയ്തതിന് യുണൈറ്റഡിന്റെ വിക്ടർ ലിൻഡെലോഫിനെ റഫറി മാർട്ടിൻ അറ്റ്കിൻസൺ ആദ്യം ചുവപ്പ് കാർഡ് കാട്ടിയെങ്കിലും പിന്നീട് ലൈൻ റഫറിയുമായുള്ള കൂടിയാലോചനയ്ക്കുശേഷംചുവപ്പ് മഞ്ഞയാക്കുകയായിരുന്നു. വുൾവ്സിന്റെ പതിനഞ്ചാം എഫ്.എ. കപ്പ് സെമിയാണിത്. 1997നുശേഷം ഇതാദ്യമായാണ് അവർ സെമിയിലെത്തുന്നത്. സെർജിയോ അഗ്യുറോ നേടിയ വിവാദ ഗോളിന്റെയും ഒരു സെൽഫ് ഗോളിന്റെയും ബലത്തിൽ സ്വാൻസി സിറ്റിയെ തോൽപിച്ച മാഞ്ചസ്റ്റർ സിറ്റിയും സെമിയിൽ പ്രവേശിച്ചു. രണ്ടിനെതിരേ മൂന്ന് ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. ഇരുപതാം മിനിറ്റിൽ ഗ്രിമെസിലൂടെ സ്വാൻസിയാണ്ആദ്യം ലീഡ് നേടിയത്. ഇരുപത്തിയൊൻപതാം മിനിറ്റിൽ സെലിന ലീഡുയർത്തി. അറുപത്തിയൊൻപതാം മിനിറ്റിൽ ബെർണാഡോ സിൽവയിലൂടെയാണ് സിറ്റി ആദ്യം ലക്ഷ്യം കണ്ടത്. എഴുപത്തിയെട്ടാം മിനിറ്റിൽ നോർഡ്ഫെൽഡിന്റെ കാലിൽ നിന്ന് ഒരു സെൽഫ് ഗോൾ വീണതോടെ സിറ്റി ഒപ്പമെത്തി. എൺപത്തിയെട്ടാം മിനിറ്റിലായിരുന്നു ഒരു ഡൈവിങ് ഹെഡ്ഡറിലൂടെയുള്ള അഗ്യുറോയുടെ വിജയഗോൾ. വീഡിയോ റീപ്ലേയിൽ അഗ്യുറോ ഓഫ്സൈഡാണെന്ന് വ്യക്തമായിരുന്നെങ്കിലും എഫ്.എ. കപ്പിൽ വാർ ഇല്ലാത്തത് അഗ്യുറോയ്ക്കും സിറ്റിക്കും തുണയായി. ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരേ രണ്ട് ഗോളിന് തോൽപിച്ച വാറ്റ്ഫോർഡും സെമിയിൽ പ്രവേശിച്ചു. കാപ്പൗവും (27) ഗ്രേയുമാണ് (79) വാറ്റ്ഫോർഡിന്റെ സ്കോറർമാർ. ക്രിസ്റ്റൽ പാലസിനുവേണ്ടി ബാറ്റ്ഷൂയി (62) ഒരു ഗോൾ മടക്കി. Content Highlights:FA Cup Quarterfinal Manchester United Manchester City Wolverhampton Wanderers Swansea City Aguero
from mathrubhumi.latestnews.rssfeed https://ift.tt/2JiSbWc
via
IFTTT
No comments:
Post a Comment